Tuesday, November 13, 2012

പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് മത്സരം മുറുകുന്നു; ഗ്രൂപ്പിനുള്ളിലും ഭിന്നത


രണ്ടുപേര്‍ ആശുപത്രിയില്‍


പെരുമ്പാവൂര്‍: കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഭിന്നത മുറുകി കയ്യാങ്കളിയിലേയ്ക്ക്. അതിനിടെ എ ഗ്രൂപ്പ് യോഗത്തിനുള്ളിലും ഭിന്നത.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ബെന്നി ബഹന്നാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും തമ്മിലുള്ള മത്സരം മുറുകുന്നു. ഐ ഗ്രൂപ്പ് നേതൃത്വം നടത്തുന്ന ഐ.എന്‍.ടി.യു.സി സമ്മേളനത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിലും തടയാന്‍ ചെന്നവര്‍ക്ക് കത്തിക്കുത്തേറ്റതിലും വരെ മത്സരം ചെന്നെത്തി.
ഈ മാസം 17-ന് നടക്കുന്ന യൂണിയന്‍ സമ്മേളനത്തിന്റെ മുന്നോടിയായി പ്രളയക്കാട് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളാണ്  ഞായറാഴ്ച രാത്രി നശിപ്പിച്ചത്. കോണ്‍ഗ്രസ് മുടക്കുഴ മണ്ഡലം പ്രസിഡന്റ് ടി.കെ സാബുവിന്റെ നേതൃത്വത്തിലായിരുന്നു ഇതെന്ന് ഐ ഗ്രൂപ്പ് ആരോപിയ്ക്കുന്നു. തടയാന്‍ ചെന്ന മുടക്കുഴ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സോജന്‍ പൗലോസിനും പ്രവര്‍ത്തകനായ ആന്‍സണ്‍ ഐപ്പിനുമാണ് പരുക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ബോര്‍ഡുകള്‍ നശിപ്പിചച്ചതിനും രണ്ടുപേരെ ആക്രമിച്ചതിനും എതിരെ കുറുപ്പംപടി പോലീസ് കേസെടുത്തിട്ടുണ്ട്. അതിനു പുറമെ സാബുവിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് മുടക്കുഴയിലെ ഐ ഗ്രൂപ്പ് രംഗത്തുവന്നിട്ടുമുണ്ട്.
പെരുമ്പാവൂരില്‍ എ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഐ.എന്‍.ടി.യു.സി സമ്മേളത്തിന് ബദലായാണ് 17-ന് നടക്കുന്ന സമ്മേളനം. ഔദ്യോഗിക പക്ഷത്തെ വെല്ലുവിളിച്ച് എ ഗ്രൂപ്പ് നടത്തിയ സമ്മേളനത്തിലും ജനപങ്കാളിത്തം മോശമായില്ലെങ്കിലും മന്ത്രിമാരോ എം.എല്‍.എ മാര്‍ അടക്കമുള്ള പ്രമുഖരോ പങ്കെടുത്തിരുന്നില്ല. അതേസമയം, മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫയുടെ എ ഗ്രൂപ്പിലേയ്ക്കുള്ള തുറന്ന പ്രവേശനമായി ആ സമ്മേളനം മാറി.
എന്നാല്‍, മുസ്തഫയുടെ വരവ് എ ഗ്രൂപ്പിനുള്ളില്‍ ഭിന്നതയുണ്ടാക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുസ്തഫയോട് താത്പര്യമുള്ളവരെ  ഒഴിവാക്കി ബെന്നി ബഹന്നാന്റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ആഴ്ച യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, മുസ്തഫയെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കുന്നത് കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മാത്രം മതിയെന്നായിരുന്നു അന്തിമതീരുമാനം. 
ആ യോഗത്തിന്റെ തുടര്‍ച്ചയായി ഇന്നലെ പെരുമ്പാവൂര്‍ സഫ ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന യോഗത്തിലും മുസ്തഫ പക്ഷക്കാര്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. എന്നാല്‍, മുമ്പ് തന്നെ എ ഗ്രൂപ്പില്‍ സജീവമായ മുസ്തഫയുടെ മകന്‍ സക്കീര്‍ഹുസൈന്‍ യോഗത്തിലേയ്ക്ക് അപ്രതീക്ഷിതമായി കടന്നുവന്നത് മുസ്തഫയുടെ എതിരാളികളെ ചൊടിപ്പിച്ചു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ദാനിയേല്‍ മാസ്റ്റര്‍, നഗരസഭ കൗണ്‍സിലര്‍ ഷാജി സലിം, ഷെയ്ക്ക് ഹബീബ് തുടങ്ങിയവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
വെങ്ങോലയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിനാണ് യോഗത്തില്‍ നിന്ന് പോയതെന്ന് ദാനിയേല്‍ മാസ്റ്റര്‍ പിന്നീട് വ്യക്തമാക്കിയെങ്കിലും മുസ്തഫയോടുള്ള വിയോജിപ്പായിരുന്നു അതിനു കാരണമെന്ന് വ്യക്തമാണ്. എ ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സംഘടിപ്പിച്ച ഐ.എന്‍.ടി.യു.സി റാലിയില്‍ ഷാജി സലിം അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളെ ദല്ലാള്‍ രാഷ്ട്രീയക്കാരെന്ന് വിളിച്ച് മുസ്തഫ ആക്ഷേപിച്ചിരുന്നു.
എന്നാല്‍ മുസ്തഫയെ പോലെ ജനകീയനായ ഒരു നേതാവ് എ ഗ്രൂപ്പിന് ആവശ്യമാണെന്ന് കരുതുന്നവരും ഗ്രൂപ്പിനുള്ളിലുണ്ട്. പെരുമ്പാവൂര്‍ രാഷ്ട്രീയത്തില്‍ മുസ്തഫ കാണിയ്ക്കുന്ന അമിത താത്പര്യം പലര്‍ക്കും അതേസമയം തലവേദന സൃഷ്ടിയ്ക്കുന്നു. ഇത് മകന്‍ സക്കീര്‍ ഹുസൈന്റെ രാഷ്ട്രീയ ഭാവിയ്ക്കും പ്രതിബന്ധമാകുന്നുവെന്ന് കരുതുന്നവരുണ്ട്.
എന്തായാലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് മത്സരവും ഗ്രൂപ്പുകള്‍ക്കുള്ളിലെ മത്സരവും അനുദിനം കൊഴുക്കുകയാണ് എന്നതാണ് വസ്തുത. 

മംഗളം 13.11.2012

No comments: