Wednesday, July 24, 2013

സജ്ജീകരണങ്ങളെല്ലാം തയ്യാര്‍; എങ്കിലും ഫയര്‍ ഫോഴ്‌സ് കാണികള്‍ മാത്രമായി

പെരുമ്പാവൂര്‍: ആംബുലന്‍സും ഓക്‌സിജന്‍ സിലണ്ടറുകളും സ്ട്രക്ചറുകളും എല്ലാമായാണ് ഫയര്‍ ഫോഴ്‌സ് എത്തിയത്.
എറണാകുളം ഗാന്ധിനഗര്‍, പെരുമ്പാവൂര്‍, ആലുവ, കോതമംഗലം, പിറവം, അങ്കമാലി എന്നിവിടങ്ങളില്‍ നിന്നായി ആറ് യൂണിറ്റ് അഗ്നി ശമന സേനാ വാഹനങ്ങളാണ് സംഭവം അറിഞ്ഞ ഉടനെ വെങ്ങോലയില്‍ കുതിച്ചെത്തിയത്. ജില്ലാ അസിസ്റ്റന്റ് ഡിവിഷണല്‍ ഓഫീസര്‍ കെ അബ്ദുള്‍ റഷീദിന്റെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സിന്റെ വന്‍പട തന്നെ എന്തിനും തയ്യാറായി നിന്നു. 
എന്നാല്‍ ഏവരേയും വെല്ലുവിളിച്ച് നാലു തൊഴിലാളികള്‍ക്ക് മേല്‍ വീണുകിടന്ന കൂറ്റന്‍ പാറക്കല്ലിന് മുകളില്‍ അവര്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. 
ചെറിയ സ്‌ഫോടങ്ങള്‍ നടത്തി പാറക്കല്ല് തകര്‍ത്ത് ഹിറ്റാച്ചികള്‍ കൊണ്ട് അവ മാറ്റി വരുമ്പോള്‍ ജീവന്റെ ഒരു തുടിപ്പ് അവശേഷിക്കുന്നുണ്ടോ എന്ന് ഉറ്റുനോക്കിയായിരുന്നു ജീവന്‍ രക്ഷാ ഉദ്യോഗസ്ഥരുടെ കാത്തു നില്‍പ്പ്. 
അങ്ങനെ ഒരു  സൂചന ലഭിച്ചാല്‍ പിന്നെ പരിശീലനം സിദ്ധിച്ച ഉദ്യോഗസ്ഥരുടെ സഹായം ആവശ്യമായി വരും. പിന്നെ യന്ത്രങ്ങള്‍കൊണ്ടുള്ള മണ്ണുമാറ്റല്‍ പറ്റില്ല. കൈകള്‍കൊണ്ടുതന്നെ മെല്ലെ മാറ്റണം. ജീവന്‍ അവശേഷിക്കുന്നുണ്ടെങ്കില്‍ അത് നിലനിര്‍ത്താന്‍ ഓക്‌സിജന്‍ നല്‍കണം. 

മംഗളം 24.07.2013

No comments: