Sunday, December 1, 2013

അമ്പതുലക്ഷത്തിന്റെ പാമ്പിന്‍ വിഷവുമായി രണ്ട് യുവാക്കള്‍ പിടിയില്‍

പെരുമ്പാവൂര്‍: അന്തര്‍ദേശീയ വിപണിയില്‍ അമ്പതു ലക്ഷം രൂപ വിലയുള്ള പാമ്പിന്‍ വിഷവുമായി രണ്ട് യുവാക്കള്‍ വനപാലകരുടെ പിടിയിലായി.
തൃശൂര്‍ തലപ്പിള്ളി വടക്കാഞ്ചേരി തെക്കുംകര ചേന്നോത്തുപറമ്പില്‍ നവാബ്ജാന്റെ മകന്‍ ഷേക്ക് അന്‍സാദ് (30) പുത്തന്‍ പുരയില്‍ രാജന്റെ മകന്‍ വിഷ്ണുരാജ് (23) എന്നിവരാണ് പിടിയിലായത്. ഫ്‌ളയിംഗ് സ്‌ക്വാഡ് ഡി.എഫ്.ഒ എന്‍ രാജേഷിന് കിട്ടിയ രഹസ്യ സന്ദേശത്തെ തുടര്‍ന്ന് എറണാകുളം കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റിന് സമീപത്തു നിന്നാണ് യുവാക്കളെ പിടികൂടിയത്. അംബേദ്കര്‍ സ്റ്റേഡിയത്തിനടുത്ത് നിന്ന് വെള്ളിയാഴ്ച രാത്രി 10 മണിക്ക് റെയ്ഞ്ച് ഓഫീസര്‍ ഒ.എന്‍ സദാശിവന്റെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ അറസ്റ്റ് ചെയ്തത്. 
യുവാക്കളുടെ കൈവശം ഉണ്ടായിരുന്ന ബാഗിനകത്ത് കാസറോളില്‍ സൂക്ഷിച്ചിരുന്ന കുപ്പിയിലായിരുന്നു പാമ്പിന്‍ വിഷം. അര ലിറ്ററോളം വരുന്ന പാമ്പിന്‍വിഷം ഐസ്‌ക്യൂബുകളിട്ട് തണുപ്പിച്ചാണ് സൂക്ഷിച്ചിരുന്നത്.
മലപ്പുറം സ്വദേശി ഷെബി എന്ന ആളാണ് പാമ്പിന്‍ വിഷം കൈമാറിയതെന്ന് യുവാക്കള്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥരോട് വ്യക്തമാക്കി. നാല്‍പ്പതു ലക്ഷം രൂപക്ക് ഇത് വിറ്റുകൊടുക്കണമെന്നായിരുന്നു യുവാക്കളോട് ആവശ്യപ്പെട്ടിരുന്നത്. ഷെബിയെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.  ഈയാളെ കൂടി കിട്ടിയാലെ പാമ്പിന്‍ വിഷം എവിടെ നിന്നാണ് ലഭിച്ചത് എന്നിങ്ങനെയുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയും. പി.എ കരീം , സനല്‍കുമാര്‍, ബിജു തുടങ്ങിയവരടങ്ങുന്ന വനപാലക സംഘമാണ് യുവാക്കളെ പിടികൂടിയത്. ഇവരെ കോടനാട് റേഞ്ച് ഓഫീസര്‍ക്ക് കൈമാറി.

മംഗളം 1.12.2013

No comments: