Wednesday, November 13, 2013

പെരുമ്പാവൂര്‍ മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ പതിനെട്ടോളം പശനിര്‍മ്മാണക്കമ്പനികള്‍

പെരുമ്പാവൂര്‍: മേഖലയിലെ ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കുന്നത് പതിനെട്ടോളം പശ നിര്‍മ്മാണ കമ്പനികള്‍. അങ്കമാലി, ഇടയാര്‍ വ്യവസായ മേഖലകളിലും ആലങ്ങാട്, മാള, പുത്തന്‍കുരിശ്, തൃപ്പൂണിത്തുറ തുടങ്ങിയ ഇടങ്ങളിലുമായി പ്രവര്‍ത്തിക്കുന്നവയുടെ എണ്ണം കൂടി എടുത്താല്‍ ഇത് ഇരുപത്തിനാലെണ്ണമാകും.
വല്ലം ചൂണ്ടി പൗരസമിതി നടത്തുന്ന പരിസ്ഥിതി സമരത്തിനെതിരെ എ.പി.കെ പോളിമേഴ്‌സ് നടത്തിപ്പുകാര്‍ പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. കാഞ്ഞിരക്കാട്, ഇളമ്പകപ്പിള്ളി, വട്ടക്കാട്ടുപടി, ഇരിങ്ങോള്‍, മാറംപിള്ളി, വാഴക്കുളം, കീഴില്ലം, വളയന്‍ചിറങ്ങര, ഓടയ്ക്കാലി എന്നിവിടങ്ങളിലാണ് പശനിര്‍മ്മാണ കമ്പനികള്‍ ഉള്ളത്. ഇതിനുപുറമെ മുടിക്കല്ലില്‍ അഞ്ച് കമ്പനികളും പുല്ലുവഴിയില്‍ മൂന്ന് കമ്പനികളും ഉണ്ട്. പെരുമ്പാവൂരിലെ മുന്നൂറോളം പ്ലൈവുഡ് കമ്പനികളില്‍ പ്ലൈവുഡ് ഒട്ടിക്കാന്‍ ഉപയോഗിക്കുന്നത് ഈ കമ്പനികളില്‍ നിന്നുള്ള പശയാണ്. 
മറ്റു പശനിര്‍മ്മാണ കമ്പനികള്‍ക്കെതിരെ ഒന്നും അതത് പ്രദേശങ്ങളിലെ ആളുകള്‍ സമരം നടത്തുന്നില്ലെന്നും തങ്ങള്‍ക്കെതിരെ മാത്രം ചിലര്‍ നടത്തുന്ന പ്രക്ഷോഭം ദുരുദ്ദേശപരമാണെന്നുമാണ് കമ്പനി ഉടമകള്‍ പറയുന്നത്. സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള അംഗീകാരങ്ങളും കോടതിയുടെ അനുമതിയും കിട്ടിയ സാഹചര്യത്തില്‍ കമ്പനി ഉടന്‍ തുറന്നു പ്രവര്‍ത്തിക്കുമെന്നും കമ്പനി ഉടമസ്ഥരായ അബ്ദുള്‍ സലാം, എ.എ റഫീക്, എ.എ സക്കീര്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

മംഗളം 13.11.2013

No comments: