Tuesday, May 29, 2012

അഞ്ഞൂറ്റിയൊന്നാമത്‌ യജ്ഞശാല; തുടരുന്ന ഭാഗവതോപാസന

സുരേഷ്‌ കീഴില്ലം 

പെരുമ്പാവൂറ്‍: അടുത്ത മാസം ഒന്നിന്‌ ചോറ്റാനിക്കര ദേവി ക്ഷേത്രത്തില്‍ തുടങ്ങുന്ന ഭാഗവത സപ്താഹ യജ്ഞത്തിന്‌ ഒരു പ്രത്യേകതയുണ്ട്‌. 
ബ്രാഹ്മണര്‍ക്ക്‌ ആധിപത്യമുള്ള ഭാഗവത പാരായണ രംഗത്ത്‌ വെങ്ങോല പൂനൂറ്‍ നൈമിശാരണ്യത്തില്‍ ടി.കെ രാജഗോപാല മേനോന്‍ തണ്റ്റെ അഞ്ഞൂറ്റിയൊന്നാമത്‌ വേദിയില്‍ ഭഗവത്‌ മാഹാത്മ്യങ്ങള്‍ ആലപിയ്ക്കുകയാണ്‌, അന്ന്‌. ഉച്ചാരണ ശബ്ദശുദ്ധികളോടെ തികച്ചും സംഗീതാത്മകമായി. 
എറണാകുളം മഹാരാജാസ്‌ കോളജില്‍ നിന്ന്‌ മലയാള സാഹിത്യത്തില്‍ ബിരുദം നേടിയ മേനോന്‍ ഭാഗവതപാരായണം തുടങ്ങിയത്‌ അവിചാരിതമായാണ്‌. ഗള്‍ഫില്‍ ദീര്‍ഘനാള്‍ ജോലി നോക്കി, നാട്ടില്‍ തിരിച്ചെത്തി തുടങ്ങിയ ബിസിനസുകളൊന്നും പച്ച പിടിയ്ക്കാതെ വന്ന ഘട്ടം. അക്ഷരാര്‍ത്ഥത്തില്‍ ദാരിദ്യ്രം. ജന്‍മികുടുംബത്തില്‍ ജനിച്ച യുവാവിന്‌ തരംതാണ പണികള്‍ ചെയ്യാന്‍ മടി. 
1993-ല്‍ അല്ലപ്ര കുന്നുംചിറങ്ങര ക്ഷേത്രത്തില്‍ ഭാഗവതം വായിയ്ക്കുമ്പോള്‍ അത്‌ ഉപജീവനമാര്‍ഗ്ഗമായി മാറുമെന്ന്‌ സ്വപ്നത്തില്‍ പോലും വിചാരിച്ചതല്ല. പെരുമ്പാവൂറ്‍ കുഴിപ്പിള്ളിക്കാവില്‍ തൊട്ടുത്ത ദിവസം ഭാഗവതം പാരായണം ചെയ്യുമ്പോഴാണ്‌ അത്ഭുതം സംഭവിച്ചത്‌. 
മേനോന്‍ വായനയ്ക്ക്‌ പുറപ്പെടുമ്പോള്‍ വീട്ടില്‍ ഒരു മണി അരിയില്ല. യജ്ഞശാലയില്‍ ഭക്തജനങ്ങള്‍ സമര്‍പ്പിയ്ക്കുന്നവ ആചാര്യന്‌ അവകാശപ്പെട്ടതാണ്‌. കുഴുപ്പിള്ളിക്കാവിലെ യജ്ഞശാലയില്‍ പാരായണം കേള്‍ക്കാനെത്തിയവര്‍ ആരും വെറും കയ്യോടെയായിരുന്നില്ല വന്നത്‌. അരിയും പച്ചക്കറിയും നാണയത്തുട്ടുകളുമായി സമര്‍പ്പിയ്ക്കപ്പെട്ട വിഭവങ്ങള്‍ തണ്റ്റെ കുടുംബത്തിന്‌ മൂന്നു മാസത്തേയ്ക്ക്‌ ഉപകാരപ്പെട്ടുവെന്ന്‌ മേനോന്‍ പറയുന്നത്‌ നിറകണ്ണുകളോടെ. 
ടി. കെ രാജഗോപാലമേനോന്‍
രാജഗോപാലമേനോന്‍ മെല്ലെ ഈ രംഗത്ത്‌ ചുവടുറപ്പിയ്ക്കുകയായിരുന്നു. ശബരിമല, ഗുരുവായൂറ്‍, തിരുമാന്ധാംകുന്ന്‌ തുടങ്ങിയ നൂറുകണക്കിന്‌ മഹാക്ഷേത്രങ്ങള്‍. ബാംഗ്ളൂറ്‍, കല്‍ക്കത്ത, മുംബൈ, ഡല്‍ഹി തുടങ്ങി കേരളത്തിന്‌ പുറത്തുള്ള മഹാനഗരങ്ങള്‍. മൂല ശ്ളോകം ചൊല്ലാനും വ്യാഖ്യാനിയ്ക്കാനും പൂജകള്‍ നടത്താനുമായി സാധാരണ യജ്ഞവേദികളില്‍ മൂന്നുപേര്‍ ഉണ്ടാകുമ്പോള്‍, രാജഗോപാല മേനോന്‍ ഇതെല്ലാം ഒറ്റയ്ക്കാണ്‌ നിര്‍വ്വഹിയ്ക്കുക. 
കേവലം 250 രൂപയായിരുന്നു ആദ്യ പ്രതിഫലമെങ്കില്‍ ഇപ്പോഴത്‌ പത്തിരട്ടിയായി വളര്‍ന്നു. സ്വന്തമായി വീട്‌, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവയെല്ലാം ഭഗവത്‌ കടാക്ഷമൊന്നുകൊണ്ട്‌ മാത്രമാണെന്ന്‌ മേനോന്‍ പറയും.
തൃപ്പൂണിത്തുറ ആര്‍.എല്‍.വിയില്‍നിന്ന്‌ സംഗീതം അഭ്യസിച്ച രാജഗോപാല മോനേണ്റ്റെ പാരായണം അതീവ ഹൃദ്യമാണ്‌. കേരള ക്ഷേത്ര സംരക്ഷണ സമിതി (2006), ഹരിദ്വാര്‍ മാനസാദേവി സങ്കീര്‍ത്തന ട്രസ്റ്റ്‌ (2009), അഖില കേരള ഭാഗവത സേവാ സമിതി (2010) എന്നിവയുടെ പുരസ്കാരങ്ങളും ഇദ്ദേഹത്തെ തേടിയെത്തി. എറണാകുളം കാട്ടയില്‍ ബാലകൃഷ്ണ മേനോണ്റ്റേയും എടപ്പാള്‍ സ്വദേശിയായ പത്മാവതിയമ്മയുടേയും മകനായി 1955 ലാണ്‌ മേനോണ്റ്റെ ജനനം. ഭാര്യ നിര്‍മ്മല. മക്കള്‍: കൃഷ്ണരാജ്‌ (എയര്‍ഫോഴ്സ്‌), വിജേഷ്‌ രാജ്‌ (റിസര്‍വ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യ), ബാല്‍രാജ്‌ (ധനലക്ഷ്മി ബാങ്ക്‌).
മംഗളം 29.05.2012

No comments: