Sunday, April 28, 2013

കാരുണ്യ ഹൃദയതാളം പദ്ധതി: വെങ്ങോലയിലെ നിര്‍ബന്ധിത പണപ്പിരിവിനെതിരെ എന്‍.സി.പിയും രംഗത്ത്


വിജിലന്‍സ് അന്വേഷണം വേണമെന്ന്


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തില്‍ നടപ്പാക്കുന്ന കാരുണ്യ ഹൃദയതാളം പദ്ധതിയ്ക്കുവേണ്ടി നിര്‍ബന്ധിത പണപ്പിരിവ് നടത്തുന്നതിനെതിരെ എന്‍.സി.പി രംഗത്ത്. പദ്ധതിയുടെ പേരില്‍ നടക്കുന്ന അനധികൃത പണപ്പിരിവിനെതിരെ വിജിലന്‍സ് അന്വേഷണം വേണമെന്നാണ് ആവശ്യം.
വ്യവസായങ്ങളുടെ ലൈസന്‍സിംഗ് അതോറിറ്റി എന്ന നിലിലുള്ള അധികാരം ദുര്‍വിനിയോഗം ചെയ്ത് പ്ലൈവുഡ്/ക്രഷര്‍ വ്യവസായികളോട് ഒരു ലക്ഷം രൂപ വീതം നിര്‍ബന്ധമായി ആവശ്യപ്പെട്ടതിനെതിരെയാണ് എന്‍.സി.പി ജില്ലാ പ്രസിഡന്റ് ടി.പി അബ്ദുള്‍ അസീസ് രംഗത്ത് വന്നിട്ടുള്ളത്.
പഞ്ചായത്ത് സെക്രട്ടറിയുടെ ഒപ്പും സീലും ഇല്ലാതെ ഒരേ നമ്പറില്‍ നിരവധി കൂപ്പണുകള്‍ അടിച്ചിറക്കി പ്രസിഡന്റും ഒരു വിഭാഗം മെമ്പര്‍മാരും ചേര്‍ന്നാണ് പണം പിരിക്കുന്നത്. പാവപ്പെട്ടവരെ സഹായിക്കാന്‍ എന്ന പേരിലാണ് ഈ പകല്‍കൊള്ള
എം.എം അവറാന്‍ മുമ്പ് പ്രസിഡന്റായിരുന്നപ്പോള്‍ സംഘടിപ്പിച്ച സമൂഹ വിവാഹത്തിന്റെ പേരിലും സമ്പൂര്‍ണ ആരോഗ്യ മേളയുടെ പേരിലും വ്യാപകമായ പണപ്പിരിവ് നടന്നിരുന്നു. ഇതിനെതിരെ ആക്ഷേപവുമായി ജനം രംഗത്ത് വന്നെങ്കിലും ഒരു അന്വേഷണവും നടന്നില്ല. അതുതന്നെയാണ് ഇപ്പോഴും ആവര്‍ത്തിയ്ക്കുന്നത്. അനധികൃത പിരിവ് സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയ്ക്ക് യൂത്ത് കോണ്‍ഗ്രസിനെക്കൊണ്ടാണ് മറുപടി പറയിച്ചത്. അതും അപഹാസ്യമായി.
കാരുണ്യ ഹൃദയതാളം പദ്ധതിയുടെ പേരിലും മുമ്പ് സമൂഹ വിവാഹത്തിന്റേയും ആരോഗ്യ മേളയുടേയും പേരിലും നടന്ന അനധികൃത പണപ്പിരിവ് സംബന്ധിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് എന്‍.സി.പിയുടെ ആവശ്യം. അതില്ലെങ്കില്‍ വിജിലന്‍സ് കോടതിയെ സമീപിയ്ക്കാനാണ് തീരുമാനം. ഇതിനുപുറമെ ക്രമക്കേടുകള്‍ സംബന്ധിച്ച് പഞ്ചായത്ത് വകുപ്പ് മന്ത്രി എം.കെ മുനീറിന് ടി.പി അബ്ദുള്‍ അസീസ് പരാതി നല്‍കിയിട്ടുമുണ്ട്.

മംഗളം 28.04.2013

No comments: