Thursday, November 8, 2012

പെരുമ്പാവൂര്‍ കോടതി സമുച്ചയത്തിന് ഭരണാനുമതിയായി


പെരുമ്പാവൂര്‍: കോടതി കെട്ടിടസമുച്ചയ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. നാലു നിലകളിലായി അറുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം 13.75 കോടി രൂപ മുടക്കിയാണ് നിര്‍മ്മിയ്ക്കുന്നത്. 
താലൂക്ക് ഓഫീസും മറ്റും മിനി സിവില്‍സ്റ്റേഷനിലേയ്ക്ക് മാറ്റിയതിനെതുടര്‍ന്ന് 1.56 ഏക്കര്‍ സ്ഥലത്താണ് കോര്‍ട്ട് കോംപ്ലക്‌സ് സ്ഥാപിയ്ക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, മുന്‍സീഫ് കോടതി, വാഹനാപകട നഷ്ടപരിഹാര കോടതി, സബ്‌കോടതി എന്നിവ അടങ്ങുന്നതാണ്  കോടതി സമുച്ചയം. ഇതിനുപുറമെ ന്യായാധിപര്‍, അഭിഭാഷകര്‍, വക്കീല്‍ ഗുമസ്തര്‍, കക്ഷികള്‍ തുടങ്ങിയവര്‍ക്കുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ട്. വാഹനങ്ങളുടെ പാര്‍ക്കിംഗിനും  സൗകര്യമുണ്ടാകും. 
ദീര്‍ഘകാലത്തെ പരിശ്രമഫലമായാണ് കോടതി സമുച്ചയത്തിന് അനുമതി ലഭിച്ചതെന്ന് സാജുപോള്‍ എം.എല്‍.എ അറിയിച്ചു. യൂ.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, പെരുമ്പാവൂര്‍ ബാര്‍ അസോസിയേഷന്‍, നഗരസഭ തുടങ്ങിയവര്‍ കോടതി സമുച്ചയത്തിനു വേണ്ടി ശ്രമിച്ചവരാണെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്റര്‍ നടപടികള്‍  ഉടന്‍ ആരംഭിയ്ക്കുമെന്നും എം.എല്‍.എ അറിയിച്ചിച്ചു. 
കോടതി സമുച്ചയ നിര്‍മ്മാണത്തിന് അനുമതി നേടിക്കൊടുത്ത സാജുപോള്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം തുടങ്ങിയവരെ ബാര്‍ അസോസിയേഷന്‍ അനുമോദിച്ചു. ഭരണാനുമതിയുടെ കോപ്പി എം.എല്‍.എ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി രഘുകുമാറിന് കൈമാറി. ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഡോ. കെ.എ ഭാസ്‌കരന്‍, അഡ്വ. എന്‍.സി മോഹനന്‍, അഡ്വ. കെ.എന്‍ അനില്‍കുമാര്‍, അസോസിയേഷന്‍ സെക്രട്ടറി വി.ജി സജീവ് പണിയ്ക്കര്‍, അഡ്വ. രമേഷ് ചന്ദ്, അഡ്വ. സജീവ് പി മേനോന്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

No comments: