Tuesday, July 8, 2014

അമിത വേഗത: സ്വകാര്യ ബസുകള്‍ക്കും ടിപ്പറുകള്‍ക്കും എതിരെ നടപടി

പെരുമ്പാവൂര്‍: മനുഷ്യ ജീവന് അപായമുണ്ടാക്കും വിധം ഓടിച്ച രണ്ട് സ്വകാര്യ ബസുകള്‍ക്കും ടിപ്പറുകള്‍ക്കും എതിരെ മോട്ടോര്‍ വാഹന വകുപ്പ് കര്‍ശന നടപടി സ്വീകരിച്ചു.
മൂന്നാര്‍-എറണാകുളം റൂട്ടില്‍ ഓടുന്ന കെ.എല്‍ 44-4599 നമ്പര്‍ പാസഞ്ചര്‍, കോതമംഗലം ഭാഗത്തു നിന്നും പെരുമ്പാവൂര്‍ക്ക് പെര്‍മിറ്റ് ഇല്ലാതെ സര്‍വ്വീസ് നടത്തിയ കെ.എല്‍ 44-1541 നമ്പര്‍ സൈന എന്നി സ്വകാര്യ ബസുകള്‍ക്കെതിരെയാണ് നടപടി. പോഞ്ഞാശ്ശേരി ഭാഗത്തുനിന്ന് കുറുപ്പംപടി ഭാഗത്തേക്ക് അമിത വേഗതയില്‍ ഓടിച്ചുവന്ന കെ.എല്‍ 40 എച്ച് 2955, കെ.എല്‍ 40 എച്ച് 2979 എന്നി ഹെവി ടിപ്പര്‍ ലോറികള്‍ക്കെതിരേയും നടപടിയുണ്ട്. 
പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായ പൂപ്പാറ മുണ്ടിക്കുന്നില്‍ മുഹമ്മദിന്റെ ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. സൈന ബസ് ഉദ്യാഗസ്ഥര്‍ പിടച്ചെടുത്ത് അനന്തര നടപടികള്‍ക്കായി മൂവാറ്റുപുഴ ആര്‍.ടി.ഒയ്ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
തണ്ടേക്കാട്, പാലക്കാട്ടുതാഴം, ആശുപത്രിപ്പടി ഭാഗങ്ങളില്‍ ടിപ്പര്‍ ലോറികള്‍ 80 കിലോമീറ്റര്‍ അധികം വേഗതയിലാണ് പാഞ്ഞത്. ഉദ്യോഗസ്ഥര്‍ മറ്റൊരു വാഹനത്തില്‍ പിന്‍തുടര്‍ന്നാണ് ടിപ്പറുകള്‍ പിടിച്ചെടുത്ത്. ടൗണിലെ ഏറ്റവും തിരക്കേറിയ ഗാന്ധി സ്‌ക്വയറില്‍പോലും ഈ വാഹനങ്ങള്‍ 40 കിലോമീറ്റര്‍ അധികം വേഗതയിലായിരുന്നു. പിടിച്ചെടുത്ത വാഹനങ്ങളുടെ സ്പീഡ് ഗവര്‍ണര്‍ വിഛേദിച്ചിരുന്നതായി ഉദ്യോഗസ്ഥര്‍ കണ്ടെത്തി.
ഈ സാഹചര്യത്തില്‍ രണ്ട് ടിപ്പറുകളുടേയും ഫിറ്റ്‌നസ് റദ്ദാക്കാനും ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്റു ചെയ്യാനും നടപടി എടുത്തെന്ന് ജോയിന്റ് ആര്‍.ടി.ഒ അറിയിച്ചു. 
ആലുവ മൂന്നാര്‍ റോഡ് കേന്ദ്രീകരിച്ച് ടിപ്പര്‍ വാഹനങ്ങളുടെ അമിത വേഗതയും അശ്രദ്ധമായ ഡ്രൈവിങ്ങും ഈ മാസം ചേര്‍ന്ന താലൂക്ക് വികസന സമിതിയോഗത്തില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ റോഡ് പരിശോധന ശക്തമാക്കിയതും കടുത്ത നടപടികള്‍ സ്വീകരിച്ചതും.

മംഗളം 8.7.2014

No comments: