Tuesday, March 18, 2014

സേവ് രായമംഗലം: നിരാഹാര സമരം നടത്തിയ ദളിത് വിധവയെ അറസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി

പെരുമ്പാവൂര്‍: സേവ് രായമംഗലം പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നിരാഹാര സമരം നടത്തിവന്ന ദളിത് വിധവ എം.കെ കാര്‍ത്ത്യായനിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്. സമരം പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി കേന്ദ്ര കമ്മിറ്റിയംഗവും അയ്യങ്കാളി സാംസ്‌കാരിക വേദി നേതാവുമായ ബിനു കുളത്തുങ്ങമാലി ഏറ്റെടുത്തു തുടരും. 
കഴിഞ്ഞ ജനുവരി 30 നാണ് കാര്‍ത്ത്യായനി സത്യാഗ്രഹ സമരം തുടങ്ങിയത്. ദൂര പരിധി വ്യവസ്ഥകളും ലൈസന്‍സ് ചട്ടങ്ങളും മറികടന്ന് ഇവരുടെ വീടിന് മൂന്നടി അകലത്തില്‍ പീച്ചനാം മുകളില്‍ തുടങ്ങിയ പ്ലൈവുഡ് കമ്പനിയുടെ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇത് അധികൃതര്‍ പാടെ അവഗണിച്ചു. സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുകുഞ്ഞിന്റെ വീടിനു മുന്നിലേക്ക് മാറ്റിയിട്ടും അധികൃതരുടെ അവഗണന തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് കാര്‍ത്ത്യായനി നിരാഹാര സമരത്തിന് തുടക്കം കുറിച്ചത്. 
നിരാഹാരം ആറു ദിവസങ്ങള്‍  പിന്നിട്ടതോടെ കാര്‍ത്ത്യായനിയുടെ ആരോഗ്യ സ്ഥിതി വഷളായി. അതോടെ ആര്‍.ഡി.ഒ ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. 
ജനരോക്ഷം ഭയന്നാണ് ഇവരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പറയുന്നു. കുറുപ്പംപടിക്കടുത്തുള്ള കുന്നത്തുനാട് താലൂക്ക് ആശുപത്രി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.
സമരത്തോടുള്ള അധികൃതരുടെ നിഷേധാത്മക നയം തിരുത്തുംവരെ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി അറിയിച്ചു.

മംഗളം 2.03.2014

No comments: