Tuesday, October 29, 2013

പാണിയേലി കള്ളുഷാപ്പിലെ കൊലപാതകം: കോട്ടപ്പാറ വനമേഖലയില്‍ ഒളിവില്‍ കഴിഞ്ഞ പ്രതി പിടിയില്‍

പെരുമ്പാവൂര്‍: തിരുവനന്തപുരം സ്വദേശിയായ തൊഴിലാളി യുവാവിനെ ഷാപ്പിനോട്‌ ചേര്‍ന്ന മുറിയിലിട്ട്‌ വെട്ടി കൊലപ്പെടുത്തിയ പ്രതി പോലീസ്‌ പിടിയിലായി. കോട്ടപ്പാറ വന മേഖലയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍.
കൊമ്പനാട്‌ പാണിയേലി പെരുമ്പിള്ളി വീട്ടില്‍ പത്രോസ്‌ (58) ആണ്‌ അറസ്റ്റിലായത്‌. തിരുവനന്തപുരം മടത്തറ പുറമ്പോക്ക്‌ വീട്ടില്‍ രാജപ്പന്റെ മകന്‍ ബിനു (41) വിനെ കൊലപ്പെടുത്തിയ കേസിലാണ്‌ കുറുപ്പംപടി സി.ഐ ക്രിസ്‌പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ഇയാളെ അറസ്റ്റ്‌ ചെയ്‌തത്‌.
കഴിഞ്ഞ 15 ന്‌ രാത്രി പാണിയേലി ഷാപ്പിനോട്‌ ചേര്‍ന്ന വാടകമുറിക്ക്‌ മുന്നിലായിരുന്നു സംഭവം. ഇരുവരും ഒരുമിച്ച്‌ മദ്യപിക്കുന്നതിനിടയില്‍ പത്രോസിന്റെ ഭാര്യയെ കുറിച്ച്‌ ബിനു മോശമായി സംസാരിച്ചതാണ്‌ പ്രകോപനത്തിന്‌ കാരണം. കയ്യില്‍ സാധാരണ കൊണ്ടു നടക്കാറുള്ള വാക്കത്തി ഉപയോഗിച്ച്‌ ബിനുവിന്റെ മുഖത്തും ചുമലിലും വെട്ടുകയായിരുന്നു. പ്രാണരക്ഷാര്‍ത്ഥം ഓടി മുറിയില്‍ കയറിയ ബിനു രക്തം വാര്‍ന്ന്‌ മരിച്ചു.
ഇതറിഞ്ഞ്‌ പത്രോസ്‌ വനത്തിലേക്ക്‌ കടന്ന്‌ ഒളിവില്‍ കഴിയുകയായിരുന്നു. കുറച്ചുദിവസം മുരിങ്ങൂര്‌ ധ്യാന കേന്ദ്രത്തില്‍ കഴിഞ്ഞു. ഈ വിവരം പോലീസ്‌ അറിഞ്ഞുവെന്ന്‌ സൂചന കിട്ടിയതോടെ ഇയാള്‍ വീണ്ടും വനത്തിനുള്ളിലേക്ക്‌ തന്നെ മടങ്ങി. ഇവിടെ നിന്ന്‌ ഇന്നലെ വൈകിട്ടാണ്‌ ഇയാളെ പോലീസ്‌ കസ്റ്റഡിയിലെടുക്കുന്നത്‌.
പ്ലാന്റേഷനില്‍ ജോലി തേടി മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ ബിനു പാണിയേലിയില്‍ എത്തുന്നത്‌. പിന്നീട്‌ ഇയാള്‍ അവിടെ കൂലിപ്പണിക്കാരനായി കഴിയുകയായിരുന്നു.

 27.10.2013

No comments: