Friday, July 4, 2014

രായമംഗലം ഹെല്‍ത്ത് സെന്ററില്‍ കിടത്തി ചികിത്സ നിലച്ചതിനെതിരെ സി.പി.എം സമരം സംഘടിപ്പിച്ചു

പെരുമ്പാവൂര്‍: രായമംഗലം പ്രൈമറി ഹെല്‍ത്ത് സെന്ററിലെ കിടത്തിചികിത്സ നിലച്ചതിനെതിരെ സി.പി.എം സമരം നടത്തി. ചികിത്സ തുടരാനുള്ള സംവിധാനമേര്‍പ്പെടുത്തിയെന്നറിഞ്ഞ ശേഷമുള്ള സമരം പ്രഹസനമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്.
പനിയും മറ്റു പകര്‍ച്ച വ്യാധികളും പടര്‍ന്നു പിടിക്കുന്ന ഘട്ടത്തിലാണ് ഇരുപതു കിടക്കകളുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കിടത്തി ചികിത്സ നിലയ്ക്കുന്നത്. കിടത്തി ചികിത്സ ആവശ്യമുള്ള രോഗികളെ പോലും വൈകിട്ട് വീട്ടില്‍ പറഞ്ഞു വിടുകയാണ്. ഒരു നഴ്‌സിന്റെ ഒഴിവുള്ള തസ്തിക നികത്താത്തതിനാലാണ് ഇത്. 
അടിയന്തിരമായി ജീവനക്കാരെ നിയമിച്ച് ഇവിടെ കിടത്തി ചികിത്സ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച സമരം മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗവുമായ എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് അംഗങ്ങളായ എന്‍.പി അജയകുമാര്‍, മിനി തങ്കപ്പന്‍, എ.കെ ഷാജി, സുകുമാരിയമ്മ, കൗസല്യ ശിവന്‍, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.സി വറുഗീസ്, ഇ വി ജോര്‍ജ്, ഉഷാദേവി ജയകൃഷ്ണന്‍, ആര്‍ അനീഷ്, അനൂപ് ശങ്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
അതേ സമയം,  നഴ്‌സിന്റെ ഒഴിവുള്ള തസ്തിക അടുത്ത ആഴ്ച നികത്തുമെന്ന വിവരം അറിഞ്ഞതിനെ തുടര്‍ന്ന് സി.പി.എം നടത്തിയ സമരം രാഷ്ട്രീയ ദുരുദ്ദേശത്തോടെയുള്ളതാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞ് ആരോപിച്ചു.

മംഗളം 4.07.2014

No comments: