Thursday, June 18, 2015

കെ.എസ്.ആര്‍.സി ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതയാത്ര; റോഡ് മുറിച്ചുകടക്കലും ദുഷ്‌ക്കരം

പെരുമ്പാവൂര്‍:  ആലുവ-പെരുമ്പാവൂര്‍ ദേശസാല്‍കൃത റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ദുരിത യാത്ര. ഈ റൂട്ടില്‍ കുട്ടികള്‍ക്ക് റോഡ് മുറിച്ചു കടക്കലും ദുഷ്‌ക്കരം.
അഞ്ച് ലിമിറ്റഡ് സ്റ്റോപ്പ് ബസുകളും 17 ഓര്‍ഡിനറി ബസ് സര്‍വ്വീസുകളുമുള്ള റൂട്ടാണിത്. എം.ഇ.എസ് കോളജ്, നുസ്രത്തുല്‍ ഇസ്ലാം സ്‌കൂള്‍, ക്യൂന്‍ മേരി പബ്ലിക് സ്‌കൂള്‍, അല്‍ മുബാറക് സ്‌കൂള്‍, ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, പുല്ലുഴി ജയകേരളം, കുറുപ്പംപടി എം.ജി.എം, പെരുമ്പാവൂര്‍ പോളി ടെക്‌നിക് തുടങ്ങിയ നിരവധി വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളാണ് ഈ വഴിക്ക് യാത്ര ചെയ്യുന്നത്. മുന്‍പ് ഈ വഴിക്ക് സ്റ്റുഡന്റ്‌സ് ഒണ്‍ലി സര്‍വ്വീസ് ഉണ്ടായിരുന്നു. ഇപ്പോഴില്ല. 
മൂന്ന് ടൗണുകള്‍ ചുറ്റി എത്തുന്ന കെ.എസ്.ആര്‍.ടി.സി ബസുകള്‍ കൃത്യസമയം പാലിക്കാത്തതാണ് പ്രധാന പ്രതിസന്ധി. രാവിലെ ബസുകാത്തു നില്‍ക്കുന്ന വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും പലപ്പോഴും ബസ് കിട്ടാത്തതിനാല്‍ വിദ്യാലയങ്ങളിലെത്തുന്നത് വൈകിയാണ്. ജനറോം-ഏ.സി ലോ ഫ്‌ളോര്‍ ബസുകളില്‍ കുട്ടികള്‍ക്ക് യാത്ര നിരക്കില്‍ ഇളവില്ലാത്തതിനാല്‍ ഇത്തരം സര്‍വ്വീസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടാറില്ല.
വിദ്യാര്‍ത്ഥികളുടെ യാത്രാ പ്രതിസന്ധിക്ക് പരിഹാരമുണ്ടാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ വാഴക്കുളം ലോക്കല്‍ കമ്മിറ്റിയാണ് രംഗത്തു വന്നിരിക്കുന്നത്. ശാശ്വതമായ പരിഹാരമുണ്ടാകാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തെത്തുമെന്ന് ലോക്കല്‍ സെക്രട്ടറി എ.കെ നന്ദകുമാര്‍ മുന്നറിയിപ്പു നല്‍കി.
മുടിക്കല്‍ ഹൈസ്‌കൂളിനും വഞ്ചിനാട് സ്റ്റോപ്പിനും ഇടക്കാണ് ഈ റൂട്ടില്‍ റോഡ് മുറിച്ചുകടക്കാന്‍ ഏറ്റവും ബുദ്ധിമുട്ടുള്ളത്. ഇവിടെ ക്രോസ് ലൈനോ, ബാരിക്കേഡുകളോ, സമീപത്ത് സ്‌കൂളുണ്ട് എന്നറിയിക്കുന്ന ബോര്‍ഡോ  ഇല്ല.
എല്‍.കെ.ജി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള അറുന്നൂറോളം കുട്ടികള്‍ പഠിക്കുന്ന ഷറഫിയ യു.പി സ്‌കൂളിലെയും സമീപത്തെ മദ്രസയിലേയും ബാലവാടിയിലേയും കുട്ടികള്‍ക്കാണ് റോഡ് മുറിച്ചു കടക്കല്‍ ഏറ്റവും ദുസഹമായിട്ടുള്ളതെന്ന് പൊതുപ്രവര്‍ത്തകനായ എം.എ മുനീര്‍ പറയുന്നു. ഇതു സംബന്ധിച്ച് ജില്ലാ കളക്ടര്‍ക്ക് മുനീര്‍ പരാതി നല്‍കിയിട്ടുണ്ട്

മംഗളം 18.06.2015

No comments: