Monday, July 7, 2014

പെരുമ്പാവൂരിലെ കൊലപാതകം: നുണ പരിശോധയ്ക്ക് നീക്കം

പെരുമ്പാവൂര്‍: സ്വകാര്യ സ്ഥാപനത്തില്‍ യുവാവ് വെട്ടേറ്റു മരിച്ച സംഭവത്തിന്റെ അന്വേഷണത്തിന്റെ ഭാഗമായി ഇപ്പോള്‍ പ്രതിയെന്നു സംശയിക്കുന്ന അശോകനെ നുണ പരിശോധനയ്ക്ക് വിധേയനാക്കാന്‍ പോലീസ് ശ്രമം തുടങ്ങി. എന്നാല്‍ ഇതിന് അശോകന്റെ സമ്മതം വേണം. അതിനിടെ, പോലീസ് അകാരണമായി മര്‍ദ്ദിച്ച് അവശനാക്കിയെന്നാരോപിച്ച് അശോകന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും പരാതി നല്‍കി.
ജൂണ്‍ 15 ന് രാത്രി 9 നാണ് എം.സി റോഡരുകില്‍ കാലടി കവലയിലുളള ദര്‍ശന എന്ന പരസ്യസ്ഥാപനത്തില്‍ നെടുങ്കണ്ടം സ്വദേശി പ്രമോദ് വെട്ടേറ്റ് മരിച്ചത്. മരണത്തിന് മുമ്പ് പ്രമോദിനോപ്പം ഉണ്ടായിരുന്ന നെയ്യാറ്റിന്‍കര കുന്നത്തുകാല്‍ ചെറിയ കൊല്ല പോങ്ങോട് റോഡുവിള വീട്ടില്‍ ബി. അശോകനാണ് വിവരം തൊട്ടടുത്തുളള പോലീസ് സ്റ്റേഷനില്‍ അറിയിച്ചത്. അശോകനോടൊപ്പം ഫ്‌ളക്‌സ് ബോര്‍ഡ് നിര്‍മ്മാണം നടത്തിയിരുന്ന പ്രമോദിനെ രാത്രിയില്‍ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തുകയായിരുന്നു. 
അശോകന്‍ ഭക്ഷണം കഴിച്ചു വന്നപ്പോള്‍ പ്രമോദ് മരിച്ചുകിടക്കുന്നതായി കണ്ടെന്നാണ് പോലീസിന് മൊഴി നല്‍കിയത്. മൊഴികളില്‍ വൈരുദ്ധ്യമുളളതായി പോലീസിന് ബോധ്യപ്പെട്ടു. തുടര്‍ന്ന് കസ്റ്റഡിയിലായ അശോകനെ 22 വരെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചുവെന്നാണ് മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നത്. 
24 ന് രാവിലെ കാലടി പോലീസ് സ്റ്റേഷനിലും 27 ന് കോടനാട് പോലീസ് സ്റ്റേഷനിലും കൊണ്ടുപോയി മര്‍ദ്ദിച്ചെന്നും ഇടുപ്പെല്ലിന് സാരമായ പരിക്കേറ്റെന്നും പരാതിയില്‍ പറയുന്നു. 28 ന് സഹോദരന്‍മാരുടെ സഹായത്തോടെ ജാമ്യം നേടി നെയ്യാറ്റിന്‍കര താലൂക്ക് ആസ്പത്രിയില്‍ ചികിത്സ തേടി. തന്റെ പക്കല്‍ ഉണ്ടായിരുന്ന 27000 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും ബൈക്കിന്റെ താക്കോലും പോലീസ് പിടിച്ചുവെച്ചുവെന്നും പരാതിയിലുണ്ട്. 
അതേസമയം ഈ ആരോപണങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ നിഷേധിച്ചു. നുണ പരിശോധനയില്‍ നിന്ന് ഒഴിവാക്കാനാണ് ഇയാള്‍ പുതിയ ആരോപണങ്ങള്‍ കെട്ടിച്ചമക്കുന്നതെന്ന് പോലീസ് പറയുന്നു. മരിച്ച പ്രമോദും അശോകനും തമ്മില്‍ തൊഴില്‍ പരമായ ശത്രുത ഉണ്ടായിരുന്നു എന്ന നിഗമനത്തിലാണ് പോലീസ്. 

മാതൃഭൂമി 7.07.2014

No comments: