Friday, June 28, 2013

പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും അന്‍വര്‍ മുണ്ടേത്തിനെ ഇന്ന് മാറ്റിയേക്കും

ഒക്കല്‍ ഗ്രാമപഞ്ചായത്ത്
  
പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അന്‍വര്‍ മുണ്ടേത്തിനെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ സ്ഥാനത്ത് നിന്നും വിപ്പിന്റെ ചുമതലയില്‍ നിന്നും ഇന്ന് നീക്കിയേക്കും.
നാളുകളായി പാര്‍ലമെന്ററി  പാര്‍ട്ടി യോഗം വിളിച്ചുകൂട്ടുകയൊ സ്വന്തം പാര്‍ട്ടി അംഗങ്ങളായ മെമ്പര്‍മാരുടെ അഭിപ്രായം ആരായുകയോ ചെയ്യാതെ ഏകപക്ഷീയമായ തീരുമാനങ്ങളെടുക്കുന്ന അന്‍വര്‍ മുണ്ടേത്തിനെ ഇനിയും സഹിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് സഹമെമ്പര്‍മാര്‍ക്കുള്ളത്. പാര്‍ലമെന്ററി  പാര്‍ട്ടി സെക്രട്ടറിയും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ മിനി ഷാജു ഇന്ന് പാര്‍ലമെന്ററി പാര്‍ട്ടിയോഗം വിളിച്ചിരിക്കുകയാണ്. താന്നിപ്പുഴ വൈ.എം.സി.എ ഹാളില്‍ രാവിലെ 10.30 ന് ചേരുന്ന യോഗത്തിന്റെ ഏക അജണ്ട അന്‍വര്‍ മുണ്ടേത്തിനെ സ്ഥാനത്തുനിന്നും മാറ്റുക എന്നതാണ്. 
പാര്‍ലമെന്ററി  പാര്‍ട്ടിയോഗം വിളിച്ചു ചേര്‍ക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറി നല്‍കിയ കത്ത് വലിച്ചു കീറി ദൂരെ എറിഞ്ഞ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറെ തങ്ങള്‍ക്കിനി  വേണ്ടെന്ന നിലപാടാണ് കോണ്‍ഗ്രസിലെ ഭൂരിപക്ഷം അംഗങ്ങള്‍ക്കും. വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ പി.കെ മുഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനായ ടി.ജി ബാബു, മെമ്പര്‍മാരായ എം.വി ബെന്നി, കെ.പി പൈലി, എന്‍.ഒ ജോര്‍ജ്, ദീപ അനില്‍ എന്നിവര്‍ പ്രസിഡന്റിനെതിരെ ശക്തമായ നിലപാടാണ്  കൈക്കൊണ്ടിട്ടുള്ളത്. 
പ്രസിഡന്റിന്റെ ഏകാധിപത്യത്തിനും അഴിമതിക്കുമെതിരായി നാലുമാസം മുമ്പ് ഇവര്‍ യു.ഡി.എഫ് കണ്‍വീനര്‍ക്കും ഡി.സി.സി പ്രസിഡന്റിനും പരാതി നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടികളും ഉണ്ടായില്ല. അതോടെ ഈ ഏഴുപേരും പ്രതിപക്ഷവുമായി ചേര്‍ന്ന് പ്രസിഡന്റിന്റെ നിലപാടുകള്‍ക്ക് എതിരു നില്‍ക്കുന്നത് പതിവായി. പ്രസിഡന്റിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വോട്ടിനിട്ട് പരാജയപ്പടുത്തുന്നതും സ്ഥിരം സംഭവമായി. 
പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട നേതാക്കള്‍ അന്‍വര്‍ മുണ്ടേത്തിനെ സംരക്ഷിക്കുന്നതില്‍ പ്രതിഷേധിച്ചാണ് ഇന്ന് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരുന്നത്. പതിനാറംഗ ഭരണ സമിതിയില്‍ യു.ഡി.എഫിന് പതിമൂന്ന് അംഗങ്ങളുണ്ടെങ്കിലും ഇതില്‍ ഏഴുപേരും പ്രസിഡന്റിനെതിരാണ്. ഇന്ന് ചേരുന്ന യോഗത്തില്‍ അതുകൊണ്ടുതന്നെ അന്‍വര്‍ മുണ്ടേത്തിനെതിരെയുള്ള നീക്കം യാഥാര്‍ത്ഥ്യമാകാനാണ് സാദ്ധ്യത. എന്നിട്ടും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ഇക്കാര്യത്തില്‍ ഇടപെടുന്നില്ലെങ്കില്‍ കൂടുതല്‍ കടുത്ത തീരുമാനങ്ങള്‍ എടുക്കേണ്ടിവരുമെന്നാണ് ഈ മെമ്പര്‍മാര്‍ നല്‍കുന്ന സൂചന.

മംഗളം 28.06.2013

No comments: