Thursday, July 10, 2014

വ്യാപാര സമുച്ചയത്തിലെ സെപ്ടിക് ടാങ്ക് നിറഞ്ഞൊഴുകി; വ്യാപാരികള്‍ വലഞ്ഞു

ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധനയ്‌ക്കെത്തി

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി പാര്‍പ്പിക്കുന്ന വ്യാപാര സമുച്ചയത്തിലെ സെപ്ടിക് ടാങ്ക് നിറഞ്ഞൊഴുകിയതിനെ തുടര്‍ന്ന് വ്യാപാരികളും പട്ടണത്തിലെത്തിയവരും വലഞ്ഞു. പരാതിയെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധന നടത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ആക്ഷേപം.
സ്വകാര്യ ബസ്സ്റ്റാന്റിന് അടുത്തുള്ള വ്യാപാരസമുച്ചയത്തിലാണ് രണ്ടു ദിവസമായി സെപ്ടിക് മാലിന്യം പുറത്തേക്ക് ഒഴുകിയത്. ഇതു സംബന്ധിച്ച് കെട്ടിട ഉടമയോട് വ്യാപാരികള്‍ പരാതിപ്പെട്ടെങ്കിലും ആദ്യം അവഗണനയും പിന്നീട് ഭീഷണിയുമായിരുന്നുവത്രേ ഫലം. പരാതി പറഞ്ഞ ഒരാളെ സ്ഥാപന ഉടമ കുത്തിപരുക്കേല്‍പ്പിച്ചതായും പറയുന്നു.
ഇതേ തുടര്‍ന്നാണ് പ്രശ്‌നം നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ടാങ്ക് നിറഞ്ഞൊഴുകിയത് ഇന്നലെ പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ നേരില്‍ കണ്ടു ബോദ്ധ്യപ്പെട്ടു. അടിയന്തിരമായി ടാങ്കും പരിസരവും ശുചീകരിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി ഉദ്യോഗസ്ഥര്‍ മടങ്ങി.
കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ പാര്‍പ്പിക്കുന്നതിനാലാണ് സെപ്ടിക് ടാങ്ക് അടിക്കടി നിറഞ്ഞൊഴുകുന്നതെന്ന് കോംപ്ലക്‌സിലെ വാടകക്കാരായ വ്യാപാരികള്‍ പറയുന്നു. 
കെട്ടിടത്തിന് ലോഡ്ജ് ലൈസന്‍സ് ഉണ്ടെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് മംഗളത്തോട് പറഞ്ഞു. എന്നാല്‍, അതിന്റെ മറവില്‍ ഇവിടെ അന്യസംസ്ഥാന തൊഴിലാളികളെ കൂട്ടത്തോടെ താമസിപ്പിക്കുന്നുണ്ടോയെന്ന് വ്യക്തമല്ലെന്നും ബിജു ജോണ്‍ പറയുന്നു.
കുട്ടന്‍ പിള്ള റോഡിലെ മൂന്നു നിലകെട്ടിടത്തിന് മുകളില്‍ ഷീറ്റു മേഞ്ഞ് അന്യസംസ്ഥാന തൊഴിലാളികളെ താമസിപ്പിച്ചിരുന്നത് കഴിഞ്ഞ ആഴ്ച അധികൃതര്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് കെട്ടിടം അടച്ചുപൂട്ടി.
പി.പി റോഡിലെ ഒരു ഹോട്ടലിന് മുകളിലും അന്യസംസ്ഥാന തൊഴിലാളികളെ അനധികൃതമായി താമസിപ്പിച്ചിരുന്നു. ഇതിനെതിരെയും നഗരസഭ നടപടി സ്വീകരിച്ചു. 
പ്രൈവറ്റ് ബസ് സ്റ്റാന്റിനടുത്തുള്ള വ്യാപാര സമുച്ചയത്തിനു മുകളില്‍ വ്യവസ്ഥകള്‍ ലംഘിച്ച് അന്യസംസ്ഥാനക്കാരെ പാര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതിനെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നും ആര്യോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ അറിയിച്ചു.

മംഗളം 10.07.2014


No comments: