Thursday, February 2, 2012

കണ്ണന്‍കുളം ഇറിഗേഷന്‍ പദ്ധതി കമ്മീഷന്‍ ചെയ്യാത്തതില്‍ പ്രതിഷേധം

നിര്‍മ്മാണം പൂര്‍ത്തിയായിട്ട് 12 വര്‍ഷങ്ങള്‍
പെരുമ്പാവൂര്‍‍: നിര്‍മ്മാണം പൂര്‍ത്തിയായി 12 വര്‍ഷത്തോളമായിട്ടും കണ്ണന്‍കുളം ഇറിഗേഷന്‍ പദ്ധതി കമ്മിഷന്‍ ചെയ്യാത്തതില്‍ കേരള കര്‍ഷക സംഘം അറയ്ക്കപ്പടി വില്ലേജ്‌ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ പ്രതിഷേധിച്ചു.
1998-ല്‍ തുടങ്ങിയ പദ്ധതി രണ്ടായിരത്തിലാണ്‌ പൂര്‍ത്തിയായത്‌. വെങ്ങോല ഗ്രാമപഞ്ചായത്തിലെ പതിനേഴാം വാര്‍ഡിലെ കണ്ണന്‍കുളത്തില്‍നിന്നും വെള്ളം പമ്പു ചെയ്ത്‌ ഒരു കിലോമീറ്ററോളം ചുറ്റളവില്‍ എത്തിയ്ക്കാനായിരുന്നു പദ്ധതി. ഇതിനുവേണ്ടി മോട്ടോര്‍പുര നിര്‍മ്മിച്ച്‌ മോട്ടോറുകള്‍ സ്ഥാപിച്ചു. വിതരണപൈപ്പ്‌ ലൈനും സ്ഥാപിച്ചു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കി പണിതീര്‍ത്ത പദ്ധതി ഇതേവരെ ഉദ്ഘാടനം ചെയ്തിട്ടില്ല. 
പദ്ധതിയുടെ പരിശോധനഘട്ടത്തില്‍തന്നെ ചോര്‍ച്ച കണ്ടെത്തിയതോടെയാണ്‌ കമ്മീഷന്‍ ചെയ്യുന്നത്‌ മാറ്റിവച്ചത്‌. പിന്നെ പദ്ധതി നടപ്പാകാതെ പോവുകയായിരുന്നു. ഇനിയെങ്കിലും ഈ പദ്ധതി പുനരുജ്ജീവിപ്പിയ്ക്കാനായാല്‍ 25 ഹെക്ടറോളം സ്ഥലത്തെ ക്യഷിക്ക്‌ പദ്ധതി പ്രയോജനപ്പെടുമെന്ന്‌ കണ്‍വെന്‍ഷന്‍ വിലയിരുത്തി. 
കര്‍ഷക സംഘം അറയ്ക്കപ്പടി വില്ലേജ്‌ കണ്‍വെന്‍ഷന്‍ സംസ്ഥാന സമിതിയംഗം പി.കെ സോമന്‍ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്റ്റ്‌ കെ.ആര്‍ അരവിന്ദന്‍ അദ്ധ്യക്ഷത വഹിച്ചു. വെങ്ങോല പഞ്ചായത്ത്‌ സി.ഡി.എസ്‌ തെരഞ്ഞെടുപ്പില്‍ ചെയര്‍പേഴ്സണും വൈസ്‌ ചെയര്‍പേഴ്സണുമായി തെരഞ്ഞെടുത്ത കര്‍ഷകസംഘം വില്ലേജ്‌ കമ്മിറ്റി മെമ്പര്‍മരായ അല്ലി രജുവിനും അനു ജോയിയ്ക്കും കണ്‍വെന്‍ഷനില്‍ ഉപഹാരം നല്‍കി. ആര്‍ കുമാരന്‍, കെ.കെ ആചാരി, എന്‍.ആര്‍ വിജയന്‍, കെ.വി വാസുദേവന്‍, അന്നമ്മ ജോര്‍ജ്‌, സുജവിജയന്‍ എന്നിവര്‍ സംസാരിച്ചു. 
മംഗളം 02.02.12

No comments: