Tuesday, November 26, 2013

കളിസ്ഥലം നിര്‍മ്മിക്കാനായി മേതലയില്‍ പട്ടികജാതി കോളനി നിവാസികളെ കുടിയൊഴിപ്പിക്കുന്നുവെന്നു പരാതി

പെരുമ്പാവൂര്‍: കല്ലില്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് കളി സ്ഥലം നിര്‍മ്മിക്കാനായി മേതല വില്ലാര്‍പതി പട്ടികജാതി കോളനി നിവാസികളെ കുടിയൊഴിപ്പിക്കുന്നതായി പരാതി. 
പെരിയാര്‍വാലി അധികൃതര്‍ വിട്ടുനല്‍കുന്ന മൂന്നര ഏക്കറോളം ഭൂമിയില്‍ സാജുപോള്‍ എം.എല്‍.എയുടെ  വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം മുടക്കിയാണ് കളിസ്ഥലത്തിന്റെ നിര്‍മ്മാണം. ഇതിനുവേണ്ടി ഈ പ്രദേശത്തുള്ള പതിനൊന്ന് പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ മൂന്ന് വീടുകളാണ് പൊളിച്ചുമാറ്റുന്നത്. ഇതില്‍ ഒരു വീട് സര്‍ക്കാര്‍ ധനസഹായത്തോടെ നിര്‍മ്മിച്ചതാണ്. 
കൈവശാവകാശ രേഖയുള്ള ഭൂമിയില്‍ നിന്നും കുടിയൊഴിപ്പിക്കുന്നതിനെതിരെ കേരള പുലയന്‍ മഹാസഭ രംഗത്തുവന്നിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയംഗം കെ.ജി ശശി, കെ.പി.വൈ.എം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കെ.വി ശിവന്‍, കെ.പി രാമചന്ദ്രന്‍, കാര്‍ത്തിക രാമചന്ദ്രന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.
വീട് നഷ്ടപ്പെടുന്നവര്‍ക്ക് പുനരധിവാസ സൗകര്യങ്ങള്‍ ഉറപ്പുവരുത്താതെ കെട്ടിടങ്ങള്‍ പൊളിയ്ക്കാന്‍ അനുവദിക്കില്ലെന്ന് നേതാക്കള്‍ അറിയിച്ചു.

മംഗളം 26.11.2013

No comments: