Tuesday, July 8, 2014

സഹകരണ ജീവനക്കാരുടെ കുന്നത്തുനാട് താലൂക്ക് സംഘം തെരഞ്ഞെടുപ്പില്‍ വിരമിച്ചയാളും സ്ഥാനാര്‍ത്ഥി

പെരുമ്പാവൂര്‍: കുന്നത്തുനാട് താലൂക്കിലെ സഹകരണ ജീവനക്കാരുടെ സഹകരണസംഘത്തിന്റെ 19 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ പെന്‍ഷന്‍ പറ്റി പിരിഞ്ഞയാള്‍ സ്ഥാനാര്‍ത്ഥി.
2009 ല്‍ ജില്ലാ ബാങ്കില്‍ നിന്ന് വിരമിച്ച ടി.എസ് ചക്രപാണിയുടെ നാമനിര്‍ദ്ദേശ പത്രികയാണ് വരണാധികാരി മൂന്നാം നമ്പറായി അംഗീകരിച്ച് പ്രസിദ്ധീകരിച്ചത്. താലൂക്കിലെ നിലവിലുള്ള ജീവനക്കാര്‍ക്ക് മാത്രം മത്സരിക്കാവുന്ന തെരഞ്ഞെടുപ്പിലാണ് വരണാധികാരിയുടെ അശ്രദ്ധ മൂലം വിരമിച്ചയാള്‍ക്ക് അവസരം ലഭിച്ചത്.
തെരഞ്ഞെടുപ്പിനായി തയ്യാറാക്കിയ കരട് വോട്ടര്‍ പട്ടികയില്‍ വീഴ്ചകളുണ്ടെന്ന് മുമ്പ് തന്നെ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. പട്ടികയില്‍ മരിച്ചവരുടേയും നിലവില്‍ ജീവനക്കാരല്ലാത്തവരുടേയും പേരുകള്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്ന് കാട്ടി കീഴില്ലം സര്‍വ്വീസ് സഹകരണ ബാങ്കിലെ രവി എസ് നായര്‍ ഇലക്ടറല്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു. താലൂക്കില്‍ നിലവില്‍ പ്രവര്‍ത്തനമില്ലാത്ത ഇന്ത്യന്‍ കോഫീ ഹൗസിലെ 13 പേരുടേത് ഉള്‍പ്പടെ 49 പേരുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി.
എന്നാല്‍, ഇതില്‍ നിന്ന് മരിച്ചുപോയ അഞ്ചു ജീവനക്കാരുടെ പേരുകള്‍ മാത്രമാണ് ഒഴിവാക്കിയത്. വരണാധികാരിയുടെ അനാസ്ഥയും അശ്രദ്ധയും മൂലമാണ് ജോലിയില്‍ നിന്ന് വിരമിച്ചയാള്‍ക്ക് വോട്ടവകാശം മാത്രമല്ല, സ്ഥാനാര്‍ത്ഥിയാകാന്‍ കൂടി അവസരം കൈവന്നത് എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ സാഹചര്യത്തില്‍ വരണാധികാരിയുടെ നടപടിയ്ക്ക് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷനേയും ഹൈക്കോടതിയേയും സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ് ഒരു വിഭാഗം ജീവനക്കാര്‍.

മംഗളം 8.7.2014

No comments: