Wednesday, November 14, 2012

ജാതിക്ക മുതല്‍ ലാപ്‌ടോപ് വരെ മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി

ശരത്

പെരുമ്പാവൂര്‍: ജാതിക്ക മുതല്‍ ലാപ്‌ടോപ് വരെ മോഷ്ടിക്കുന്ന വിരുതന്‍ ഒടുവില്‍ പോലീസിന്റെ പിടിയിലായി.
തൃശൂര്‍ വെറ്റിലപ്പാറ നെടുംപറമ്പില്‍ വീട്ടില്‍ സത്യന്റെ മകന്‍ ശരത് (23) ആണ് പിടിയിലായത്. ഡിവൈ.എസ്.പി ഹരികൃഷ്ണനുകിട്ടിയ രഹസ്യവിവരത്തെതുടര്‍ന്ന് ഓണംകുളത്തുള്ള വാടകവീട്ടില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ഔഷധി ജംഗ്ഷനില്‍ വി.ഐ.പി കോളനി റോഡില്‍ താമസിക്കുന്ന ഹാരിസന്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി ജനറല്‍ മാനേജര്‍ ശങ്കരമംഗലം അനില്‍ ജോണ്‍ ജോസഫിന്റെ വീട്ടില്‍ നിന്നും ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, വൈറ്റ് ഗോള്‍ഡിന്റെ മാല, 24000 രൂപ എന്നിവ കവര്‍ന്നത് ഇയാളാണ്. ജി.കെ പിള്ള റോഡില്‍ അമ്പലമുകള്‍ എച്ച്.ഒ.സി കമ്പനി മുന്‍ ജനറല്‍ മാനേജര്‍ സുരാഗ് വീട്ടില്‍ ഗോപാലന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയതും അറയ്ക്കപ്പടി വാത്തിമറ്റം വീട്ടില്‍ മുഹമ്മദിന്റെ വീട്ടില്‍ നിന്നും 2500 രൂപയും 15 കിലോ ജാതിക്കയും മോഷ്ടിച്ചതും ഇയാളാണ്.
അറയ്ക്കപ്പടി സെന്റ് ബേസില്‍ ക്ലിനിക്കിലെ നേഴ്‌സുമാരായ അനിത, ജിനി എന്നിവരുടെ ഹാന്റ് ബാഗില്‍ നിന്നും 4500 രൂപയും എ.ടി.എം കാര്‍ഡും ഇയാള്‍ കവര്‍ന്നിരുന്നു. ഈ കാര്‍ഡുപയോഗിച്ച് അറയ്ക്കപ്പടി യൂണിയന്‍ ബാങ്ക് എ.ടി.എം കൗണ്ടറില്‍ നിന്ന് 17000 രൂപ മോഷ്ടിച്ചതും ശരത്താണെന്ന് തെളിഞ്ഞിട്ടുണ്ട്.
പ്ലാസ്റ്റിക് ഡോറുകള്‍ ഫിറ്റുചെയ്യുന്ന ശരത്ത് ആളില്ലാത്ത വീടുകള്‍ കണ്ടുവച്ചശേഷം ഡോര്‍ ഫിറ്റിങ്ങിനുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ചു കിട്ടിയ രൂപ മദ്യപിച്ചും സുഖവാസകേന്ദ്രങ്ങളില്‍ താമസിച്ചും ചെലവാക്കുന്നതാണ് രീതി. പ്രതി വാടകയ്ക്കു താമസിച്ചിരുന്ന ഓണംകുളം മനയത്ത് രാജശേഖരന്റെ വീട്ടില്‍ നിന്നും മോഷണ മുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്. കൊടകര, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
എസ്.ഐ മാരായ രവി, റെജി വറുഗീസ്, സീനിയര്‍ സിവില്‍  പോലീസ് ഓഫീസര്‍മാരായ പ്രസാദ്, ഹമീദ്, ഡ്രൈവര്‍ എ.എസ്.ഐ രാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് കോടതി ഇയാളെ റിമാന്റ് ചെയ്തു.

No comments: