Saturday, May 23, 2015

അന്യസംസ്ഥാന യുവതിയും പിഞ്ചുകുഞ്ഞും കഴുത്ത് അറുത്ത് കൊലചെയ്യപ്പെട്ട നിലയില്‍

പെരുമ്പാവൂര്‍: അന്യസംസ്ഥാന യുവതിയും  പിഞ്ചുകുഞ്ഞും കഴുത്ത് അറുത്ത് കൊലചെയ്യപ്പെട്ട നിലയില്‍.
ആസാം സ്വദേശിനിയായ യുവതിയും മൂന്നു മാസം പ്രായമുള്ള കുഞ്ഞുമാണ് മരിച്ചത്. ഇവരുടെ പേര് ലഭ്യമായിട്ടില്ല.
അല്ലപ്ര-കുറ്റിപ്പാടം റോഡിനരികില്‍ ഓര്‍ണ്ണ കാരോടി പാടശേഖരത്തില്‍ ഇന്നലെ രാവിലെ റബര്‍വെട്ടു തൊഴിലാളിയാണ് മൃതദേഹങ്ങള്‍ കണ്ടത്.  ചുറ്റും റബര്‍ തോട്ടങ്ങളുള്ള, അടുത്തൊന്നും വീടുകളില്ലാത്ത ഒറ്റപ്പെട്ട സ്ഥലമാണ് ഇത്.
കൃഷിചെയ്യാത്ത ഭാഗത്തെ ചേമ്പിന്‍കാട്ടില്‍ പാതി കമിഴ്ന്ന നിലയിലായിരുന്നു മൃതദേഹങ്ങള്‍. കുഞ്ഞിന്റെ പാല്‍ക്കുപ്പിയും മറ്റും അടുത്തുണ്ടായിരുന്നു.
ഒരു മാസം മുമ്പാണ് കണ്ടന്തറയിലെ വാടകവീട്ടില്‍ യുവതിയും കുടുംബവും എത്തിയത്. കഴിഞ്ഞ ദിവസം ഇവര്‍ വാടക വീട് ഒഴിയുകയും ചെയ്തു. അതുകൊണ്ടു തന്നെ വീട് വാടകയ്ക്ക് നല്‍കിയവര്‍ക്കും ഈ കുടുംബത്തെ പറ്റി കൂടുതലൊന്നുമറിയില്ല.
സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്. ഇയാളാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം. ഇയാളുടെ സുഹൃത്തിനെ ചോദ്യം ചെയ്തതിലൂടെ ഹാഷിം ഹുസൈന്‍ എന്നാണ് ഭര്‍ത്താവിന്റെ പേര് എന്ന് വ്യക്തമായിട്ടുണ്ട്. 
ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘം സ്ഥലത്ത് എത്തി പരിശോധന നടത്തി. ഫോറന്‍സിക് വിഭാഗവും ഡോഗ് സ്‌ക്വാഡും എത്തിയിരുന്നു.

മംഗളം 23.05.2015

No comments: