Friday, November 8, 2013

പോലീസിനെ കയ്യേറ്റം ചെയ്യല്‍: നാലുപേര്‍ അറസ്റ്റില്‍; ഒന്നാം പ്രതിയായ പഞ്ചായത്ത് മെമ്പര്‍ ഒളിവില്‍

പെരുമ്പാവൂര്‍: പോലീസിനെ രാത്രി വിളിച്ചുവരുത്തി ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ കയ്യേറ്റം ശ്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ അറസ്റ്റില്‍. ഒന്നാം പ്രതിയായ പഞ്ചായത്ത് മെമ്പര്‍ ഒളിവില്‍.
നെല്ലിമോളം താനാലില്‍ വീട്ടില്‍ എല്‍ദോസ് (25), കണ്ണാപ്പറമ്പില്‍ റെനി കുര്യാക്കോസ് (38), വായ്ക്കര കൊല്ലേലി വീട്ടില്‍ ജോബി (30), രായമംഗലം കക്കാടന്‍ വീട്ടില്‍ എബി (27) എന്നിവരെയാണ് കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇന്നലെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്റ് ചെയ്തു.
രായമംഗലം ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡ് അംഗം ബേയ്‌സ് പോള്‍ ഉള്‍പ്പടെ മുപ്പതോളം പേര്‍ക്കെതിരെയാണ് കേസുള്ളത്. ഇതില്‍ ബേയ്‌സ് ഉള്‍പ്പടെയുള്ള 26 പേരും ഒളിവിലാണെന്ന് പോലീസ് പറയുന്നു.
ഇക്കഴിഞ്ഞ മൂന്നിനായിരുന്നു കേസിന് ആസ്പദമായ സംഭവം. വായ്ക്കര മേഖലയില്‍ ചീട്ടുകളിയും മദ്യപിച്ച് ബഹളമുണ്ടാക്കലും നടക്കുന്നുവെന്ന തെറ്റായ സന്ദേശം നല്‍കി പോലീസ് സംഘത്തെ വായ്ക്കരയിലെത്തിക്കുകയായിരുന്നു. മെമ്പര്‍ ബേയ്‌സ് പോള്‍ തന്നെ ഈ വിവരം എസ്.ഐ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നാണ് മൂന്ന് അംഗ പോലീസ് സംഘത്തെ സ്റ്റേഷനില്‍ നിന്ന് അയക്കുന്നത്. ഇവരെ വാര്‍ഡ് മെമ്പറുടെ നേതൃത്വത്തിലുള്ള മുപ്പതോളം പേര്‍ തടയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും വാഹനത്തിന് കേടുപാടുകള്‍ ഉണ്ടാക്കുകയും ചെയ്തുവെന്നാണ് കേസ്.
ചീട്ടുകളി സംഘങ്ങളെ പിടികൂടാന്‍ പോലീസ് ഈ ഭാഗത്ത് തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്തിയതാണ് തങ്ങള്‍ക്ക്  നേരെയുണ്ടായ കയ്യേറ്റത്തിനുള്ള കാരണമെന്ന് പോലീസ് പറയുന്നു.

മംഗളം 8.11.2013


No comments: