Thursday, April 19, 2012

വളയന്‍ചിറങ്ങരയിലെ അനധികൃത നിര്‍മ്മാണം: കെട്ടിടം അടച്ചുപൂട്ടാന്‍ ആരോഗ്യവകുപ്പ്‌ നോട്ടീസ്‌ നല്‍കി

പെരുമ്പാവൂര്‍: അന്യ സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിയ്ക്കാന്‍ അനുമതിയില്ലാതെ വളയന്‍ചിറങ്ങരയില്‍ നിര്‍മ്മിച്ച കെട്ടിടം അടച്ചുപൂട്ടാന്‍ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ നോട്ടീസ്‌ നല്‍കി. 
ഈ കെട്ടിടത്തില്‍ നിന്നുള്ള മാലിന്യം തൊട്ടുപിന്നിലുള്ള പെരിയാര്‍വാലി കനാലിലേയ്ക്ക്‌ ഒഴുക്കുന്നതു സംബന്ധിച്ച്‌ ഇന്നലെ മംഗളം റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. മഞ്ഞപ്പിത്തം ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിയ്ക്കാനുള്ള സാദ്ധ്യത കണക്കിലെടുത്താണ്‌ ഈ കെട്ടിടം അടച്ചുപൂട്ടാന്‍ അധിക്യതര്‍ നിര്‍ദ്ദേശം നല്‍കിയത്‌. ഇതിനുചേര്‍ന്ന്‌, അന്യസംസ്ഥാന തൊഴിലാളികളെ പാര്‍പ്പിയ്ക്കുന്ന മറ്റൊരു കെട്ടിടവും അടച്ചുപൂട്ടാന്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌. പതിനഞ്ചു ദിവസത്തിനകം കെട്ടിടം അടച്ചുപൂട്ടണമെന്നും ഇവിടെയുള്ള താമസക്കാരെ കെട്ടിടം ഉടമസ്ഥന്‍ സ്വന്തം ചിലവില്‍ മാറ്റിപ്പാര്‍പ്പിയ്ക്കണമെന്നുമാണ്‌ നോട്ടീസില്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്‌. 
സമീപത്തുള്ള നീരുറവകള്‍ മലിനപ്പെടുത്തുന്നതായും കെട്ടിടത്തില്‍ ശുദ്ധജലത്തിണ്റ്റെ അഭാവമുള്ളതായും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥരുടെ പരിശോധനയില്‍ വ്യക്തമായി. ഇതിനുപുറമെ സമീപത്തെ കിണറുകളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും കുടിവെള്ളത്തിണ്റ്റെ സാമ്പിളുകള്‍ അധികൃതര്‍ പരിശോധനയ്ക്ക്‌ എടുത്തിട്ടുണ്ട്‌.
വളയന്‍ചിറങ്ങര കവലയില്‍ മാസങ്ങള്‍ക്ക്‌ മുമ്പ്‌ പണി തീര്‍ത്ത കെട്ടിടത്തിനെതിരെയാണ്‌ പരിസരവാസികളും തൊട്ടുചേര്‍ന്ന സ്ഥാപനങ്ങളിലുള്ളവരും പരാതിയുമായി രംഗത്തു വന്നത്‌. രായമംഗലം ഗ്രാമപഞ്ചായത്ത്‌ പതിമൂന്നാം വാര്‍ഡില്‍ പെട്ട കെട്ടിടത്തിന്‌ ആരോഗ്യവകുപ്പ്‌ അനുമതി നല്‍കിയിരുന്നില്ല. എങ്കിലും ഇവിടെ നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ കെട്ടിട ഉടമ, മുറികള്‍ വാടകയ്ക്ക്‌ നല്‍കിയിരുന്നു. കെട്ടിടത്തില്‍ നിന്നുള്ള മലിനജലവും മാലിന്യവും തൊട്ടുപിന്നിലുള്ള കനാലിലേയ്ക്ക്‌ ഒഴുക്കുന്നതായാണ്‌ പരാതി ഉയര്‍ന്നത്‌. പുത്തൂരാന്‍കവല ഭാഗത്തുള്ള നാട്ടുകാര്‍ കുടിയ്ക്കാനും കുളിയ്ക്കാനും ഉപയോഗിയ്ക്കുന്നത്‌ ഈ കനാലിലെ ജലമാണ്‌. 
കനാലിലെ മാലിന്യനിക്ഷേപത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ കനാലിനോട്‌ ചേര്‍ന്ന്‌ കുഴിതാഴ്ത്തി, അതില്‍ മാലിന്യങ്ങള്‍ തള്ളാന്‍ തുടങ്ങി. അതോടെ കനാലിലേയും പരിസരത്തുള്ള കിണറുകള്‍ ഉള്‍പ്പടെയുള്ള ജലശ്രോതസുകളിലേയും വെള്ളം മലിനപ്പെട്ടു. കുടിവള്ളം മലിനപ്പെട്ടതോടെ അടുത്തുള്ള ഒരു ഹോട്ടല്‍ ഒരു മാസം മുമ്പ്‌ പൂട്ടിയിരുന്നു. മുപ്പത്തിയഞ്ചോളം മുറികളുള്ള ഈ കെട്ടിടത്തില്‍ ആകെ എട്ടു കക്കൂസുകള്‍ മാത്രമാണ്‌ ഉള്ളത്‌. മുറികള്‍ക്ക്‌ ആനുപാതികമായി നോക്കുമ്പോള്‍ ഇത്‌ അപര്യാപ്തമാണ്‌. 
മംഗളം 19.04.2012

No comments: