Tuesday, March 18, 2014

പെരിയാറ്റില്‍ കാല്‍വഴുതി വീണ് രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

പെരുമ്പാവൂര്‍: പെരിയാറ്റിലെ അപകടമേഖലയായ പാണിയേലി പോരില്‍ കാല്‍വഴുതി വീണ് രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു.
എറാണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥികളായ പള്ളുരുത്തി വാട്ടര്‍ലാന്റ് റോഡില്‍ ചിറയ്ക്കല്‍ കോന്നോത്ത് റോയിയുടെ മകന്‍ സേവ്യര്‍ പ്രവീണ്‍ (19), അരൂര്‍ വെളിയപ്പറമ്പില്‍ ജബ്ബാറിന്റെ  മകന്‍ മുഹമ്മദ് ജലാല്‍ (19) എന്നിവരാണ് മരിച്ചത്. ഇരുവരും ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥികളാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പത്തു പെണ്‍കുട്ടികളും എട്ട് ആണ്‍കുട്ടികളും അടങ്ങുന്ന പതിനെട്ട് അംഗ സംഘമാണ് ഇന്നലെ പോരിലെത്തിയത്. ഫോട്ടോ എടുക്കുന്നതിനിടയില്‍ പാറയില്‍ നിന്ന് കാല്‍വഴുതി വീണാണ് അപകടം.
സംഭവം അറിഞ്ഞ ഉടനെ കുറുപ്പംപടി പോലീസും ഫയര്‍ ആന്റ് ഫയര്‍ ആന്റ് റെസ്‌ക്യു സംഘവും വനപാലകരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ് നേതൃത്വം നല്‍കി. കയറ്റുവായ്ക്ക് അടുത്ത് മുള്ളന്‍പാറയ്ക്ക് സമീപത്തു നിന്ന് നാട്ടുകാരായ മാനാങ്കുഴി കുര്യാക്കോസ്, അരീയ്ക്കല്‍ അനൂപ്, തോമ്പ്ര ടി.കെ ജോര്‍ജ് എന്നിവരാണ് മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്. 
മൃതദേഹങ്ങള്‍ കുന്നത്തുനാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

മംഗളം 14.03.2014

No comments: