Tuesday, November 19, 2013

കളക്ടറുടെ ഉത്തരവ് ലംഘിച്ച് ഐമുറിയില്‍ നിലം നികത്തല്‍

പെരുമ്പാവൂര്‍: കൂവപ്പടി പഞ്ചായത്ത് പതിനൊന്നാം വാര്‍ഡില്‍ കളക്ടറുടെ ഉത്തരവു ലംഘിച്ച് നിലം നികത്തുന്നതായി ആക്ഷേപം.
കൂവപ്പടി വില്ലേജ് ബ്ലോക്ക് ഒമ്പതില്‍ സര്‍വ്വേ നമ്പര്‍ 175/19/1 ഐമുറി ഹരിശ്രീയില്‍ ഭാസ്‌കരന്റെ മകന്‍ മോഹനന്റെ തണ്ടപ്പേര്‍ പ്രകാരം കരം തീര്‍ത്തിട്ടുള്ള നിലം എന്ന തരത്തില്‍പ്പെട്ട വസ്തുവിലാണ് മണ്ണിട്ട് നികത്തല്‍. മുമ്പ് ഇവിടെ നിലം നികത്താനുള്ള ശ്രമം നടന്നപ്പോള്‍ സമീപവാസികള്‍ തഹസീല്‍ദാര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് തഹസീല്‍ദാര്‍ നേരിട്ട് സ്ഥലം സന്ദര്‍ശിക്കുകയും നിലം നികത്തല്‍ നിരോധിക്കുകയും ചെയ്തിരുന്നു.
ഇവിടെ മണ്ണിട്ട് നികത്തിയാല്‍ നിരവധി പാരിസ്ഥിക പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കുമെന്നാണ് നാട്ടുകാരുടെ ആക്ഷേപം. മഴക്കാലത്ത് രൂക്ഷമായ വെള്ളക്കെട്ടിനും വേനല്‍ക്കാലത്ത് കടുത്ത കുടിവെള്ള ക്ഷാമത്തിനും സാധ്യതയുണ്ട്.
എന്നാല്‍ ഗുണ്ടാമാഫിയ സംഘങ്ങളെ ഉപയോഗിച്ച് സമീപവാസികളെ ഭീഷണിപ്പെടുത്തിയാണ് ഇവിടെ നിലം നികത്തുന്നതെന്നാണ് ആരോപണം. ഉദ്യോഗസ്ഥ ഒത്താശയും നിലം നികത്തലിന് പിന്നിലുണ്ട്. അടിയന്തിരമായി നിലം നികത്തുന്നത് നിര്‍ത്തിവയ്ക്കണമെന്നും മണ്ണിട്ട പ്രദേശത്തുനിന്നും അത് നീക്കം ചെയ്ത് പ്രദേശം നിലമായിത്തന്നെ നിലനിര്‍ത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. അതുണ്ടായില്ലെങ്കില്‍ വില്ലേജ് ഓഫീസ് ഉപരോധമടക്കമുള്ള സമരപരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും സമീപവാസികള്‍ പറയുന്നു.

മംഗളം 19.11.2013

No comments: