Saturday, April 20, 2013

അനധികൃത സംഭരണ ശാലയില്‍ മിന്നല്‍ പരിശോധന; പെരുമ്പാവൂരില്‍ 64 ടണ്‍ റേഷനരി പിടിച്ചെടുത്തു


പെരുമ്പാവൂര്‍: നഗരസഭയുടെ വ്യവസായപാര്‍ക്കില്‍ സ്വകാര്യ വ്യക്തിയുടെ പേരിലുള്ള ഗോഡൗണില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ 64 ടണ്‍ റേഷന്‍ അരി പിടിച്ചെടുത്തു.
കുറുപ്പംപടി സ്വദേശി കളിയിയ്‌ക്കല്‍ സുബിന്‍ ജോസിന്റെ ഗോഡൗണില്‍ നിന്ന്‌ അമ്പതു കിലോ വീതമുള്ള 811 ചാക്ക്‌ പുഴുക്കലരി, 473 ചാക്ക്‌ പച്ചരി, 13 ചാക്ക്‌ ഗോതമ്പ്‌ എന്നിവയാണ്‌ ജില്ലാ സപ്ലൈ ഓഫീസര്‍ കെ സുരേഷ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ ഉച്ചകഴിഞ്ഞ്‌ മൂന്നിന്‌ പിടിച്ചെടുത്തത്‌. അങ്കമാലി എഫ്‌.സി.ഐ ഗോഡൗണില്‍ നിന്ന്‌ റേഷനരി കൊണ്ടു വന്ന്‌ ജെ.എം.ജെ എന്ന ബ്രാന്റ്‌ നെയിമുള്ള ചാക്കുകളിലാക്കി വില്‍പ്പന നടത്തുകയായിരുന്നു എന്ന്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു.
സംഘം പരിശോധനയ്‌ക്കെത്തുമ്പോള്‍ ഗോഡൗണിന്‌ മുന്നില്‍ 130 ചാക്ക്‌ അരി നിറച്ച വാഹനം ഉണ്ടായിരുന്നു. ഗോഡൗണിന്‌ അകത്ത്‌ റേഷനരി ജെ.എം.ജെ എന്ന പേര്‍ രേഖപ്പെടുത്തിയ ചാക്കുകളിലേക്ക്‌ അന്യസംസ്ഥാന തൊഴിലാളികള്‍ മാറ്റി നിറയ്‌ക്കുകയായിരുന്നു. പിടിച്ചെടുത്ത ഭക്ഷ്യ ധാന്യങ്ങള്‍ സിവില്‍ സപ്ലൈസിന്റെ പെരുമ്പാവൂര്‍ ഗോഡൗണിലേയ്‌ക്കും ലോറി കുറുപ്പംപടി പോലീസ്‌ സ്‌റ്റേഷനിലേയ്‌ക്കും മാറ്റി.
പരിശോധന സംഘത്തില്‍ താലൂക്ക്‌ സപ്ലൈ ഓഫീസര്‍മാരായ ടി രാജു, അബ്‌ദുള്‍ മജീദ്‌, പി.പി ജോര്‍ജ്‌, എന്‍.ടി രാജീവ്‌ എന്നിവരും ഉണ്ടായിരുന്നു.

മംഗളം 20.04.2013

No comments: