Saturday, November 17, 2012

ഇ.എസ്‌.ഐ ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സ വേണമെന്ന്‌


പെരുമ്പാവൂര്‍: ഇ.എസ്‌.ഐ ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സ ആരംഭിയ്‌ക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ നിവേദനം നല്‍കി. 
യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ്‌ മൂത്തേടന്‍ കേന്ദ്ര തൊഴില്‍ വകുപ്പ്‌ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിനാണ്‌ നിവേദനം നല്‍കിയത്‌. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്നരലക്ഷത്തോളം തൊഴിലാളികളുള്ള പെരുമ്പാവൂരില്‍ എ.എസ്‌.ഐ ഡിസ്‌പെന്‍സറി അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ കിടത്തി ചികിത്സ ആരംഭിയ്‌ക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്‌. നാലു ഡോക്‌ടര്‍മാരുള്‍പ്പെടെ ഇരുപതോളം ജീവനക്കാരുള്ള ഈ ഡിസ്‌പെന്‍സറിയുടെ പരിധിയില്‍ ഇപ്പോള്‍ 21000 ല്‍പ്പരം തൊഴിലാളികളും അവരുടെ അമ്പതിനായിരത്തോളം ആശ്രിതരുമാണ്‌ ഉള്ളത്‌. കിറ്റെക്‌സ്‌, അന്ന അലുമിനിയം, എടത്തല എ.വി.ടി, കോതമംഗലം ഈസ്റ്റേണ്‍ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിലെയും ആയിരത്തോളം പ്ലൈവുഡ്‌ കമ്പനികളിലേയും നൂറില്‍പ്പരം റൈസ്‌ മില്ലുകളിലേയും തൊഴിലാളികള്‍ പൂര്‍ണ്ണമായുംം ആശ്രയിക്കുന്നത്‌ ഈ ഡിസ്‌പെന്‍സറിയേയാണ്‌. പെരുമ്പാവൂരും സമീപപ്രദേശങ്ങളിലുമുള്ള തൊഴിലാളികള്‍ക്ക്‌ വിദഗ്‌ദ്ധ ചികിത്സ വേണ്ടിവന്നാല്‍ വ്യവസായ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പാതാളം ഇ.എസ്‌.ഐ ആശുപത്രിയില്‍ പോകേണ്ട സ്ഥിതിയാണുള്ളത്‌. ദിനം പ്രതി ആയിരക്കണക്കിന്‌ രോഗികള്‍ അഡ്‌മിറ്റാകുന്ന പാതാളം ആശുപത്രിയില്‍ രോഗികളുടെ ബാഹുല്യം മൂലം മറ്റ്‌ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന രോഗികളെ അഡ്‌മിറ്റ്‌ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്‌. നാല്‌ ഏക്കര്‍ സ്ഥലം സ്വന്തമായുള്ള പെരുമ്പാവൂര്‍ ഇ.എസ്‌.ഐ ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സ ആരംഭിയ്‌ക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന്‌ മന്ത്രി ഉറപ്പ്‌ നല്‍കിയതായി മനോജ്‌ മൂത്തേടന്‍ അറിയിച്ചു. 


മംഗളം 16.11.2012

No comments: