Sunday, July 7, 2013

തോട്ടുവ കനാല്‍ ബണ്ട് റോഡ് നിര്‍മ്മാണത്തില്‍ അപാകതയുണ്ടെന്ന് ആക്ഷേപം

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിലെ തോട്ടുവ സെന്റ് ജോസഫ് പബ്ലിക് സ്‌കൂളിന് മുന്നിലൂടെ പോകുന്ന  കനാല്‍ബണ്ട് റോഡിന്റെ നിര്‍മ്മാണത്തില്‍  അപാകതയുണ്ടെന്ന് ആക്ഷേപം.
റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കുന്നതിനായി നോണ്‍-റോഡ്-ഫണ്ട് സ്‌കീമില്‍ ഉള്‍പ്പെടുത്തി പതിനഞ്ച് ലക്ഷം രൂപ അനുവദിച്ചിരുന്നു. റോഡിന്റെ തീരെ മോശമായ 250 മീറ്റര്‍ ഭാഗം ആധുനിക രീതിയില്‍ കോണ്‍ക്രീറ്റ് ടൈല്‍ വിരിച്ച് ബലപ്പെടുത്താന്‍ കരാര്‍ ക്ഷണിയ്ക്കുകയും ചെയ്തു. എന്നാല്‍ കരാറുകാരന്‍ വളരെ ബലംകുറഞ്ഞ സിമന്റ് കട്ടയാണ് ഇവിടെ ഉപയോഗിച്ചിരിയ്ക്കുന്നതെന്നാണ് ആക്ഷേപം. റോഡ് ബേസ്‌മെന്റ് ഒട്ടും ഒരുക്കാതെയാണ് ഇവ വിരിച്ചതെന്നും പരാതിയുണ്ട്.
സ്‌കൂള്‍ വാഹനങ്ങള്‍ നിരന്തരം ഓടുന്ന സാഹചര്യത്തില്‍ ബലക്ഷയം സംഭവിച്ച ടൈലുകള്‍ പൊട്ടിപൊളിഞ്ഞ് താറുമാറായാല്‍ അത് പഴയ അവസ്ഥയേക്കാള്‍ ശോചനീയമാവുമെന്ന് നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരും കോണ്‍ട്രാക്ടറും നാട്ടുകാരുടെ മുന്നറിയിപ്പ് ഗൗനിക്കുന്നില്ലെന്നും പരാതിയുണ്ട്.  
എഗ്രിമെന്റില്‍ അനുശാസിക്കുന്ന വ്യവസ്ഥകള്‍ പാരിക്കാന്‍ കരാറുകാരന്‍ തയ്യാറാവണമെന്നന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. തോട്ടുവ-നമ്പിള്ളി റോഡുകള്‍ക്ക് ഫണ്ട് അനുവദിക്കാതെ  തോട്ടുവ കോടനാട് റോഡുകള്‍ക്ക് ഫണ്ട് അനുവദിച്ചതില്‍ ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

മംഗളം 7.07.2013

No comments: