Friday, November 9, 2012

മഴ: മേതലയില്‍ കനാല്‍ ബണ്ട് തകര്‍ന്നു; വീട് ഒലിച്ചു പോയി


പെരുമ്പാവൂര്‍: തുടര്‍ച്ചയായി പെയ്ത മഴയില്‍ പെരിയാര്‍വാലി കനാല്‍ ബണ്ട് തകര്‍ന്നു. ബണ്ടിനോട് ചേര്‍ന്ന് ഉണ്ടായിരുന്ന വീട് ഒലിച്ചുപോയി.
മേതല ടണല്‍ ജങ്ങ്ഷനില്‍ ഏന്ത്രാത്തുംകുടിയില്‍ ഷിനോജിന്റെ വീടാണ് ഒലിച്ചുപോയത്. തണ്ണിക്കോട് പൗലോസിന്റെ കിണര്‍ ഭാഗികമായി ഇടിഞ്ഞു. പന്ത്രണ്ട്-പതിനഞ്ച് മീറ്ററോളം നീളത്തില്‍, ടാര്‍ ചെയ്ത കനാല്‍ ബണ്ടും സമീപത്തുണ്ടായിരുന്ന തെങ്ങുകള്‍ ഉള്‍പ്പടെയുള്ള വന്‍വൃക്ഷങ്ങളടക്കമുള്ള കൃഷി ദേഹണ്ഡങ്ങളും ഒഴുക്കില്‍ പെട്ടു.
ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിയ്ക്കുന്ന ഷിനോജ് ഐരാപുരത്തുള്ള വല്യമ്മയുടെ വീട്ടിലായിരുന്നതിനാല്‍ ആളപായമുണ്ടായില്ല. രാത്രിതന്നെ സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ടണല്‍ ജങ്ങ്ഷനില്‍ നിന്ന് ഇരമലപ്പടിയിലേയ്ക്കുള്ള ടാര്‍ ചെയ്ത കനാല്‍ ബണ്ടാണ് കുത്തിയൊലിച്ചുപോയത്. ഉറവ കൂടുതലുള്ള പ്രദേശമായതിനാല്‍ തുടര്‍ച്ചയായി മഴ  പെയ്തതോടെ അടിമണ്ണ് ഇളകിപ്പോയതാകാം സംഭവത്തിന് കാരണമെന്നു കരുതുന്നു. 
ഈ ബണ്ടിലൂടെഭാരവാഹനങ്ങള്‍ നിരോധിയ്ക്കണമെന്ന് നാട്ടുകാര്‍ നാളുകളായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിനുവേണ്ടി പ്രദേശവാസികള്‍ കോടതിയെ സമീപിയ്ക്കുകയും ചെയ്തിരുന്നു. ബണ്ടിന്റെ ബലപരിശോധന നടത്താനും ഉറപ്പുണ്ടെങ്കില്‍ മാത്രം വാഹനഗതാഗതം അനുവദിയ്ക്ക്കാനുമാണ് കോടതി പെരിയാര്‍വാലി അധികൃതര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കനത്ത അവഗണനയാണ് കാട്ടിയത്. അതുകൊണ്ടുതന്നെ, ഇന്നലെ സ്ഥലത്ത് എത്തിയ പെരിയര്‍വാലി അസിസ്റ്റന്റ് എഞ്ചിനീയറെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.
മൂവാറ്റുപുഴ ആര്‍.ഡി.ഒ ഷാനവാസ്, മറ്റ് റവന്യു ഉദ്യോഗസ്ഥര്‍, പെരിയാര്‍വാലി അധികൃതര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയ നിരവധിയാളുകള്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. കനാല്‍ ബണ്ട് പുനര്‍നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 

മംഗളം 09.11.2012

No comments: