Friday, March 28, 2014

പാര്‍ത്രിയാര്‍ക്കീസ് ബാവ അല്ലപ്ര പള്ളിയില്‍ എത്തിയത് രണ്ടുതവണ

പെരുമ്പാവൂര്‍: കാലം ചെയ്ത പരി. പാര്‍ത്രിയാര്‍ക്കീസ് ബാവ രണ്ടുവട്ടം ശ്ലൈഹിക സന്ദര്‍ശനം നടത്തിയതിന്റെ ഓര്‍മ്മയിലാണ് അല്ലപ്ര സെന്റ് ജേക്കബ് പള്ളി ഇടവക അംഗങ്ങള്‍. 
1982 ലാണ് ബാവയുടെ ആദ്യ സന്ദര്‍ശനം. 2008 ഓക്‌ടോബറില്‍ രണ്ടാമത് സന്ദര്‍ശനം നടത്തിയപ്പോള്‍ അദ്ദേഹം പള്ളിയില്‍ വി. കുര്‍ബാന അര്‍പ്പിച്ചിരുന്നു. ഇരുപത്തിയയ്യാരത്തോളം വിശ്വാസികളാണ് അന്ന് കുര്‍ബാനയില്‍ സംബന്ധിച്ചത്. മെത്രാപ്പോലീത്തമാര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വേറെ.
പരി. പിതാവിന്റെ കബറടക്കശുശ്രൂഷ നടക്കുന്ന ഇന്ന് വൈകിട്ട് 3 ന് പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. കബറടക്കശുശ്രൂഷകളുടെ തല്‍സമയ സംപ്രേഷണം വിശ്വാസികള്‍ക്ക് കാണാനുള്ള അവസരവും ഉണ്ടായിരിക്കുമെന്ന് പള്ളി അധികൃതര്‍ അറിയിച്ചു.

മംഗളം 28.03.2014

Thursday, March 27, 2014

ബി.ജെ.പി സ്ഥാനാര്‍ത്ഥി പര്യടനത്തില്‍ നിന്ന് നേതാക്കള്‍ വിട്ടു നില്‍ക്കുന്നു; ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സജീവം

പ്രതിസന്ധി രൂക്ഷം

പെരുമ്പാവൂര്‍: ബി.ജെ.പിയിലെ ആഭ്യന്തര കലഹം രൂക്ഷമായതിനെ തുടര്‍ന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയുടെ പര്യടനങ്ങളില്‍ നിന്ന് മേഖലയിലെ ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ വിട്ടു നില്‍ക്കുന്നു. അതേസമയം, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവം.
ചാലക്കുടി ലോക്‌സഭാ മണ്ഡലം ബി.ജെ.പി സ്ഥാനാര്‍ത്ഥി അഡ്വ. ബി ഗോപാലകൃഷ്ണന്‍ പെരുമ്പാവൂരില്‍ നടത്തിയ പര്യടനത്തില്‍ നിന്നാണ് പാര്‍ട്ടി നേതാക്കള്‍ പൂര്‍ണ്ണമായും വിട്ടു നിന്നത്. സംസ്ഥാനസമിതി അംഗം അഡ്വ.കെ.ആര്‍ രാജഗോപാല്‍, ജില്ലാ സെക്രട്ടറി കെ അജിത് കുമാര്‍, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി.പി രാധാകൃഷ്ണന്‍, കെ.ജി പുരുഷോത്തമന്‍, എസ്.ജി ബാബു കുമാര്‍, നിയോജക മണ്ഡലം കണ്‍വീനറായിരുന്ന ഒ സി അശോകന്‍ തുടങ്ങിയവര്‍ ഉള്‍പ്പടെ പഞ്ചായത്തുതല നേതാക്കള്‍ വരെ മാറിനില്‍ക്കുകയാണ്. ഇതില്‍ അഡ്വ.രാജഗോപാല്‍, സി.പി രാധാകൃഷ്ണന്‍, ഒ.സി അശോകന്‍ തുടങ്ങിയവര്‍ മുന്‍ നിയമസഭ തെരഞ്ഞെടുപ്പുകളിലെ സ്ഥാനാര്‍ത്ഥിമാരായിരുന്നു.
മുന്‍ നിയോജക മണ്ഡലം പ്രസിഡന്റ് എം.ജി ഗോവിന്ദന്‍കുട്ടി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടി അംഗത്വം ഉപേക്ഷിക്കുകയും ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്മാരായിരുന്ന പി.എസ് രാജനും സുധാകരനും മുന്‍പ് പാര്‍ട്ടി വിട്ട നേതാക്കളാണ്.
നാളുകളായി നിലനിന്ന പാര്‍ട്ടിക്കുള്ളിലെ വടംവലി ഇക്കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനോടെയാണ് പുറത്തു വന്നത്. പാര്‍ട്ടിയുടെ നിലവിലുള്ള നേതാക്കളെ പൂര്‍ണ്ണമായും മാറ്റി നിര്‍ത്തി ആര്‍.എസ്.എസ് പക്ഷം കണ്‍വെന്‍ഷന്‍ പിടിച്ചടക്കുകയായിരുന്നു. ഇത് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇതേ തുടര്‍ന്നാണ് ഇരു വിഭാഗവും തമ്മിലുള്ള അഭിപ്രായവിത്യാസം പുറംലോകം അറിഞ്ഞത്. നിലവിലുള്ള നേതാക്കള്‍ പൂര്‍ണ്ണമായും മാറി നില്‍ക്കുമ്പോള്‍ പുതിയ നേതൃനിര അതിനെ മറികടക്കാനുള്ള തീവ്രശ്രമത്തിലാണ്.
ടൗണിലേയും മുഴുവന്‍ പഞ്ചായത്തുകളിലേയും വ്യാപാര സ്ഥാപനങ്ങളിലും പ്രധാന മണല്‍കടവുകളിലും പ്രധാന കവലകളിലും കഴിഞ്ഞ ദിവസം സ്ഥാനാര്‍ത്ഥിയെത്തി ആളുകളെ കണ്ട് വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. 
പെരുമ്പാവൂര്‍ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വീനര്‍ പ്രകാശ് റാം, ബി.ജെ.പി സംസ്ഥാന സമിതിയംഗം കെ ചന്ദ്രമോഹന്‍, എസ്.സി മോര്‍ച്ച സംസ്ഥാന  സെക്രട്ടറി രേണുക സുരേഷ്, കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്‍, മുടക്കുഴ പഞ്ചായത്ത് മെമ്പര്‍ കെ.ജി രാജന്‍, അഡ്വ. എം സതീശ് കുമാര്‍, സന്ദീപ് പി.ആര്‍, അഭിലാഷ് എന്‍.എം, അനില്‍ കെ.എസ്.ആര്‍.ടി.സി, സജിഷ മഹേഷ്, കെ.സി ശിവന്‍ തുടങ്ങിയവര്‍  സ്ഥാനാര്‍ത്ഥിക്കൊപ്പം പര്യടനത്തില്‍ പങ്കെടുത്തു.
എന്നാല്‍, ദേശീയ സമിതി അംഗമായിരുന്ന രാജഗോപാല്‍, അമ്പത്തിയൊന്ന് വര്‍ഷമായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചു വരുന്ന സി.പി രാധാകൃഷ്ണന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ അഭാവം എന്തുകൊണ്ടാണെന്ന് വോട്ടര്‍മാര്‍ ചോദിക്കുന്നുണ്ട്. തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ സഹായിക്കാനാണ് ആര്‍.എസ്.എസ് അഖിലേന്ത്യാതലത്തില്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. അതിനുപകരം പാര്‍ട്ടി നേതാക്കളെ പാടെ മാറ്റി നിര്‍ത്തി നേതൃത്വം പിടിച്ചെടുത്ത ആര്‍.എസ്.എസ് പ്രാദേശിക നേതാക്കളുടെ നിലപാടിനെതിരെ നേതാക്കള്‍ മേല്‍ഘടകങ്ങള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പരാതി പരിഗണിച്ച് ഉടന്‍ പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ പെരുമ്പാവൂരില്‍ ഇക്കുറി വന്‍വോട്ടുവീഴ്ചയുണ്ടാകുമെന്നും ഇവര്‍ പറയുന്നു. പലരും പാര്‍ട്ടി വിട്ടുപോകാനുള്ള തയ്യാറെടുപ്പിലുമാണ്.

മംഗളം 27.03.2014

ബിനി രാജന്‍ പെരുന്വാവൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍

പെരുമ്പാവൂര്‍:  നഗരസഭയുടെ വൈസ് ചെയര്‍പേഴ്‌സണായി പത്താം വാര്‍ഡ് കൗണ്‍സിലര്‍ ബിനി രാജനെ തെരഞ്ഞെടുത്തു. വൈസ് ചെയര്‍പേഴ്‌സണായിരുന്ന റോസിലി വറുഗീസ് മുന്‍ധാരണ പ്രകാരം രാജിവച്ചതിനെ തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്.
കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ത്ഥിയായ ബിനി രാജന് 16 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി ഷീല സതീശന് (സി.പി.എം) 8 വോട്ടും ലഭിച്ചു. ബി.ജെ.പി അംഗമായ ഓമന സുബ്രഹ്മണ്യനും കോണ്‍ഗ്രസിലെ ബിജി സുജിത്തും വോട്ടിങ്ങിനെത്തിയില്ല.
പെരുമ്പാവൂര്‍ അര്‍ബന്‍ ബാങ്ക് പ്രസിഡന്റ് ഇ.എസ് രാജന്റെ ഭാര്യയാണ് ബിനി.


മംഗളം 27.03.2014


പരി. ബാവയുടെ ചരമശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സാജുപോള്‍ എം.എല്‍.എ ലബനോണിലേക്ക്

പെരുമ്പാവൂര്‍: ആകമാന സുറിയാനി സഭയുടെ പരമാദ്ധ്യക്ഷനായിരുന്ന പരി. മോറാന്‍മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ ബാവയുടെ ചരമ ശുശ്രൂഷകളില്‍ പങ്കെടുക്കാന്‍ സാജുപോള്‍ എം.എല്‍.എ ലബനോണിലേക്ക് പുറപ്പെട്ടു
നിയമസഭ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാന്ദന്റെ പകരക്കാരനായാണ് സാജുപോളിന് ഈ അവസരം ലഭിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെത്തുന്ന രാജ്യപ്രതിനിധികള്‍ക്ക് ഒപ്പം മലയാളത്തിന്റെ ആദരാഞ്ജലികള്‍കള്‍ സാജുപോള്‍ എം.എല്‍.എ സമര്‍പ്പിക്കും.

മംഗളം 27.03.2014

Wednesday, March 26, 2014

കൂലി കുടിശിഖ: തൊഴിലുറപ്പു തൊഴിലാളികളുടെ ഉപരോധം വീണ്ടും വെങ്ങോലയില്‍ പഞ്ചായത്ത് ഭരണസമിതി യോഗം മുടങ്ങി

പെരുമ്പാവൂര്‍: കൂലികുടിശിഖ അഞ്ചുമാസത്തോളമായതിനെതുടര്‍ന്ന് തൊഴിലുറപ്പു തൊഴിലാളികള്‍ വെങ്ങോല ഗ്രാമപഞ്ചായത്ത് ഓഫീസ് വീണ്ടും ഉപരോധിച്ചു. ഉപരോധത്തെ തുടര്‍ന്ന് ഇന്നലെ നടക്കേണ്ട  പഞ്ചായത്ത് ഭരണസമിതി യോഗം മുടങ്ങി. 
പഞ്ചായത്തിലെ രണ്ടായിരത്തിയഞ്ഞൂറോളം തൊഴിലാളികള്‍ക്ക് ഒന്നരകോടി  രൂപയോളമാണ് കൂലിയിനത്തില്‍ ലഭിക്കാനുള്ളത്. ഇതേ ആവശ്യം ഉന്നയിച്ച് ജനുവരി 21 ന് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചിരുന്നു. ഒരാഴ്ചക്കുള്ളില്‍ കൂലി നല്‍കാമെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ വാഗ്ദാനത്തെ തുടര്‍ന്നാണ് അന്ന് തൊഴിലാളികള്‍ പിരിഞ്ഞുപോയത്. എന്നാല്‍ വാഗ്ദാനം ലംഘിക്കപ്പെട്ടു. അതേ തുടര്‍ന്നാണ് ഇന്നലെ വീണ്ടും ഉപരോധ സമരം നടന്നത്. 
രാവിലെ 10 ന് തുടങ്ങിയ സമരം  ഉച്ചകഴിഞ്ഞ് 2 വരെ നീണ്ടു. സമരക്കാര്‍ പിരിയാത്തതിനാല്‍ രാവിലെ പഞ്ചായത്ത് ഓഫീസിനുള്ളിലകപ്പെട്ട പ്രസിഡന്റ് എം.എം അവറാന് പുറത്തേക്കിറങ്ങാനായില്ല. വനിതാ പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയെങ്കിലും തൊഴിലാളികള്‍ സമരത്തില്‍ നിന്ന് പിന്തിരിയാന്‍ തയ്യാറായില്ല. ഒടുവില്‍ പത്തുദിവസത്തിനകം കൂലി നല്‍കുമെന്ന് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസിന്റെ സാന്നിദ്ധ്യത്തില്‍ പ്രസിഡന്റ് ഉറപ്പു നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. ഇനിയും വാഗ്ദാന ലംഘനമുണ്ടായാല്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ അനിശ്ചിതകാല സമരം തുടങ്ങാനാണ് തൊഴിലാളികളുടെ തീരുമാനം. 
ഉപരോധ സമരം സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ. എന്‍.സി മോഹനന്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി അന്‍വര്‍ അലി, സി.ഐ.ടി.യു. ഏരിയാ സെക്രട്ടറി എം.ഐ ബീരാസ്, പി.എം സലിം, എം.പി സുരേഷ്, കെ.വി ഗോപാലകൃഷ്ണന്‍, അന്നമ്മ ജോര്‍ജ്, കെ.വി  പത്രോസ്, അജിത ഷാജി, സുജമോള്‍, കെ.വി വാസുദേവന്‍, ജുബൈരിയ ഐസക് എന്നിവര്‍ പ്രസംഗിച്ചു.



മംഗളം 24.03.2014(പടമുണ്ട്)



ബി.ജെ.പിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടങ്ങി; മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് രാജിവച്ചു

ആര്‍.എസ്.എസ് ആധിപത്യം

പെരുമ്പാവൂര്‍: ആര്‍.എസ്.എസ് ആധിപത്യത്തില്‍ പ്രതിഷേധിച്ച് ബി.ജെ.പിയില്‍ നിന്നും കൊഴിഞ്ഞുപോക്ക് തുടങ്ങി. മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് എം.ജി ഗോവിന്ദന്‍കുട്ടി ഇന്നലെ ബി.ജെ.പിയില്‍ നിന്നും രാജിവച്ചു. 
വര്‍ഷങ്ങളായി പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്ന ആളുകളെ പ്രവര്‍ത്തനത്തില്‍ നിന്നും മാറ്റി നിറുത്തുകയും പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചില്ലെങ്കില്‍ കൊന്നുകളയുമെന്ന് വീട്ടില്‍ വന്ന് ഭീഷണിയപ്പെടുത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ മനസുമടുത്താണ് രാജിയെന്നും ഗോവിന്ദന്‍കുട്ടി അറിയിച്ചു. അനേകം മുതിര്‍ന്ന പ്രവര്‍ത്തകര്‍ പെരുമ്പാവൂരില്‍ നിന്നും രാജിവെയ്ക്കാന്‍ തയ്യാറായിട്ടുണ്ടെന്നും  ബി.ജെ.പിയുടെ പ്രവര്‍ത്തനം ചില ചിട്ടി ബ്ലയിഡ് മാഫിയകളുടെ കയ്യിലാണെന്നും ഗോവിന്ദന്‍കുട്ടിയുടെ പത്ര പ്രസ്താവനയിലുണ്ട്. 
അവഗണനയും ഭീഷണിയും സഹിച്ച് പാര്‍ട്ടിയില്‍ തുടരാന്‍ താല്‍പര്യമില്ലാത്തതുകൊണ്ട് ബി.ജെ.പിയില്‍ നിന്നും രാജി വെച്ച് ദേശീയ പ്രസ്ഥാനമായ കോണ്‍ഗ്രസില്‍ ചേരുകയാണെന്ന് ഗോവിന്ദന്‍കുട്ടി പറയുന്നു. ചാലക്കുടി പാര്‍ലമെന്റ് സ്ഥാനാര്‍ത്ഥി പി.സി ചാക്കോയുടെ വിജയത്തിന് വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബി.ജെ.പിയുടെ ബൂത്ത് പ്രസിഡന്റ്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് , യുവമോര്‍ച്ച നിയോജകമണ്ഡലം പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി,  നിയോജകമണ്ഡലം പ്രസിഡന്റ് എന്നി നിലകളിലും പ്രവര്‍ത്തിച്ച ഗോവിന്ദന്‍കുട്ടി നിലവില്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന നിയോജകമണ്ഡലം കണ്‍വെന്‍ഷനിലാണ് ബി.ജെ.പിയിലെ ആഭ്യന്ദര കലഹം മറനീക്കിയത്. പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗമായ അഡ്വ.കെ.ആര്‍ രാജഗോപാലിനേയും ജില്ലാ സെക്രട്ടറി അജിത് കുമാറിനേയും  നിയോജകമണ്ഡലം കണ്‍വീനറായ ഒ.സി അശോകനേയും വേദിയിലിരിക്കാന്‍ പോലും അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നേതാക്കള്‍ കൂട്ടത്തോടെ കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ചിരുന്നു. ഇതേതുടര്‍ന്ന് പാര്‍ട്ടി സ്ഥാനാര്‍ത്ഥി നേതാക്കളെ അനുനയിപ്പിയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത് മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 
ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അതിരുകടന്ന ഇടപെടല്‍ പാര്‍ട്ടി നേതാക്കളെ നാളുകളായി അസ്വസ്ഥതപ്പെടുത്തിയിരുന്നു. ആര്‍.എസ്.എസ് ആഭിമുഖ്യമുള്ള വിഭാഗം ഇലക്ഷന്‍ ഘട്ടത്തില്‍പോലും നേതാക്കളെ അവഗണിച്ചതോടെ പല നേതാക്കളും പാര്‍ട്ടി വിടാനുള്ള തീരുമാനത്തിലാണ്. ഇതിന്റെ മുന്നോടിയാണ് ഗോവിന്ദന്‍കുട്ടിയുടെ രാജി എന്നുവേണം കരുതാന്‍.


മംഗളം 25.03.2014

പത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശന സ്മരണയില്‍ തുരുത്തിപ്ലി പള്ളി

പെരുമ്പാവൂര്‍: കാലംചെയ്ത പരി. പത്രിയാര്‍ക്കീസ് ബാവയുടെ സന്ദര്‍ശനത്തിന്റെ സ്മരണയില്‍ തുരുത്തിപ്ലി സെന്റ് മേരീസ് ദേവാലയം. ദമാസ്‌കസിലെ പര്‍ത്രിയാര്‍ക്ക അരമനയില്‍ 28 ന് ബാവയുടെ കബറടക്ക ശുശ്രൂഷ നടക്കുമ്പോള്‍ സെന്റ് മേരീസ് പള്ളിയില്‍ പ്രത്യേക ശുശ്രൂഷ നടക്കും.
1982 മാര്‍ച്ച് 5 നാണ് ആകമാന സുറിയാനിസഭയുടെ പരമാദ്ധ്യക്ഷനായിരുന്ന മോര്‍ ആന്റ് മോര്‍ ഇഗ്നാത്തിയോസ് സാഖാ പ്രഥമന്‍ പത്രിയാര്‍ക്കീസ് ബാവ തുരുത്തിപ്ലി പള്ളിയില്‍ എഴുന്നള്ളിയത്. ഉച്ചഭക്ഷണത്തെ തുടര്‍ന്ന് പള്ളിമേടയില്‍ രണ്ട് മണിക്കൂര്‍ ഉറങ്ങിയശേഷമാണ് ബാവ മടങ്ങിയത്. ബാവ ഉറങ്ങിയ കട്ടില്‍ ഇന്നും വിശുദ്ധമായി പള്ളിമേടയില്‍ സൂക്ഷിച്ചിട്ടുണ്ട്.
പരിശുദ്ധ ബാവ നല്‍കിയ കന്യാമറിയത്തിന്റെ ഇടക്കെട്ട് (വി. സുനോറോ) പള്ളിയില്‍ സ്ഥാപിച്ചതോടെയാണ് രണ്ടാം മണര്‍കാട് എന്ന പേരില്‍ തുരുത്തിപ്ലി പള്ളി ഒരു തീര്‍ത്ഥാടന കേന്ദ്രമായി മാറുന്നത്. 82 ല്‍ ബാവ പ്രാര്‍ത്ഥിച്ച് സുഖപ്പെടുത്തിയ പല രോഗികളും ഇടവകയില്‍ ഇന്നും സൗഖ്യത്തോടെ ജീവിക്കുന്നു.
ബാവയുടെ ദേഹവിയോഗത്തെ തുടര്‍ന്ന് ആയിരങ്ങള്‍ പങ്കെടുത്ത അനുശോചനയോഗം ചേര്‍ന്നു. വികാരി ഫാ. ജോണ്‍ പാത്തിയ്ക്കല്‍ അദ്ധ്യക്ഷത വഹിച്ചു.
28 ന് നടക്കുന്ന കബറടക്ക ശുശ്രൂഷയില്‍ മേഖലാ മെത്രാപ്പോലീത്ത മാത്യൂസ് മാര്‍ അഫ്രേം മുഖ്യ കാര്‍മ്മികത്വം വഹിക്കുമെന്ന് പള്ളി അധികൃതര്‍ അറിയിച്ചു. വൈകിട്ട് 3 നാണ് പ്രത്യേക ശുശ്രൂഷകള്‍.
പരി. ബാവയുടെ വേര്‍പാടില്‍ തുരുത്തിപ്ലി മാര്‍ത്തോമ്മന്‍ യാക്കോബായ ചെറിയ പള്ളിയില്‍ അനുശോചനയോഗം ചേര്‍ന്നു. വികാരി ഫാ. ഏലിയാസ് ചേട്ടാളത്തുംകര കോര്‍ എപ്പിസ്‌കോപ്പ അദ്ധ്യക്ഷത വഹിച്ചു. ട്രസ്റ്റിമാരായ കെ.വി പൗലോസ്, എല്‍ദോസ് , മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ കെ.വി തോമസ്, പി.കെ പൗലോസ്, യൂത്ത് അസോസിയേഷന്‍ സെക്രട്ടറി ഫില്ലി കെ ജോയി, വനിതാ സമാജം സെക്രട്ടറി മേരി പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.

മംഗളം 25.03.2014



മൂന്നു വര്‍ഷമായി പോലീസ് തെരയുന്ന വീരപ്പന്‍ ബൈജു ബസ് മോഷണക്കേസില്‍ പെരുമ്പാവൂരില്‍ പിടിയില്‍

പെരുമ്പാവൂര്‍: മൂന്നു വര്‍ഷമായി പോലീസ് തെരയുന്ന, നിരവധി മോഷണക്കേസുകളില്‍ പ്രതിയായ വീരപ്പന്‍ ബൈജു പോലീസ് പിടിയിലായി.
ഇടുക്കി കഞ്ഞിക്കുഴി തട്ടക്കണ്ണി കുടക്കല്ല് ഭാഗത്ത് കരുമരുതിങ്കല്‍ വീട്ടില്‍ ഗോപിയുടെ മകന്‍ ബൈജു (35) വാണ് പിടിയിലായത്. പി.പി റോഡിലെ പെട്രോള്‍ പമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ബിസ്മി എന്ന സ്വകാര്യ ബസ് മോഷ്ടിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇയാള്‍ വലയിലായത്.
കഴിഞ്ഞ എട്ടു വര്‍ഷമായി പെരുമ്പാവൂര്‍ ഭാഗത്ത് താമസിക്കുന്ന ഇയാള്‍ വിവിധ സ്വകാര്യ ബസുകളില്‍ ജോലിചെയ്യുകയായിരുന്നു. ഇതിനിടെ ഇടയ്ക്കിടെ വിവിധ ഭാഗങ്ങളില്‍ പോയി മോഷണം നടത്തുകയാണ് ഇയാളുടെ പതിവ്. കട്ടപ്പന, കരിമണല്‍, കഞ്ഞിക്കുഴി, അടിമാലി എന്നി പോലീസ് സ്റ്റേഷന്‍ അതിര്‍ത്തികളിലായി പതിനഞ്ചോളം മോഷണക്കേസുകളില്‍ ഇയാള്‍ പ്രതിയാണ്. വീടുകള്‍, ആരാധനാലയങ്ങള്‍, വ്യാപാരസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായിരുന്നു മോഷണം. കള്ളത്തേക്ക് കൈവശം വച്ചതിനും ഒരു ബസ് ഉടമയെ കൊല്ലാന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരെ വേറെയും കേസുകളുണ്ട്.
പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ ഹരികൃഷ്ണന്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ് മുഹമ്മദ് റിയാസ്, സബ് ഇന്‍സ്‌പെക്ടര്‍മാരായ ക്ലീറ്റസ് ജോസഫ്, സി.കെ രവി, എന്‍.ആര്‍ ശിവന്‍, സിവില്‍ പോലീസ് ഓഫീസര്‍ പ്രസാദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

മംഗളം 24.03.2014



മുഖ്യധാര കക്ഷികളുടെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീഴ്ച ഗുണം ചെയ്യുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി

പെരുമ്പാവൂര്‍: പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മുഖ്യധാര കക്ഷികളുടെ ചാലക്കുടി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ വീഴ്ച തങ്ങള്‍ക്ക് ഗുണം ചെയ്യുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി കെ അംബുജാക്ഷന്‍. 
ഐക്യ ജനാധിപത്യ മുന്നണിയും ഇടതു മുന്നണിയും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചപ്പോള്‍ ജനവികാരം കണക്കിലെടുത്തതേയില്ല. ജനങ്ങള്‍ക്ക് ഒപ്പം നില്‍ക്കാന്‍ കഴിയില്ലെന്ന് മുമ്പേതന്നെ ബോധ്യപ്പെടുത്തിയ പി.സി ചാക്കോയേയും രാഷ്ട്രീയത്തിലോ സാമൂഹ്യ പ്രവര്‍ത്തനത്തിലൊ യാതൊരു അനുഭവ പാരമ്പര്യവുമില്ലാത്ത ഇന്നസെന്റിനേയും വോട്ടര്‍മാര്‍ തള്ളിക്കളയുമ്പോള്‍ സ്വാഭാവികമായും നിരവധി ജനകീയ  പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്ന തന്റെ പാര്‍ട്ടിയേയും തന്നേയും ഇക്കുറി വോട്ടര്‍മാര്‍ പരിഗണിക്കുമെന്ന് വിശ്വസിക്കുന്നതായി കെ അംബുജാക്ഷന്‍ പറഞ്ഞു. പെരുമ്പാവൂരില്‍ സംഘടിപ്പിച്ച മീറ്റ് ദി പ്രസില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇടതു, വലതു മുന്നണികള്‍ തമ്മില്‍ ഇപ്പോള്‍ അകലം ഏറെ കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രത്യയ ശാസ്ത്രപരമോ, രാഷ്ട്രീയമോ, മൂല്യാധിഷ്ഠിതമോ ആയ വിത്യാസങ്ങളൊന്നും ഇപ്പോള്‍ ഇരുമുന്നണികളും തമ്മില്‍ ഇല്ല. അതുകൊണ്ടു തന്നെ രണ്ടു കൂട്ടരിലും ജനങ്ങള്‍ക്ക് വിശ്വാസമില്ല. ഈ സമയം വിവിധ മേഖലകളില്‍ നിന്നും ഉയര്‍ന്നുവരുന്ന രാഷ്ട്രീയ ബദലുകളിലാണ് ജനം വിശ്വാസമര്‍പ്പിക്കുന്നത്. അതിന്റെ തെളിവാണ് ഡല്‍ഹിയില്‍ അടുത്തയിടെ ഉണ്ടായ തെരഞ്ഞെടുപ്പുഫലം.
ഡല്‍ഹിയിലെ ജനം മാറി ചിന്തിച്ചുവെങ്കില്‍ പ്രബുദ്ധ കേരളത്തിലെ ജനത ബുദ്ധിപരമായ തീരുമാനം കൈകൊള്ളുമെന്ന് വിശ്വസിക്കുന്നതില്‍ യാതൊരു അപാകതയുമില്ല. സമൂല മദ്യ നിരോധനത്തിനുവേണ്ടിയും സ്ത്രീകളുടെ സംരക്ഷണത്തിനുവേണ്ടിയും ഭൂരഹിതര്‍ക്കുവേണ്ടിയും കരിനിയമങ്ങള്‍ക്കെതിരേയും രംഗത്തുവന്ന വെല്‍ഫെയര്‍ പാര്‍ട്ടിക്ക് അനുകൂലമായി ഇത്തവണ ജനം വോട്ടു ചെയ്യുമെന്നും കെ അംബുജാക്ഷന്‍ പറഞ്ഞു.
ചീഫ് ഇലക്ഷന്‍ ഏജന്റ് സമദ് നെടുമ്പാശ്ശേരി, തെരഞ്ഞെടുപ്പു കമ്മിറ്റി കണ്‍വീനര്‍ ഖാലിദ് മുണ്ടപ്പിള്ളി, ജില്ലാ ജനറല്‍ സെക്രട്ടറി ജ്യോതി വാസ്, കെ.എ സിദ്ദിഖ്, മണ്ഡലം പ്രസിഡന്റ് തോമസ് കെ ജോര്‍ജ്, സെക്രട്ടറി കുഞ്ഞുമുഹമ്മദ്, മീഡിയ കണ്‍വീനര്‍ ഇര്‍ഫാന്‍ പുലവത്ത്, എം.എം നിസാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 24.03.2014


Sunday, March 23, 2014

മേതല ടണലിന് മുകളില്‍ അനധികൃത മണ്ണെടുപ്പ്

പെരുമ്പാവൂര്‍: മേതല ടണലിന് മുകളില്‍ അനധികൃതമായി മണ്ണെടുക്കുന്നതായി പരാതി. 
ടണലിന് മുകളില്‍ 606 ലേക്കു പോകുന്ന വഴിയുടെ വശത്തുനിന്നാണ് വന്‍തോതില്‍ മണ്ണെടുക്കുന്നത്. ഹിറ്റാച്ചിയും ജെസിബിയും ഉപയോഗിച്ച് എടുക്കുന്ന മണ്ണ് നൂറുകണക്കിന് ലോഡുകളായാണ് പുറത്തേക്കു പോകുന്നത്. ഇതിനെതിരെ പ്രദേശ വാസികള്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒക്ക് പരാതി നല്‍കിയിട്ടുണ്ട്. 
മൂന്ന് വര്‍ഷം മുമ്പാണ് ഇവിടെ മണ്ണെടുക്കാനുള്ള ശ്രമം തുടങ്ങിയത്. നാട്ടുകാരുടെ എതിര്‍പ്പിനെതുടര്‍ന്ന് അത് നടന്നില്ല. കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് വീണ്ടും മണ്ണെടുപ്പ് ആരംഭിച്ചത്. മണ്ണെടുപ്പിനെതിരെ കുറുപ്പംപടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും അവഗണനയായിരുന്നു ഫലമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. അതേ തുടര്‍ന്നാണ് വാര്‍ഡ് മെമ്പര്‍ മിനി തങ്കപ്പന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ മണ്ണെടുപ്പ് തടഞ്ഞത്.  പിന്നീട് ആര്‍.ഡി.ഒക്ക് പരാതി നല്‍കുകയും ചെയ്തു. 
ടണലിന് അപകടഭീഷണി ഉയര്‍ത്തികൊണ്ടുള്ള മണ്ണെടുപ്പിനെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി രംഗത്തുവരാനാണ് നാട്ടുകാരുടെ തീരുമാനം

മംഗളം 23.3.2014

ഗുജറാത്തില്‍ നിന്നെത്തി നാട്ടുകാര്‍ക്ക് പ്രിയങ്കരനായി മാറിയ ഭായ്

പെരുമ്പാവൂര്‍: ഇന്നലെ അന്തരിച്ച മുന്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പ്രേംജി എച്ച് പട്ടേല്‍ നാട്ടുകാര്‍ക്കെല്ലാം ഭായ് ആയിരുന്നു. എന്താവശ്യത്തിനും ആര്‍ക്കും ഓടിച്ചെല്ലാവുന്ന ജേഷ്ഠ സഹോദരന്‍.
അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പ്രേജി എച്ച് പട്ടേലിന്റെ കുടുംബം പട്ടണത്തിലെത്തുന്നത്. ഗുജറാത്തിലെ കഛ് ജില്ലയിലെ റസാലിയ ഗ്രാമത്തില്‍ നിന്ന്.  ടൗണിലെ ആദ്യതടിമില്ലായ അംബികാ സോമില്‍സ് ഈ കുടുംബത്തിന്റേതായിരുന്നു. ഭവാനി കുടുംബത്തില്‍പ്പെട്ട ഹിര്‍ജി ലാല്‍ പട്ടേലിന്റേയും ജാനമ്മയുടേയും മകനായ പ്രേംജി പിന്നീട്   അംബിക മാര്‍ബിള്‍സ് എന്നൊരു സ്ഥാപനവും നടത്തിയിരുന്നു. 
ബിസിനസില്‍ മാത്രമല്ല, ഈ നാട്ടുകാരുടെ കൂടി പള്‍സ് തിരിച്ചറിയാന്‍ കഴിഞ്ഞതാണ് പ്രേംജി. എച്ച് പട്ടേലിന്റെ വിജയം. അതുകൊണ്ടാണ് അന്യദേശക്കാരനായ ഈ മനുഷ്യന്‍ മൂന്നു വട്ടം തുടര്‍ച്ചായി നഗരസഭ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടത്. 1985 മുതല്‍ പതിനഞ്ചു വര്‍ഷം ഇദ്ദേഹം നഗരസഭ ഭരണസമിതിയിലുണ്ടായിരുന്നു. ഒടുവില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായി.
കുറച്ചുനാളുകളായി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നെങ്കിലും ജനങ്ങളുടെ ഏതാവശ്യത്തിനും ഉദാരമനസ്‌കനായ ഇദ്ദേഹം അവര്‍ക്കൊപ്പം നിന്നു. അതുകൊണ്ടുതന്നെ സമൂഹത്തിലെ നാനാതുറകളിലുള്ളവരാണ് ഇന്നലെ അദ്ദേഹത്തിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിച്ചേര്‍ന്നത്.

മംഗളം 23.3.2014

പെരുമ്പാവൂര്‍ മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍ പ്രേംജി എച്ച് പട്ടേല്‍

പെരുമ്പാവൂര്‍: മുന്‍ നഗരസഭ വൈസ് ചെയര്‍മാന്‍  പ്രേംജി.എച്ച് പട്ടേല്‍ (61) നിര്യാതനായി. ആലുവ മൂന്നാര്‍ റോഡില്‍ ആശ്രമം ഹയര്‍സെക്കന്ററി സ്‌കൂളിന് സമീപമുള്ള അംബികാ നിവാസില്‍ സംസ്‌കാരം നടത്തി.
പൊള്ളാച്ചിയിലുള്ള മകളുടെ വീട്ടിലേക്ക് പോകുംവഴി നെന്മാറയില്‍ വച്ചുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് മരണം. ഗുജറാത്തില്‍ നിന്ന് പട്ടണത്തിലേക്ക് കുടിയേറിപ്പാര്‍ത്ത കുടുംബമാണ് പ്രേജിയുടേത്. ടൗണിലെ ആദ്യ തടിമില്ലായ അംബികാ സോമില്‍സിന്റെ ഇപ്പോഴത്തെ ഉടമയായിരുന്നു. 1985 മുതല്‍ തുടര്‍ച്ചായി മൂന്നു വട്ടം നഗരസഭ കൗണ്‍സിലര്‍ ആയിരുന്നു. 95 മുതല്‍ നഗരസഭ വൈസ് ചെയര്‍മാനായി.
ഭാര്യ: രാധാഭായ് പട്ടേല്‍. മക്കള്‍: ദമയന്തി, ധീരജ്, ദക്ഷാ, വിനോദ്. മരുമക്കള്‍: ശാരദ, ഹന്‍സാ, ഖജന്‍ ലാല്‍, സുരേഷ്.

Saturday, March 22, 2014

ഒരു കോടിയിലേറെ മുടക്കി തുടങ്ങിയ വെങ്ങോല കവല വികസനം അവതാളത്തില്‍

പെരുമ്പാവൂര്‍: ഒരു കോടിയിലേറെ രൂപ മുടക്കി തുടങ്ങിയ വെങ്ങോല കവല വികസനം അവതാളത്തിലായി. രണ്ടരമാസമായി ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചിരിക്കുകയാണ്. 
കവലയിലെ ഇടുങ്ങിയ പാലം ഗതാഗത തടസങ്ങളും അപകടങ്ങളും സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വെങ്ങോല കവല വികസനത്തിന് അധികൃതര്‍ തയ്യാറായത്. 2011 ഫെബ്രുവരിയില്‍ സ്ഥലത്തെ വ്യാപാരികള്‍ പഞ്ചായത്ത് അധികൃതര്‍ക്കും പൊതു മരാമത്തു വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും നിവേദനം സമര്‍പ്പിച്ചിരുന്നു. വാര്‍ഡ് മെമ്പര്‍ അബ്ദുള്‍ ജലാല്‍ മുന്‍കയ്യെടുക്കുക കൂടി ചെയ്തതിനേതുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കവല വികസനത്തിനായി ഒരു കോടി രൂപ അനുവദിക്കുകയായിരുന്നു. തുക അപര്യാപ്തമാണെന്ന് വന്നതോടെ 25 ലക്ഷം രൂപ കൂടി വീണ്ടും അനുവദിച്ചു.
ഏഴ് മാസം മുമ്പാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. നിര്‍മ്മാണം അശാസ്ത്രീയമാണെന്നുള്ള ആരോപണങ്ങളും അതോടൊപ്പം തന്നെ തുടങ്ങി. മഴവെള്ളം പോകാനുള്ള കാന നിര്‍മ്മാണത്തെ സംബന്ധിച്ചായിരുന്നു ആക്ഷേപങ്ങളേറെയും. കാനകള്‍ പരസ്പരം ബന്ധിപ്പിക്കാതെയായിരുന്നു നിര്‍മ്മാണം. അതിനാല്‍ കാനയിലെ വെള്ളം റോഡിലൂടെ ഒഴുകുമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു. 
വെങ്ങോല എസ്.എന്‍.ഡി.പി ശാഖയിലേക്കും കര്‍ഷക ഗ്രന്ഥാലയത്തിലേക്കുമുള്ള റോഡുകള്‍ ചപ്പാത്ത് നിര്‍മ്മിക്കുന്നതിനെതിരെയായിരുന്നു മറ്റൊരു പ്രതിഷേധം. ചപ്പാത്ത് നിര്‍മ്മിച്ചാല്‍ വാഹന ഗതാഗതം സുഗമമാകില്ലെന്ന് പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ചപ്പാത്തിന് പകരം കാനകീറി അതിനുമുകളിലൂടെ സ്ലാബ് നിര്‍മ്മിച്ച് റോഡ് ടാര്‍ ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം.
വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള പടവുകള്‍ പൊളിച്ചു മാറ്റിയതും പുതിയത് നിര്‍മ്മിക്കാത്തതും എതിര്‍പ്പിന് കാരണമായി.
കവല വികസനത്തിന്റെ ഭാഗമായി നിര്‍മ്മിച്ച സ്ലാബിന് മുകളിലൂടെ വാഹനങ്ങള്‍ കയറിത്തുടങ്ങിയപ്പോള്‍തന്നെ അവ തകര്‍ന്നത് വീണ്ടും വിവാദത്തിനിടയായി. ഇതേ തുടര്‍ന്ന് കരാറുകാരന്‍ വീണ്ടും സ്ലാബ് നിര്‍മ്മിച്ച് സ്ഥാപിച്ചു. 
ഒന്നിന് പിന്നാലെ വിവാദങ്ങള്‍ ഉയര്‍ന്നുവന്നതോടെ കരാറുകാരന്‍ പണി പാതിവഴിയില്‍ അവസാനിപ്പിക്കുകയായിരുന്നു. അതോടെ കവല വികസനം പൂര്‍ണ്ണമായി സ്തംഭിച്ചു. 
വെങ്ങോലയിലെ പാലത്തിന്റേയും റോഡുകളുടേയും പണികള്‍ സ്തംഭിക്കാനിടയായ സാഹചര്യത്തെപ്പറ്റി അന്വേഷണം നടത്തണമെന്നും ബന്ധപ്പെട്ട കോണ്‍ട്രാക്ടറുടേയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടേയും പേരില്‍ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി രംഗത്തുവന്നിട്ടുണ്ട്. 24 ന് വൈകിട്ട് 4 ന് വ്യാപാരികള്‍ ഇവിടെ പ്രതിഷേധ യോഗം സംഘടിപ്പിച്ചിട്ടുണ്ട്. തുടര്‍ന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

മംഗളം 22.03.2014

Friday, March 21, 2014

തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷ കക്ഷികള്‍ക്ക് ദേശീയ സ്ഥാനം നഷ്ടമാകും: ബാലകൃഷ്ണപിള്ള

പെരുമ്പാവൂര്‍: ലോക് സഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ദേശീയരാഷ്ട്രീയത്തില്‍ നിന്നും സി.പി.എമ്മും സി.പി.ഐയും പുറത്താകുമെന്ന് മുന്‍ മന്ത്രി ആര്‍ ബാലകൃഷ്ണപിള്ള. കൈവിരലിലെണ്ണാവുന്ന സീറ്റുകള്‍ പോലും ഇരുകക്ഷികള്‍ക്കും ഇക്കുറി കിട്ടാന്‍ പോകുന്നില്ല. അതുകൊണ്ടാണ് സ്ഥാനാര്‍ത്ഥികളായി രംഗത്തുവരാന്‍ മുതിര്‍ന്ന നേതാക്കള്‍ പോലും മടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 
ചാലക്കുടി പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.സി ചാക്കോയുടെ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബാലകൃഷ്ണപിള്ള. ഇന്ത്യന്‍ മതേതരത്വം സംരക്ഷിക്കാന്‍ യു.പി.എ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വരേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. കണ്‍വെന്‍ഷനില്‍ നിയോജക മണ്ഡലം യു.ഡി.എഫ് ചെയര്‍മാന്‍ എം.പി അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.പി ഹസന്‍, മുന്‍ എം.എല്‍.എ പി.ജെ ജോയി, ജെയ്‌സണ്‍ ജോസഫ്, ബാബുജോസഫ്, ജോയി ജോസഫ്, ഒ ദേവസി, തോമസ് പി കുരുവിള, മത്തായി മണ്ണപ്പിള്ളി, വി.എന്‍ രാജന്‍, ഷാജി എന്‍.പി, കെ.ടി ബോസ്, പോള്‍ ഉതുപ്പ്, മുരുകന്‍ അകനാട്, പി.പി അവറാച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 21.03.2014

Thursday, March 20, 2014

സേവ് രായമംഗലം പ്രക്ഷോഭം 140 ദിവസം പിന്നിട്ടു

വറുഗീസ് തായ്ക്കര നിരാഹാരം സമരം ഏറ്റെടുക്കും 

പെരുമ്പാവൂര്‍: പ്ലൈവുഡ് മലിനീകരണത്തിനെതിരെ പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി തുടങ്ങിയ സേവ് രായമംഗലം പ്രക്ഷോഭം 140 ദിവസം പിന്നിട്ടു. നിരാഹാര സത്യാഗ്രഹം നടത്തിവന്ന കര്‍മ്മ സമിതി നേതാവ് സി.പി ജയിംസിന്റെ ആരോഗ്യ നില വഷളായതിനേതുടര്‍ന്ന് വറുഗീസ് തായ്ക്കര നിരാഹാരം തുടങ്ങി. 
രായമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലൈവുഡ് മലിനീകരണത്തിനെതിരെ കഴിഞ്ഞ ഒക്‌ടോബര്‍ 31 നാണ് സേവ് രായമംഗലം പ്രക്ഷോഭം തുടങ്ങിയത്. ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നില്‍ തുടര്‍ച്ചയായ സത്യാഗ്രഹമാണ് ആദ്യം സംഘടിപ്പിച്ചത്. എന്നാല്‍ സത്യാഗ്രഹ പന്തലിന് ആരോ തീയിട്ടതോടെ സമരം അവിടെനിന്ന് മാറ്റി. 
സമരത്തോട് പഞ്ചായത്ത് അധികൃതര്‍ പുലര്‍ത്തിയ കടുത്ത അവഗണനയില്‍ പ്രതിഷേധിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുക്കുഞ്ഞിന്റെ വീട്ടുപടിക്കലേക്കായിരുന്നു സമരം മാറ്റിയത്. പീച്ചനാംമുകളില്‍ തന്റെ വീടിന്റെ ഒരടി ദൂരത്തായി പ്ലൈവുഡ് കമ്പനിക്ക് അനുമതി നല്‍കിയ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ ദളിത് വിധവയായ എം.കെ കാര്‍ത്ത്യായനിയാണ് ആദ്യം നിരാഹാര സമരത്തിന് തുടക്കം കുറിച്ചത്. കാര്‍ത്ത്യായനിയുടെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അതേ തുടര്‍ന്ന് ജോര്‍ജ് പുള്ളോര്‍ക്കുടി നിരാഹാര സമരം ഏറ്റെടുത്തു. ആറു ദിവസം നീണ്ട നിരാഹാരത്തിനൊടുവില്‍ ജോര്‍ജിനേയും ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് സി.പി ജെയിംസ് സമരപന്തലിലെത്തി. 
ഇപ്പോള്‍ സമരം ഏറ്റെടുത്തിട്ടുള്ള വരുഗീസ് തായ്ക്കര  കര്‍മ്മ സമിതിയുടെ തായ്ക്കരച്ചിറ മേഖല പ്രസിഡന്റാണ്. കോതമംഗലം റാഡോ ടയേഴ്‌സ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയാണ് വറുഗീസ്. വറുഗീസിന്റെ നിരാഹാരസമരത്തോടനുബന്ധിച്ച് ഇന്ന് കുറുപ്പംപടി ടൗണില്‍ പൊതുയോഗം സംഘടിപ്പിക്കുമെന്ന് കര്‍മ്മ സമിതി കേന്ദ്ര കമ്മിറ്റി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി അറിയിച്ചു. പരിസ്ഥിതി പ്രവര്‍ത്തകന്‍ ഏലൂര്‍ ഗോപിനാഥ് സമ്മേളനം ഉദ്ഘാടനം ചെയ്യും.

മംഗളം 20.03.2014

Wednesday, March 19, 2014

പാണിയേലി പോര് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു

സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി

പെരുമ്പാവൂര്‍: രണ്ടു കോളജ് വിദ്യാര്‍ത്ഥികളുടെ ജീവഹാനിയെ തുടര്‍ന്ന് അടച്ച പാണിയേലി പോര് വീണ്ടും സന്ദര്‍ശകര്‍ക്കായി തുറന്നു. 
കഴിഞ്ഞ പതിമൂന്നിന് എറണാകുളം മഹാരാജാസ് കോളജിലെ രണ്ടു ബിരുദ വിദ്യാര്‍ത്ഥികളാണ് പെരിയാറ്റിലെ പോരില്‍ കാല്‍വഴുതി വീണ് മരിച്ചത്. അതേ തുടര്‍ന്ന്, പെരിയാറിന്റെ വന്യസൗന്ദര്യമുള്ള ഈ പ്രദേശത്തേക്കുള്ള സന്ദര്‍ശകര്‍ക്ക് മലയാറ്റൂര്‍ ഡി.എഫ്.ഒ സുനില്‍ പാമിടി നിരോധനം ഏര്‍പ്പെടുത്തുകയായിരുന്നു.
പുറമെ നിന്ന് നോക്കിയാല്‍ ആഴം തോന്നാത്ത പാണിയേലി പോരില്‍ ഇതിനോടകം 93 പേര്‍ മരിച്ചിട്ടുണ്ട്. കുളിക്കാനിറങ്ങുകയോ പുഴയില്‍ അറിയാതെ വീഴുകയോ ചെയ്താല്‍ ചുഴിയിലോ പാറയിടുക്കിലോ കുടുങ്ങിയാണ് ഇവിടെ മരണം സംഭവിക്കുന്നത്.
എന്നാല്‍, 2006 ല്‍ വനസംരക്ഷണ സമിതി രൂപീകരിച്ചതിനെ തുടര്‍ന്ന് ഇവിടെ മരണനിരക്ക് ഗണ്യമായി കുറഞ്ഞിരുന്നു.  സമിതി രൂപീകരണത്തിന് ശേഷം എട്ടു വര്‍ഷത്തിനിടയില്‍ നാലുമരണങ്ങള്‍ മാത്രമാണ് നടന്നത്. സാജുപോള്‍ എം.എല്‍.എയുടെ ശ്രമഫലമായി പോരില്‍ നിരവധി സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിരുന്നു.
വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ മുന്നറിയിപ്പുകള്‍ ലംഘിച്ചവര്‍ക്ക് മാത്രമാണ് പിന്നീട് ഇവിടെ മരണം സംഭവിച്ചിട്ടുള്ളത്. അതുകൊണ്ടു തന്നെ പാണിയേലി പോരിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതിനെതിരെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ് ഉള്‍പ്പടെയുള്ള ജന പ്രതിനിധികള്‍ രംഗത്ത് വന്നിരുന്നു. വനം വകുപ്പ് മന്ത്രിയുമായി ഇവര്‍ ബന്ധപ്പെട്ട് പ്രതിഷേധം അറിയിക്കുകയും ചെയ്തു.
ഇതേതുടര്‍ന്ന്, ഇന്നലെ വനംവകുപ്പിന്റെ ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് സന്ദര്‍ശകര്‍ക്കുള്ള വിലക്ക് പിന്‍വലിക്കാന്‍ തീരുമാനമായത്.
സന്ദര്‍ശന സമയം വൈകിട്ട് അഞ്ചുവരെയായി നിജപ്പെടുത്തുക, അതിനു ശേഷവും തങ്ങുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുക, സന്ദര്‍ശകര്‍ മദ്യം കൊണ്ടുവരുന്നത് കര്‍ശനമായി തടയുക, പോലീസിന്റേയും വനപാലകരുടേയും സാന്നിദ്ധ്യം ഉറപ്പുവരുത്തുക, കൂടുതല്‍ ഗാര്‍ഡുമാരെ നിയമിക്കുക, ജനപ്രതിനിധികള്‍ മിന്നല്‍ പരിശോധന നടത്തുക തുടങ്ങിയ തീരുമാനങ്ങളും ഇന്നലെ ചേര്‍ന്ന യോഗം കൈക്കൊണ്ടു.
ചര്‍ച്ചയില്‍ സാജുപോള്‍ എം.എല്‍.എ, കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ്, വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി വാസു, ജനപ്രതിനിധികളായ റോയി വറുഗീസ്, ജെസി പൗലോസ്, ഫെമി എല്‍ദോസ്, എം.എം ബിനു, വത്സ ദിവാകരന്‍, പി.പി കോരക്കുഞ്ഞ്, ബൈജു പോള്‍, കുറുപ്പംപടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ കുര്യാക്കോസ്, കോടനാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ കെ.എന്‍ ഉണ്ണികൃഷ്ണന്‍ നായര്‍, പെരുമ്പാവൂര്‍ എക്‌സൈസ് സബ് ഇന്‍സ്‌പെക്ടര്‍ പി ഇ ഷൈബു, വനസംരക്ഷണ സമിതി പ്രസിഡന്റ് ബെന്നി മാനാങ്കുഴി തുടങ്ങിയവര്‍ പങ്കെടുത്തു.

മംഗളം 19.03.2014

Tuesday, March 18, 2014

ബി.ജെ.പി നിയോജകമണ്ഡലം കണ്‍വെന്‍ഷനില്‍ നേതാക്കള്‍ക്ക് അവഗണന; സംസ്ഥാന സമിതി അംഗമുള്‍പ്പടെ ഇറങ്ങിപ്പോയി

ആര്‍.എസ്.എസ് ആധിപത്യം


പെരുമ്പാവൂര്‍: ബി.ജെ.പി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്ന് ഉത്തരവാദപ്പെട്ട നേതാക്കളെ മാറ്റി നിര്‍ത്തി. ആര്‍.എസ്.എസ് അധീശത്വത്തില്‍ പ്രതിഷേധിച്ച് പാര്‍ട്ടിയുടെ സംസ്ഥാന സമിതി അംഗം ഉള്‍പ്പടെയുള്ള നേതാക്കള്‍ കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ചു.
കഴിഞ്ഞദിവസം എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ നിന്നാണ് സംസ്ഥാന നേതാവായ അഡ്വ.കെ.ആര്‍ രാജഗോപാല്‍, ജില്ലാ സെക്രട്ടറി കെ.അജിത് കുമാര്‍, ജില്ലാ കമ്മിറ്റി അംഗം എസ്.ജി ബാബുകുമാര്‍, നിയോജക മണ്ഡലം കണ്‍വീനര്‍ ഒ.സി അശോകന്‍, ജോയിന്റ് കണ്‍വീനര്‍ കെ.കെ വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ഇറങ്ങിപ്പോയത്.
നിയോജക മണ്ഡലം കണ്‍വെന്‍ഷനില്‍ അദ്ധ്യക്ഷത വഹിക്കേണ്ടത് ചട്ടപ്രകാരം കണ്‍വീനറായ ഒ.സി അശോകനാണ്. എന്നാല്‍ മുന്‍ നിയോജക മണ്ഡലം സ്ഥാനാര്‍ത്ഥി കൂടിയായ ഒ.സി അശോകനും മറ്റു ബി.ജെ.പി നേതാക്കള്‍ക്കും വേദിയില്‍ ഇരിപ്പടം പോലും അനുവദിക്കാത്തതാണ് പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.
ബി.ജെ.പി സീറ്റില്‍ ജയിച്ച പെരുമ്പാവൂര്‍ നഗരസഭ കൗണ്‍സിലര്‍ ഓമന സുബ്രഹ്മണ്യന്‍, മുടക്കുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ കെ.ജി രാജന്‍ തുടങ്ങിയവര്‍ക്കും ആര്‍.എസ്.എസ് അനുഭാവികളായ ചിലര്‍ക്കുമാണ് വേദിയില്‍ ഇരിയ്ക്കാന്‍ അനുമതി ലഭിച്ചത്.
എന്നാല്‍, നിയോജകമണ്ഡലത്തില്‍ നിലവില്‍ ബി.ജെ.പിയ്ക്ക് കമ്മിറ്റിയില്ലെന്നും ഒ.സി അശോകന് കണ്‍വീനര്‍ എന്ന നിലയിലുള്ള താത്കാലിക ചുമതല മാത്രമാണ് ഉള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറല്‍ കണ്‍വീനറായി തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് കെ.റാം പറയുന്നു. അതുകൊണ്ട് പാര്‍ട്ടിയുടെ ജില്ലാ സെക്രട്ടറി പി.കെ രാജനാണ് അദ്ധ്യക്ഷത വഹിച്ചത്. അഡ്വ.രാജഗോപാലിനെ പോലുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് മറ്റു ഉത്തരവാദിത്വങ്ങള്‍ ഉണ്ടാകുമെന്നും പ്രകാശ് റാം പറഞ്ഞു.
മോഡി തരംഗം പരമാവധി ഉപയോഗപ്പെടുത്താന്‍ ഇക്കുറി തെരഞ്ഞെടുപ്പില്‍ സംഘം സജീവമായി ഇടപെടുന്നുണ്ടെന്ന് പ്രോഗ്രാം കമ്മിറ്റി കണ്‍വീനറായ അഡ്വ.സതീഷ് കുമാര്‍ പറയുന്നു. ആരേയും അതിനായി മാറ്റി നിര്‍ത്തിയിട്ടില്ല. ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുത്ത തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനാണ് ഇത്തവണ നടന്നത്. അഞ്ഞൂറോളം പേര്‍ പങ്കെടുത്ത കണ്‍വെന്‍ഷനില്‍ നിന്ന് ഇറങ്ങിപ്പോയത് പത്തില്‍ താഴെയുള്ളവരാണ്. അതേസമയം, പുതിയ നേതൃനിര സജീവമായി പ്രവര്‍ത്തനരംഗത്തിറങ്ങിയിട്ടുള്ളതായും ആര്‍.എസ്.എസ് പക്ഷം അവകാശപ്പെടുന്നു.
എന്തായാലും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രൂപീകരിച്ച 501 അംഗ കമ്മിറ്റിയില്‍ ആര്‍.എസ്.എസ് വിഭാഗത്തിനാണ് മുന്‍കൈ. വിവിധ കമ്മിറ്റികളുടെ കണ്‍വീനര്‍മാരായ അഡ്വ.സതീഷ് കുമാര്‍, അഭിലാഷ് എന്‍.എം, സന്ദീപ് തുടങ്ങിയവരൊക്കെ ആര്‍.എസ്.എസ് പ്രവര്‍ത്തകരും നേതാക്കളുമാണ്.
കണ്‍വെന്‍ഷന്‍ ബഹിഷ്‌കരിച്ച ബി.ജെ.പി നേതാക്കള്‍ പിന്നീട് പാര്‍ട്ടി ഓഫീസില്‍ യോഗം ചേര്‍ന്നു. അതിനിടെ നേതാക്കളേയും പ്രവര്‍ത്തകരേയും അനുനയിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥി അഡ്വ.ജി ഗോപാലകൃഷ്ണന്‍ പാര്‍ട്ടി ഓഫീസിലെത്തിയെങ്കിലും ഫലമുണ്ടായില്ല.
ആര്‍.എസ്.എസും ബി.ജെ.പിയും തമ്മിലുള്ള വടംവലി നാളുകളായുണ്ട്. മാസങ്ങള്‍ക്ക് മുമ്പാണ് ബി.ജെ.പി ഓഫീസ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രത്യേകം താഴിട്ട് പൂട്ടിയത്. ഒരു സ്ത്രീക്കും കുടുംബത്തിനും പാര്‍ട്ടി ഓഫീസില്‍ താമസസൗകര്യം ഒരുക്കിക്കൊടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഇത്. അന്നത്തെ നിയോജക മണ്ഡലം പ്രസിഡന്റ് ഗോവിന്ദന്‍കുട്ടിയെ വീട്ടില്‍ ചെന്ന് ഭീഷണിപ്പെടുത്തിയതായും ആരോപണം ഉയര്‍ന്നിരുന്നു.
ഈ സംഭവങ്ങളെ തുടര്‍ന്നാണ് ഗോവിന്ദന്‍ കുട്ടിയ്ക്ക് സ്ഥാനം ഒഴിയേണ്ടി വന്നതും ഒ.സി അശോകന്‍ കണ്‍വീനറായി ചുമതലയേറ്റതും. ഒ.സി അശോകനേയും അംഗീകരിക്കില്ലെന്നതാണ് സംഘത്തിന്റെ നിലപാട് എന്നറിയുന്നു. 
മാതൃസംഘടന എന്ന നിലയില്‍ സംഘത്തിന് നല്‍കുന്ന ആദരവ് ചിലര്‍ മുതലെടുക്കുകയാണെന്ന് ബി.ജെ.പി വക്താക്കള്‍ പറയുന്നു. ആര്‍.എസ്.എസ് അധീശത്വത്തിന് അറുതിയാവുന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ നിന്ന് പൂര്‍ണ്ണമായി മാറി നില്‍ക്കാനാണ് ബി.ജെ.പി പ്രാദേശിക നേതൃത്വത്തിന്റെ തീരുമാനമെന്നും സൂചനയുണ്ട്.

മംഗളം 18.03.2014

തെരഞ്ഞെടുപ്പ് മുന്നണികള്‍ പോരിന് ഒരുങ്ങി; ചുവരെഴുത്തു തുടങ്ങി

പെരുമ്പാവൂര്‍: ചാലക്കുടി പാര്‍ലമെന്റ് മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കൂടി തീരുമാനിയ്ക്കപ്പെട്ടതോടെ ഇരുമുന്നണികളും പോരിന് സജ്ജമായി. ചുമരെഴുത്ത് ഉള്‍പ്പെടെയുള്ള പ്രചരണ പരപിപാടികള്‍ തുടങ്ങിക്കഴിഞ്ഞു.
സിറ്റിംഗ് എം.പി കെ.പി ധനപാലന്‍ തൃശൂര്‍ മണ്ഡലത്തിലേക്ക് മാറി, പി.സി ചാക്കോ ചാലക്കുടിയിലെ സ്ഥാനാര്‍ത്ഥിയായതോടെയാണ് യു.ഡി.എഫിലെ അനിശ്ചിതത്വത്തിന് അറുതിയായത്. ജനപിന്തുണ ഏറെ നേടിയ ധനപാലന്‍ തന്നെ ചാലക്കുടിയില്‍ ഒരുവട്ടം കൂടി അങ്കത്തിനിറങ്ങുമെന്നായിരുന്നു പ്രവര്‍ത്തകരുടെ പ്രതീക്ഷ. അതുകൊണ്ടുതന്നെ പാര്‍ലമെന്റിലെ നൂറില്‍ നൂറ് ഹാജറും വികസന നേട്ടങ്ങളും രേഖപ്പെടുത്തിയ കെ.പി ധനപാലന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ മണ്ഡലത്തിലുടനീളം ഉയര്‍ന്നിരുന്നു. വികസന സ്തംഭനമുണ്ടാക്കിയ ധനപാലനെതിരെ എല്‍.ഡി.എഫ് ധര്‍ണ്ണകള്‍ സംഘടിപ്പിച്ച് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതിനിടയിലാണ് സ്ഥാനാര്‍ത്ഥി മാറ്റം. 
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ചലച്ചിത്രതാരം ഇന്നസെന്റിനെ നേരെത്തെ നിശ്ചയിച്ചതിനാല്‍ ഇടതു ക്യാമ്പിന്റെ പ്രചരണ പരിപാടികള്‍ ഒരുപടി മുന്നിലായി. ഇന്നസെന്റ് ഒരുവട്ടം പട്ടണത്തിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരെ കണ്ടു മടങ്ങി. ഇന്ന് വോട്ടര്‍മാരെ കാണാന്‍ താരം പൊതു നിരത്തുകളില്‍ ഇറങ്ങും. 
വരുന്ന 17 ന് ഫാസ് ഓഡിറ്റോറിയത്തില്‍ എല്‍.ഡി.എഫിന്റെ നിയോജകമണ്ഡലം കണ്‍വെന്‍ഷ.ന്‍ നടക്കും. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗം ബേബി ജോണ്‍ ഉദ്ഘാടനം ചെയ്യും. സ്ഥാനാര്‍ത്ഥി ഇന്നസെന്റ് പങ്കെടുക്കും. തുടര്‍ന്ന് 19 മുതല്‍ 21 വരെയുള്ള തീയതികളില്‍ വിവിധ ലോക്കല്‍ സമ്മേളനങ്ങളും നടക്കും. 
ഏത് കോണ്‍ഗ്രസുകാരന്‍ നിന്നാലും ചാലക്കുടിയില്‍ വിജയം ഉറപ്പാണെന്ന് തൃശൂരിലേക്ക് മണ്ഡലത്തിലേക്ക് മാറിയ കെ.പി ധനപാലന്‍ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. പി.സി ചാക്കോ ചാലക്കുടി നിയോജകമണ്ഡലത്തിന് അപരിചിതനല്ല എന്നതിലുപരി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളുമാണ്. അതുകൊണ്ടുതന്നെ ഐക്യജനാധിപത്യ മുന്നണിയുടെ പാളയം ഏറെ ശുഭാപ്തി വിശ്വാസത്തിലാണ്.
ഇന്നലെ പട്ടണത്തിലെ പ്രവര്‍ത്തകരെ കാണാന്‍ പി.സി ചാക്കോ എത്തിയിരുന്നു. തിങ്കളാഴ്ച യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പ്രചാരണത്തിന് ഇറങ്ങും.
മോഡി തരംഗം പ്രതീക്ഷിച്ച് ബി.ജെ.പിയും കജ്‌രീവാള്‍ തരംഗം വോട്ടാക്കിമാറ്റാന്‍ ആം ആദ്മി പാര്‍ട്ടിയും ഇക്കുറി രംഗത്തുണ്ട്. ഇനിയുള്ള നാളുകള്‍ മത്സരാവേശത്തിന്റേയായിരിക്കുമെന്നതിന്റെ സൂചനകള്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

മംഗളം 15.03.2014

പാണിയേലി പോരില്‍ സന്ദര്‍ശകര്‍ക്ക് നിരോധനം; മരണം തൊണ്ണൂറ്റിമൂന്നായി

പെരുമ്പാവൂര്‍: തൊണ്ണൂറ്റി മൂന്നു പേരുടെ ജീവന്‍ കവര്‍ന്ന പാണിയേലി പോരില്‍ ഇനി സന്ദര്‍ശകര്‍ക്ക് വിലക്ക്. കോളജ് വിദ്യാര്‍ത്ഥികളായ രണ്ടുപേര്‍ക്ക് ഇന്നലെയുണ്ടായ ജീവഹാനിയെ തുടര്‍ന്നാണ് ഇത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇവിടേയ്ക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനമുണ്ടാകില്ലെന്നാണ് വനം വകുപ്പിന്റെ അറിയിപ്പ്.
അതേസമയം, പെരിയാറിന്റെ സൗന്ദര്യം ഏറെയുള്ള പാണിയേലി പോരിലേക്ക് സന്ദര്‍ശകര്‍ക്കുള്ള പ്രവേശനം തടയുന്നത് ശരിയല്ലെന്നും പകരം സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തി അപകടങ്ങള്‍ തടയുകയാണ് വേണ്ടെതെന്നും സ്ഥലവാസിയും കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ റെജി ഇട്ടൂപ്പ് മംഗളത്തോട് പറഞ്ഞു.
വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നിബന്ധനകള്‍ മറികടന്ന് പെരിയാറിന്റെ മായിക സൗന്ദര്യത്തിലേക്ക് പോയ വിദ്യാര്‍ത്ഥി സംഘത്തിലെ രണ്ടുപേരാണ് ഇന്നലെ മുങ്ങി മരിച്ചത്. പുറമെ നിന്ന് നോക്കുമ്പോള്‍ ശാന്തമെന്ന് തോന്നിപ്പിക്കുമെങ്കിലും ആഴമുള്ള ചുഴികളും പാറയിടുക്കുകളുമാണ് പോരില്‍ അപകടം വരുത്തിവയ്ക്കുന്നത്. പുഴ പരിചയമുള്ള പ്രദേശവാസികള്‍ക്ക് പോലും ഇവിടെ വീണാല്‍ തിരിച്ചുകയറാന്‍ സാദ്ധ്യമല്ല.
ദൂരെ നിന്ന് എത്തുന്നവര്‍ പുഴയില്‍ ഇറങ്ങുന്നതും മരണം സംഭവിക്കുന്നതും ഇവിടെ പതിവായിരുന്നു. 2006-ലാണ് ഇവിടെ വനസംരക്ഷണ സമിതി രൂപീകരിക്കുന്നത്. അതേ തുടര്‍ന്ന് പുഴയോരത്ത് മുന്നറിപ്പു ബോര്‍ഡുകള്‍ സ്ഥാപിക്കുകയും സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയും ചെയ്തു. വനസംരക്ഷണ സമിതി പ്രവര്‍ത്തകരായ ഗൈഡുകള്‍ വിനോദയാത്രികര്‍ക്ക് മുന്നറിയിപ്പ് നല്‍കാനായി ഇവിടുണ്ടാകും. മദ്യപിച്ച് പുഴയില്‍ ഇറങ്ങാന്‍ ആരേയും അനുവദിക്കില്ല. അപകടമേഖലയിലേക്ക് ആരും പോകാതെ ശ്രദ്ധിക്കുകയും ചെയ്യും. ഇത്തരം കാര്യങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ സ്ഥലം എം.എല്‍എയും പ്രദേശവാസിയുമായ സാജുപോളും പ്രത്യേക താത്പര്യമെടുത്തിരുന്നു.
അതുകൊണ്ടു തന്നെ പാണിയേലി പോരിലെ അപകടമരണ നിരക്ക് ഗണ്യമായി കുറഞ്ഞതായി വനസംരക്ഷണ സമിതി പ്രസിഡന്റ് എം.ജി ബെന്നി പറയുന്നു. 2006 വരെ ഇവിടെ 89 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍, വനസംരക്ഷണ സമിതിയുടെ വരവോടെ മരണനിരക്ക് താണു. 2011-ലും 2013-ലുമാണ് ഇതിനു മുമ്പ് ഇവിടെ മരണം നടന്നത്. വനസംരക്ഷണ സമിതി പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ച്, കണ്ണുവെട്ടിച്ച് നിരോധിത മേഖലയിലേക്ക് കടന്നതിനാലാണ് ഇന്നലെയുണ്ടായ അപകടമെന്നും ബെന്നി പറയുന്നു.

മംഗളം 14.03.2014

പെരിയാറ്റില്‍ കാല്‍വഴുതി വീണ് രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

പെരുമ്പാവൂര്‍: പെരിയാറ്റിലെ അപകടമേഖലയായ പാണിയേലി പോരില്‍ കാല്‍വഴുതി വീണ് രണ്ട് കോളജ് വിദ്യാര്‍ത്ഥികള്‍ മരിച്ചു.
എറാണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥികളായ പള്ളുരുത്തി വാട്ടര്‍ലാന്റ് റോഡില്‍ ചിറയ്ക്കല്‍ കോന്നോത്ത് റോയിയുടെ മകന്‍ സേവ്യര്‍ പ്രവീണ്‍ (19), അരൂര്‍ വെളിയപ്പറമ്പില്‍ ജബ്ബാറിന്റെ  മകന്‍ മുഹമ്മദ് ജലാല്‍ (19) എന്നിവരാണ് മരിച്ചത്. ഇരുവരും ഒന്നാം വര്‍ഷ ഇസ്ലാമിക് ഹിസ്റ്ററി ബിരുദ വിദ്യാര്‍ത്ഥികളാണ്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് സംഭവം. പത്തു പെണ്‍കുട്ടികളും എട്ട് ആണ്‍കുട്ടികളും അടങ്ങുന്ന പതിനെട്ട് അംഗ സംഘമാണ് ഇന്നലെ പോരിലെത്തിയത്. ഫോട്ടോ എടുക്കുന്നതിനിടയില്‍ പാറയില്‍ നിന്ന് കാല്‍വഴുതി വീണാണ് അപകടം.
സംഭവം അറിഞ്ഞ ഉടനെ കുറുപ്പംപടി പോലീസും ഫയര്‍ ആന്റ് ഫയര്‍ ആന്റ് റെസ്‌ക്യു സംഘവും വനപാലകരും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ നടത്തി. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി ഇട്ടൂപ്പ് നേതൃത്വം നല്‍കി. കയറ്റുവായ്ക്ക് അടുത്ത് മുള്ളന്‍പാറയ്ക്ക് സമീപത്തു നിന്ന് നാട്ടുകാരായ മാനാങ്കുഴി കുര്യാക്കോസ്, അരീയ്ക്കല്‍ അനൂപ്, തോമ്പ്ര ടി.കെ ജോര്‍ജ് എന്നിവരാണ് മൃതദേഹങ്ങള്‍ മുങ്ങിയെടുത്തത്. 
മൃതദേഹങ്ങള്‍ കുന്നത്തുനാട് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

മംഗളം 14.03.2014

അഭിഭാഷകന്‍ അയല്‍വീട്ടിലെത്തിയ യുവാവിന്റെ ചെവി കടിച്ചുമുറിച്ചു

പെരുമ്പാവൂര്‍: അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് അഭിഭാഷകന്‍ അയല്‍വീട്ടിലെത്തിയ യുവാവിന്റെ ചെവി കടിച്ചു മുറിച്ചു.
കോതമംഗലം കൊടമുണ്ടക്കവല പുല്‍പ്രകുടിയില്‍ ശശിയുടെ മകന്‍ ശരത്തിന്റെ ചെവിയാണ് പെരുമ്പാവൂര്‍ ബാറിലെ അഭിഭാഷകനായ വിമല്‍കുമാര്‍ കടിച്ചെടുത്തത്. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ എത്തിച്ചെങ്കിലും, കടിച്ചുമുറിച്ചെടുത്തതിനാല്‍ ചെവി വീണ്ടും തുന്നിച്ചേര്‍ക്കാന്‍ മുദ്ധിമുട്ടാണെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. 
ഒരു തടിമില്ലില്‍ സൂപ്പര്‍വൈസറായ ശരത്, വിമല്‍കുമാറിന്റെ തൊട്ടടുത്തുള്ള മാതൃസഹോദരിയുടെ വീട്ടില്‍ എത്തിയതായിരുന്നു. ഈ വീടിന്റെ മുറ്റത്ത് ടൈല്‍ പാകിയാല്‍ വെള്ളം കെട്ടുമെന്നതിന്റെ പേരിലാണ് ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായത്. വാക്കേറ്റത്തിനൊടുവിലാണ് വിമല്‍കുമാര്‍ ശരതിനെ ആക്രമിച്ചത്.
വിമല്‍കുമാറിന്റെ പിതാവ് ഗോപന്‍ ശരതിന്റെ പുറത്ത് ഇഷ്ടികകൊണ്ട് ഇടിച്ചതായും പിന്നീട് മുറിഞ്ഞുവീണ ചെവി എടുക്കാനാഞ്ഞപ്പോള്‍ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ശരത് പരാതി നല്‍കിയിട്ടുണ്ട്

മംഗളം 9.03.2014

അരുണ്‍ രാമകൃഷ്ണനും അശ്വതി നാരായണനും ആശാന്‍ സാഹിത്യവേദി സാഹിത്യ പുരസ്‌കാരം

പെരുമ്പാവൂര്‍: നാലു ദശാബ്ദക്കാലമായി പ്രവര്‍ത്തിക്കുന്ന ആശാന്‍ സ്മാരക സാഹിത്യവേദി ഏര്‍പ്പെടുത്തിയ സാഹിത്യപുരസ്‌കാരത്തിന് അരുണ്‍ രാമകൃഷ്ണനും അശ്വതി നാരായണനും അര്‍ഹരായി.
'ചീട്ടുരാജ്യം' എന്ന അരുണ്‍ രാമകൃഷ്ണന്റെ കഥയ്ക്കും 'എനിയ്ക്ക് പ്രണയിക്കണം' എന്ന അശ്വതിയുടെ കവിതയ്ക്കുമാണ് പുരസ്‌കാരം. കഥാ വിഭാഗത്തില്‍ ബാബു ഇരുമല രണ്ടാം സ്ഥാനവും കടാതി ഷാജി മൂന്നാം സ്ഥാനവും നേടി. കവിതാ വിഭാഗത്തില്‍ പി.പി രാജേന്ദ്രന്‍ രണ്ടാം സ്ഥാനവും കാരുകുളം ശിവശങ്കരന്‍ മൂന്നാം സ്ഥാനവും നേടി.
ഡോ.കെ.എന്‍ ഉണ്ണികൃഷ്ണന്‍, ഡോ.ജെ.കെ.എസ് വീട്ടൂര്‍, സന്തോഷ് കോടനാട് എന്നിവരായിരുന്നു കവിതകള്‍ വിലയിരുത്തിയത്. ഇന്ദുചൂഡന്‍ കിഴക്കേടം, ഡോ.സരസ്വതി ശര്‍മ്മ, മനോജ് വെങ്ങോല എന്നിവര്‍ കഥകള്‍ വിലയിരുത്തി.
വിജയികള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണം ഏപ്രില്‍ ആറിന് കുന്നത്തുനാട് എസ്.എന്‍.ഡി.പി ഹാളില്‍ നടക്കുമെന്ന് സാഹിത്യവേദി പ്രസിഡന്റ് ഡോ.കെ.എ ഭാസ്‌കരന്‍, സെക്രട്ടറി സുരേഷ് കീഴില്ലം എന്നിവര്‍ അറിയിച്ചു.  


മംഗളം 4.03.2014


സേവ് രായമംഗലം: നിരാഹാര സമരം നടത്തിയ ദളിത് വിധവയെ അറസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി

പെരുമ്പാവൂര്‍: സേവ് രായമംഗലം പ്രക്ഷോഭ പരിപാടികളുടെ ഭാഗമായി നിരാഹാര സമരം നടത്തിവന്ന ദളിത് വിധവ എം.കെ കാര്‍ത്ത്യായനിയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി. മൂവാറ്റുപുഴ ആര്‍.ഡി.ഒയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്. സമരം പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി കേന്ദ്ര കമ്മിറ്റിയംഗവും അയ്യങ്കാളി സാംസ്‌കാരിക വേദി നേതാവുമായ ബിനു കുളത്തുങ്ങമാലി ഏറ്റെടുത്തു തുടരും. 
കഴിഞ്ഞ ജനുവരി 30 നാണ് കാര്‍ത്ത്യായനി സത്യാഗ്രഹ സമരം തുടങ്ങിയത്. ദൂര പരിധി വ്യവസ്ഥകളും ലൈസന്‍സ് ചട്ടങ്ങളും മറികടന്ന് ഇവരുടെ വീടിന് മൂന്നടി അകലത്തില്‍ പീച്ചനാം മുകളില്‍ തുടങ്ങിയ പ്ലൈവുഡ് കമ്പനിയുടെ അനുമതി റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഇത് അധികൃതര്‍ പാടെ അവഗണിച്ചു. സമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ മാത്തുകുഞ്ഞിന്റെ വീടിനു മുന്നിലേക്ക് മാറ്റിയിട്ടും അധികൃതരുടെ അവഗണന തുടര്‍ന്നു. ഈ സാഹചര്യത്തിലാണ് കാര്‍ത്ത്യായനി നിരാഹാര സമരത്തിന് തുടക്കം കുറിച്ചത്. 
നിരാഹാരം ആറു ദിവസങ്ങള്‍  പിന്നിട്ടതോടെ കാര്‍ത്ത്യായനിയുടെ ആരോഗ്യ സ്ഥിതി വഷളായി. അതോടെ ആര്‍.ഡി.ഒ ഇവരെ ആശുപത്രിയിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയിലാണ് ഇവരെ പ്രവേശിപ്പിച്ചിട്ടുള്ളത്. 
ജനരോക്ഷം ഭയന്നാണ് ഇവരെ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് കര്‍മ്മസമിതി പ്രവര്‍ത്തകര്‍ പറയുന്നു. കുറുപ്പംപടിക്കടുത്തുള്ള കുന്നത്തുനാട് താലൂക്ക് ആശുപത്രി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ തന്ത്രപൂര്‍വ്വം ഒഴിവാക്കുകയായിരുന്നു.
സമരത്തോടുള്ള അധികൃതരുടെ നിഷേധാത്മക നയം തിരുത്തുംവരെ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് പരിസ്ഥിതി സംരക്ഷണ കര്‍മ്മ സമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി അറിയിച്ചു.

മംഗളം 2.03.2014

പെരുമ്പാവൂര്‍ ബൈപാസിനായി യൂത്ത് കോണ്‍ഗ്രസിന്റെ ഫ്‌ളാഷ് മോബ്

പെരുമ്പാവൂര്‍: വന്‍കിട ഷോപ്പിംഗ് മാളുകളിലും മറ്റും നടക്കുന്ന ഫ്‌ളാഷ് മോബ് പെരുമ്പാവൂര്‍ പട്ടണത്തിലും. ബൈപാസ് യാഥാര്‍ത്ഥ്യമാക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനകീയ കൂട്ടായ്മയുടെ ഭാഗമായിരുന്നു ഇത്. 
യാത്രിനിവാസിനു മുന്നില്‍ പലയിടത്തു നിന്നായി ഒത്തുകൂടിയ യുവ നൃത്തകര്‍ ആള്‍കൂട്ടത്തിനിടയില്‍ ചുവടുകള്‍ വച്ചപ്പോള്‍ എല്ലാവരും ആദ്യമൊന്നമ്പരന്നു. പിന്നീട് കാണികളായി ചുറ്റും കൂടിയ വഴിയാത്രക്കാരും നൃത്തകര്‍ക്കൊപ്പം ചേര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രചരണ രീതി ഫലംകണ്ടു.
തിങ്ങിക്കൂടിയ ജനക്കൂട്ടത്തിന് മുന്നില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.പി ഹസന്‍ നിര്‍ദ്ദിഷ്ട ബൈപാസിനു വേണ്ടിയുള്ള ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് ജോജി ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. 
മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ടി.ജി സുനില്‍, പാര്‍ലമെന്റ് പ്രസിഡന്റ് അഡ്വ. പി.ബി സുനീര്‍, മനോജ് മൂത്തേടന്‍, റോയി കല്ലുങ്കല്‍, ടി.എം കുര്യാക്കോസ്, ജോയി  പൂണേലി, സി.ജെ ബാബു, കെ.പി വറുഗീസ്, പി.എം ഹംസ, പ്രസന്ന രാധാകൃഷ്ണന്‍, പുഷ്പ വറുഗീസ്, പി.കെ മുഹമ്മദുകുഞ്ഞ്, സദാശിവന്‍, മാത്യൂസ് പോള്‍, കമല്‍ ശശി, റിയാസ് എം.ആര്‍, ജെയ്‌മോന്‍ എം.ടി അജിത്കുമാര്‍, ഷൈമോള്‍ ഷൈജന്‍, പ്രിന്‍സ് മാത്യു, ജോഷ്  പോള്‍, സനോഷ് മാത്യൂ, ഫെബിന്‍ കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

മംഗളം 2.03.2014