Saturday, November 17, 2012

മണ്ണൂര്‍-പോഞ്ഞാശേരി റോഡ്‌ തകര്‍ന്നു


പെരുമ്പാവൂര്‍: മണ്ണൂര്‍-പോഞ്ഞാശേരി റോഡ്‌ തകര്‍ന്നതിനാല്‍ ഇതുവഴിയുള്ള യാത്ര ദുഷ്‌ക്കരമായി. 
വളയന്‍ചിറങ്ങര മുതല്‍ പോഞ്ഞാശേരി വരെയുള്ള ഭാഗത്ത്‌ വലിയ കുഴികളാണ്‌ രൂപപ്പെട്ടിട്ടുള്ളത്‌. ഇതുമൂലം യാത്രാ തടസം മാത്രമല്ല അപകടഭീഷണിയും ഉണ്ട്‌. 
നിരവധി സ്വകാര്യ ബസുകള്‍ സര്‍വ്വീസ്‌ നടത്തുന്ന പ്രധാന റോഡാണ്‌ ഇത്‌. കൂഴുര്‍ ക്രൈസ്റ്റ്‌ നോളഡ്‌ജ്‌ സിറ്റി, ഐരാപുരം ശ്രീശങ്കരവിദ്യാപീഠം കോളജ്‌, വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂള്‍, മണ്ണൂര്‍ ഗാര്‍ഡിയന്‍ ഏഞ്ചല്‍ സ്‌കൂള്‍, സെന്റ്‌ ജോര്‍ജ്‌ പബ്ലിക്‌ സ്‌കൂള്‍, കീഴീല്ലം, പൂനൂര്‍ ഗവ. യു.പി സ്‌കൂളുകള്‍, വെങ്ങോല ബത്‌ സാദാ സ്‌കൂള്‍ തുടങ്ങിയ നിരവധി വിദ്യാലയങ്ങളിലേയ്‌ക്കുള്ള വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന റോഡാണിത്‌. ഐരാപുരം റബര്‍ പാര്‍ക്ക്‌ ഉള്‍പ്പെടെയുള്ള നിരവധി സ്ഥാപനങ്ങളിലെ ജീവനക്കാരും ഇതുവഴിയാണ്‌ സഞ്ചരിയ്‌ക്കുന്നത്‌. നിരവധി പ്ലൈവുഡ്‌ കമ്പനികളും ക്രഷര്‍ യൂണിറ്റുകളും ചെറുകിട വ്യവസായ യൂണിറ്റുകളും ഇ റോഡ്‌ ഉപയോഗപ്പെടുത്തുന്നുണ്ട്‌.
റോഡിലെ ഗര്‍ത്തങ്ങളില്‍ വീണ്‌ ഇരുചക്രവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത്‌ പതിവായി. വെങ്ങോല കവലയ്‌ക്കു സമീപം റോഡിന്റെ സംരക്ഷണ ഭിത്തി നൂറുമീറ്ററോളം തകര്‍ന്നതും അപകടഭീഷണിയായി.
മണ്ണൂര്‍-പോഞ്ഞാശേരി റോഡ്‌ അടിയന്തിരമായി പുനര്‍ നിര്‍മ്മിയ്‌ക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വകുപ്പു മന്ത്രിയ്‌ക്കും പൊതുമരാമത്ത്‌ അധികൃതര്‍ക്കും മുസ്ലിം ലീഗ്‌ വെങ്ങോല പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.പി അബ്‌ദുല്‍ ജലാല്‍, ജനറല്‍ സെക്രട്ടറി എം.എം അഷറഫ്‌ എന്നിവര്‍ നിവേദനം നല്‍കിയിട്ടുണ്ട്‌.

എ.എന്‍.ടി.യു.സി ഔദ്യോഗികപക്ഷം കരുത്തുകാട്ടും; റാലിയും സമ്മേളനവും ഇന്ന്‌


പെരുമ്പാവൂര്‍: ഐ.എന്‍.ടി.യു.സി റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇന്ന്‌ നടക്കുന്ന പൊതു സമ്മേളനവും റാലിയും ഔദ്യോഗിക പക്ഷത്തിന്റെ കരുത്ത്‌ തെളിയിക്കലാവും. 
മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട്‌ 6 ന്‌ യൂണിയന്‍ അഖിലേന്ത്യ പ്രസിഡന്റ്‌ ഡോ. ജി സജീവറെഡി പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ്‌ ആര്‍ ചന്ദ്രശേഖരന്‌ സമ്മേളനത്തില്‍ സ്വീകരണം നല്‍കും. യു.ഡി.എഫ്‌ കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ജില്ലാ പ്രസിഡന്റ്‌ ടി.പി ഹസന്‍, കെ.പി ധനപാലന്‍ എം.പി, എം.എല്‍.എ മാരായ ഹൈബി ഈഡന്‍, അന്‍വര്‍ സാദത്ത്‌, വി.ഡി സതീശന്‍, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എല്‍ദോസ്‌ കുന്നപ്പിള്ളി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.
വൈകിട്ട്‌ 4 ന്‌ ഗേള്‍സ്‌ ഹയര്‍ സെക്കന്ററി സ്‌കൂളിന്‌ മുന്നില്‍ നിന്ന്‌ ആരംഭിയ്‌ക്കുന്ന വര്‍ണ ശബളമായ റാലി പട്ടണം ചുറ്റി സമ്മേളന നഗരിയില്‍ അവസാനിക്കും.
സമ്മേളനത്തിന്റെ മുന്നോടിയായി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പോള്‍ ഉതുപ്പ്‌ ക്യാപ്‌റ്റനായുള്ള കൊടിമര ജാഥയും മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം ക്യാപ്‌റ്റനായുള്ള പതാക ജാഥയും ഇന്നലെ വൈകിട്ട്‌ 6 ന്‌ പട്ടണത്തില്‍ എത്തി. കൊടിമര ജാഥ പാണിയേലിയില്‍ ഡി.സി.സി വൈസ്‌ പ്രസിഡന്റ്‌ ഒ. ദേവസിയും പതാകജാഥ അറയ്‌ക്കപ്പടിയില്‍ ഡി.സി.സി സെക്രട്ടറി എന്‍.പി വറുഗീസും ഉദ്‌ഘാടനം ചെയ്‌തു. 
ഇരുജാഥകളും ഒത്തു ചേര്‍ന്ന്‌ വിളംബര ജാഥയായി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്ന്‌ കൊടിമരം സ്ഥാപിച്ചു. ചടങ്ങില്‍ ടി.പി ഹസ്സന്‍, ടി.ബി ഹസൈനാര്‍, എം.എം അവറാന്‍, വി.എം ഹംസ, പി.വൈ പൗലോസ്‌, അന്‍വര്‍ മുണ്ടേത്ത്‌, അല്‍ഫോന്‍സ്‌ മാസ്റ്റര്‍, കെ.പി വറുഗീസ്‌, ടി.എം സദാശിവന്‍, മഹേഷ്‌കുമാര്‍, ഡേവിഡ്‌ തോപ്പിലാന്‍, ഷാജി കുന്നത്താന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇ.എസ്‌.ഐ ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സ വേണമെന്ന്‌


പെരുമ്പാവൂര്‍: ഇ.എസ്‌.ഐ ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സ ആരംഭിയ്‌ക്കുന്നതിന്‌ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ നിവേദനം നല്‍കി. 
യൂത്ത്‌ കോണ്‍ഗ്രസ്‌ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ്‌ മൂത്തേടന്‍ കേന്ദ്ര തൊഴില്‍ വകുപ്പ്‌ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷിനാണ്‌ നിവേദനം നല്‍കിയത്‌. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്നരലക്ഷത്തോളം തൊഴിലാളികളുള്ള പെരുമ്പാവൂരില്‍ എ.എസ്‌.ഐ ഡിസ്‌പെന്‍സറി അപ്‌ഗ്രേഡ്‌ ചെയ്‌ത്‌ കിടത്തി ചികിത്സ ആരംഭിയ്‌ക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്‌. നാലു ഡോക്‌ടര്‍മാരുള്‍പ്പെടെ ഇരുപതോളം ജീവനക്കാരുള്ള ഈ ഡിസ്‌പെന്‍സറിയുടെ പരിധിയില്‍ ഇപ്പോള്‍ 21000 ല്‍പ്പരം തൊഴിലാളികളും അവരുടെ അമ്പതിനായിരത്തോളം ആശ്രിതരുമാണ്‌ ഉള്ളത്‌. കിറ്റെക്‌സ്‌, അന്ന അലുമിനിയം, എടത്തല എ.വി.ടി, കോതമംഗലം ഈസ്റ്റേണ്‍ തുടങ്ങിയ വ്യവസായ സ്ഥാപനങ്ങളിലെയും ആയിരത്തോളം പ്ലൈവുഡ്‌ കമ്പനികളിലേയും നൂറില്‍പ്പരം റൈസ്‌ മില്ലുകളിലേയും തൊഴിലാളികള്‍ പൂര്‍ണ്ണമായുംം ആശ്രയിക്കുന്നത്‌ ഈ ഡിസ്‌പെന്‍സറിയേയാണ്‌. പെരുമ്പാവൂരും സമീപപ്രദേശങ്ങളിലുമുള്ള തൊഴിലാളികള്‍ക്ക്‌ വിദഗ്‌ദ്ധ ചികിത്സ വേണ്ടിവന്നാല്‍ വ്യവസായ മേഖലയില്‍ സ്ഥിതി ചെയ്യുന്ന പാതാളം ഇ.എസ്‌.ഐ ആശുപത്രിയില്‍ പോകേണ്ട സ്ഥിതിയാണുള്ളത്‌. ദിനം പ്രതി ആയിരക്കണക്കിന്‌ രോഗികള്‍ അഡ്‌മിറ്റാകുന്ന പാതാളം ആശുപത്രിയില്‍ രോഗികളുടെ ബാഹുല്യം മൂലം മറ്റ്‌ സ്ഥലങ്ങളില്‍ നിന്നും എത്തുന്ന രോഗികളെ അഡ്‌മിറ്റ്‌ ചെയ്യാന്‍ കഴിയാത്ത സ്ഥിതിയാണ്‌. നാല്‌ ഏക്കര്‍ സ്ഥലം സ്വന്തമായുള്ള പെരുമ്പാവൂര്‍ ഇ.എസ്‌.ഐ ഡിസ്‌പെന്‍സറിയില്‍ കിടത്തി ചികിത്സ ആരംഭിയ്‌ക്കാനുള്ള നടപടികള്‍ സ്വീകരിക്കാമെന്ന്‌ മന്ത്രി ഉറപ്പ്‌ നല്‍കിയതായി മനോജ്‌ മൂത്തേടന്‍ അറിയിച്ചു. 


മംഗളം 16.11.2012

Thursday, November 15, 2012

പമ്പയിലേയ്ക്ക് ബസ് സര്‍വ്വീസ് തുടങ്ങും


പെരുമ്പാവൂര്‍: മണ്ഡലക്കാലത്തോടനുബന്ധിച്ച് ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രത്തിനു മുന്നില്‍ നിന്ന് പമ്പയിലേയ്ക്ക്  കെ.എസ്.ആര്‍.ടി.സി ബസ് സര്‍വ്വീസ് തുടങ്ങും. 
പതിനേഴു മുതല്‍ എല്ലാ ദിവസവും രാത്രി 7.30-ന് ബസ് പുറപ്പെടും. നൂറ്റി നാല്‍പ്പത്തിമൂന്നു രൂപയാണ് നിരക്ക്. 
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം, വാര്‍ഡ് കൗണ്‍സിലര്‍ കെ.ഹരി എന്നിവരുടെ ശ്രമഫലമായാണ് ബസ് സര്‍വ്വീസ് ആരംഭിച്ചത്.

മംഗളം 15.11.12

Wednesday, November 14, 2012

ജാതിക്ക മുതല്‍ ലാപ്‌ടോപ് വരെ മോഷ്ടിച്ച കേസിലെ പ്രതി പോലീസ് പിടിയിലായി

ശരത്

പെരുമ്പാവൂര്‍: ജാതിക്ക മുതല്‍ ലാപ്‌ടോപ് വരെ മോഷ്ടിക്കുന്ന വിരുതന്‍ ഒടുവില്‍ പോലീസിന്റെ പിടിയിലായി.
തൃശൂര്‍ വെറ്റിലപ്പാറ നെടുംപറമ്പില്‍ വീട്ടില്‍ സത്യന്റെ മകന്‍ ശരത് (23) ആണ് പിടിയിലായത്. ഡിവൈ.എസ്.പി ഹരികൃഷ്ണനുകിട്ടിയ രഹസ്യവിവരത്തെതുടര്‍ന്ന് ഓണംകുളത്തുള്ള വാടകവീട്ടില്‍ നിന്നും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വി.റോയിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
ഔഷധി ജംഗ്ഷനില്‍ വി.ഐ.പി കോളനി റോഡില്‍ താമസിക്കുന്ന ഹാരിസന്‍ മലയാളം പ്ലാന്റേഷന്‍ കമ്പനി ജനറല്‍ മാനേജര്‍ ശങ്കരമംഗലം അനില്‍ ജോണ്‍ ജോസഫിന്റെ വീട്ടില്‍ നിന്നും ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, വൈറ്റ് ഗോള്‍ഡിന്റെ മാല, 24000 രൂപ എന്നിവ കവര്‍ന്നത് ഇയാളാണ്. ജി.കെ പിള്ള റോഡില്‍ അമ്പലമുകള്‍ എച്ച്.ഒ.സി കമ്പനി മുന്‍ ജനറല്‍ മാനേജര്‍ സുരാഗ് വീട്ടില്‍ ഗോപാലന്റെ വീട് കുത്തിതുറന്ന് മോഷണം നടത്തിയതും അറയ്ക്കപ്പടി വാത്തിമറ്റം വീട്ടില്‍ മുഹമ്മദിന്റെ വീട്ടില്‍ നിന്നും 2500 രൂപയും 15 കിലോ ജാതിക്കയും മോഷ്ടിച്ചതും ഇയാളാണ്.
അറയ്ക്കപ്പടി സെന്റ് ബേസില്‍ ക്ലിനിക്കിലെ നേഴ്‌സുമാരായ അനിത, ജിനി എന്നിവരുടെ ഹാന്റ് ബാഗില്‍ നിന്നും 4500 രൂപയും എ.ടി.എം കാര്‍ഡും ഇയാള്‍ കവര്‍ന്നിരുന്നു. ഈ കാര്‍ഡുപയോഗിച്ച് അറയ്ക്കപ്പടി യൂണിയന്‍ ബാങ്ക് എ.ടി.എം കൗണ്ടറില്‍ നിന്ന് 17000 രൂപ മോഷ്ടിച്ചതും ശരത്താണെന്ന് തെളിഞ്ഞിട്ടുണ്ട്.
പ്ലാസ്റ്റിക് ഡോറുകള്‍ ഫിറ്റുചെയ്യുന്ന ശരത്ത് ആളില്ലാത്ത വീടുകള്‍ കണ്ടുവച്ചശേഷം ഡോര്‍ ഫിറ്റിങ്ങിനുള്ള ഉപകരണങ്ങള്‍ ഉപയോഗിച്ചായിരുന്നു മോഷണം നടത്തിയിരുന്നത്. മോഷ്ടിച്ചു കിട്ടിയ രൂപ മദ്യപിച്ചും സുഖവാസകേന്ദ്രങ്ങളില്‍ താമസിച്ചും ചെലവാക്കുന്നതാണ് രീതി. പ്രതി വാടകയ്ക്കു താമസിച്ചിരുന്ന ഓണംകുളം മനയത്ത് രാജശേഖരന്റെ വീട്ടില്‍ നിന്നും മോഷണ മുതലുകള്‍ കണ്ടെടുത്തിട്ടുണ്ട്. കൊടകര, വെള്ളിക്കുളങ്ങര പോലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു.
എസ്.ഐ മാരായ രവി, റെജി വറുഗീസ്, സീനിയര്‍ സിവില്‍  പോലീസ് ഓഫീസര്‍മാരായ പ്രസാദ്, ഹമീദ്, ഡ്രൈവര്‍ എ.എസ്.ഐ രാജന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് കോടതി ഇയാളെ റിമാന്റ് ചെയ്തു.

Tuesday, November 13, 2012

പെരുമ്പാവൂരില്‍ കോണ്‍ഗ്രസ് ഗ്രൂപ്പ് മത്സരം മുറുകുന്നു; ഗ്രൂപ്പിനുള്ളിലും ഭിന്നത


രണ്ടുപേര്‍ ആശുപത്രിയില്‍


പെരുമ്പാവൂര്‍: കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള ഭിന്നത മുറുകി കയ്യാങ്കളിയിലേയ്ക്ക്. അതിനിടെ എ ഗ്രൂപ്പ് യോഗത്തിനുള്ളിലും ഭിന്നത.
യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്റെ നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പും ബെന്നി ബഹന്നാന്‍ എം.എല്‍.എയുടെ നേതൃത്വത്തിലുള്ള എ ഗ്രൂപ്പും തമ്മിലുള്ള മത്സരം മുറുകുന്നു. ഐ ഗ്രൂപ്പ് നേതൃത്വം നടത്തുന്ന ഐ.എന്‍.ടി.യു.സി സമ്മേളനത്തിന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ നശിപ്പിച്ചതിലും തടയാന്‍ ചെന്നവര്‍ക്ക് കത്തിക്കുത്തേറ്റതിലും വരെ മത്സരം ചെന്നെത്തി.
ഈ മാസം 17-ന് നടക്കുന്ന യൂണിയന്‍ സമ്മേളനത്തിന്റെ മുന്നോടിയായി പ്രളയക്കാട് സ്ഥാപിച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകളാണ്  ഞായറാഴ്ച രാത്രി നശിപ്പിച്ചത്. കോണ്‍ഗ്രസ് മുടക്കുഴ മണ്ഡലം പ്രസിഡന്റ് ടി.കെ സാബുവിന്റെ നേതൃത്വത്തിലായിരുന്നു ഇതെന്ന് ഐ ഗ്രൂപ്പ് ആരോപിയ്ക്കുന്നു. തടയാന്‍ ചെന്ന മുടക്കുഴ ഗ്രാമപഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സോജന്‍ പൗലോസിനും പ്രവര്‍ത്തകനായ ആന്‍സണ്‍ ഐപ്പിനുമാണ് പരുക്കേറ്റത്. ഇവരെ കോലഞ്ചേരി മെഡിയ്ക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
ബോര്‍ഡുകള്‍ നശിപ്പിചച്ചതിനും രണ്ടുപേരെ ആക്രമിച്ചതിനും എതിരെ കുറുപ്പംപടി പോലീസ് കേസെടുത്തിട്ടുണ്ട്. അതിനു പുറമെ സാബുവിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറ്റണം എന്നാവശ്യപ്പെട്ട് മുടക്കുഴയിലെ ഐ ഗ്രൂപ്പ് രംഗത്തുവന്നിട്ടുമുണ്ട്.
പെരുമ്പാവൂരില്‍ എ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഐ.എന്‍.ടി.യു.സി സമ്മേളത്തിന് ബദലായാണ് 17-ന് നടക്കുന്ന സമ്മേളനം. ഔദ്യോഗിക പക്ഷത്തെ വെല്ലുവിളിച്ച് എ ഗ്രൂപ്പ് നടത്തിയ സമ്മേളനത്തിലും ജനപങ്കാളിത്തം മോശമായില്ലെങ്കിലും മന്ത്രിമാരോ എം.എല്‍.എ മാര്‍ അടക്കമുള്ള പ്രമുഖരോ പങ്കെടുത്തിരുന്നില്ല. അതേസമയം, മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ടി.എച്ച് മുസ്തഫയുടെ എ ഗ്രൂപ്പിലേയ്ക്കുള്ള തുറന്ന പ്രവേശനമായി ആ സമ്മേളനം മാറി.
എന്നാല്‍, മുസ്തഫയുടെ വരവ് എ ഗ്രൂപ്പിനുള്ളില്‍ ഭിന്നതയുണ്ടാക്കുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മുസ്തഫയോട് താത്പര്യമുള്ളവരെ  ഒഴിവാക്കി ബെന്നി ബഹന്നാന്റെ അദ്ധ്യക്ഷതയില്‍ കഴിഞ്ഞ ആഴ്ച യോഗം ചേര്‍ന്നിരുന്നു. എന്നാല്‍, മുസ്തഫയെ ഗ്രൂപ്പില്‍ നിന്ന് ഒഴിവാക്കുന്നത് കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മാത്രം മതിയെന്നായിരുന്നു അന്തിമതീരുമാനം. 
ആ യോഗത്തിന്റെ തുടര്‍ച്ചയായി ഇന്നലെ പെരുമ്പാവൂര്‍ സഫ ടൂറിസ്റ്റ് ഹോമില്‍ ചേര്‍ന്ന യോഗത്തിലും മുസ്തഫ പക്ഷക്കാര്‍ക്ക് ക്ഷണമുണ്ടായിരുന്നില്ല. എന്നാല്‍, മുമ്പ് തന്നെ എ ഗ്രൂപ്പില്‍ സജീവമായ മുസ്തഫയുടെ മകന്‍ സക്കീര്‍ഹുസൈന്‍ യോഗത്തിലേയ്ക്ക് അപ്രതീക്ഷിതമായി കടന്നുവന്നത് മുസ്തഫയുടെ എതിരാളികളെ ചൊടിപ്പിച്ചു. ഇതേതുടര്‍ന്ന് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ദാനിയേല്‍ മാസ്റ്റര്‍, നഗരസഭ കൗണ്‍സിലര്‍ ഷാജി സലിം, ഷെയ്ക്ക് ഹബീബ് തുടങ്ങിയവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു.
വെങ്ങോലയിലെ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കമ്മിറ്റിയില്‍ പങ്കെടുക്കുന്നതിനാണ് യോഗത്തില്‍ നിന്ന് പോയതെന്ന് ദാനിയേല്‍ മാസ്റ്റര്‍ പിന്നീട് വ്യക്തമാക്കിയെങ്കിലും മുസ്തഫയോടുള്ള വിയോജിപ്പായിരുന്നു അതിനു കാരണമെന്ന് വ്യക്തമാണ്. എ ഗ്രൂപ്പിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ സംഘടിപ്പിച്ച ഐ.എന്‍.ടി.യു.സി റാലിയില്‍ ഷാജി സലിം അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കളെ ദല്ലാള്‍ രാഷ്ട്രീയക്കാരെന്ന് വിളിച്ച് മുസ്തഫ ആക്ഷേപിച്ചിരുന്നു.
എന്നാല്‍ മുസ്തഫയെ പോലെ ജനകീയനായ ഒരു നേതാവ് എ ഗ്രൂപ്പിന് ആവശ്യമാണെന്ന് കരുതുന്നവരും ഗ്രൂപ്പിനുള്ളിലുണ്ട്. പെരുമ്പാവൂര്‍ രാഷ്ട്രീയത്തില്‍ മുസ്തഫ കാണിയ്ക്കുന്ന അമിത താത്പര്യം പലര്‍ക്കും അതേസമയം തലവേദന സൃഷ്ടിയ്ക്കുന്നു. ഇത് മകന്‍ സക്കീര്‍ ഹുസൈന്റെ രാഷ്ട്രീയ ഭാവിയ്ക്കും പ്രതിബന്ധമാകുന്നുവെന്ന് കരുതുന്നവരുണ്ട്.
എന്തായാലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് മത്സരവും ഗ്രൂപ്പുകള്‍ക്കുള്ളിലെ മത്സരവും അനുദിനം കൊഴുക്കുകയാണ് എന്നതാണ് വസ്തുത. 

മംഗളം 13.11.2012

Monday, November 12, 2012

പെരുമ്പാവൂരില്‍ ഇന്നു മുതല്‍ ഗതാഗത പരിഷ്‌കാരം; പ്രതിഷേധം വ്യാപകം


പെരുമ്പാവൂര്‍: വേണ്ടത്ര കൂടിയാലോചനകള്‍ ഇല്ലാതെ അശാസ്ത്രീയമായി പട്ടണത്തില്‍ ഇന്ന് മുതല്‍ നടപ്പാക്കുന്ന ഗതാഗതപരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകം.
കര്‍ശനമായ വണ്‍വേ സമ്പ്രദായങ്ങളും പാര്‍ക്കിങ്ങ് നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിക്കൊണ്ടുളള ഗതാഗത പരിഷ്‌കാരങ്ങള്‍ക്കെതിരെ ആദ്യം രംഗത്ത് വന്നത് മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.എന്‍.സി മോഹനനാണ്. പലവട്ടം ഏര്‍പ്പെടുത്തി പരാജയപ്പെട്ട നിയന്ത്രണങ്ങള്‍ വീണ്ടും ആവര്‍ത്തിയ്ക്കുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്ന് സി.പി.എം ഏരിയാ സെക്രട്ടറി കൂടിയായ എന്‍.സി പറയുന്നു.
തോട്ടുങ്ങല്‍ റോഡിലൂടെ വണ്‍വേ നടപ്പാക്കുന്നതിലുള്ള പ്രതിഷേധവുമായി സ്വാന്തനം റസിഡന്റ്‌സ് അസോസിയേഷന്‍ രംഗത്തുവന്നു. നാലു ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന ഈ മേഖലയിലേയ്ക്ക് രോഗികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എത്തണമെങ്കില്‍ പട്ടണം മുഴുവന്‍ ചുറ്റേണ്ടി വരുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.
എറണാകുളം ജില്ല റസിഡന്റ്‌സ് അസോസിയേഷന്‍സ് എപ്പക്‌സ് കൗണ്‍സില്‍ പെരുമ്പാവൂര്‍ മേഖലാകമ്മിറ്റിയും ഗതാഗത പരിഷ്‌കാരത്തിന് എതിരെ രംഗത്തുവന്നു. വണ്‍വേ സമ്പ്രദായം നടപ്പാക്കുമ്പോള്‍ യൂണിയന്‍ ബാങ്ക് റോഡിലും തോട്ടുങ്ങല്‍ റോഡിലും ചെറുവാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ അനുവാദം നല്‍കണമെന്നാതായിരുന്നു പ്രധാന ആവശ്യം. രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെ ടൗണില്‍ ചരക്കുലോറികളുടെ ഗതാഗതം നിരോധിയ്ക്കണമെന്നും മേഖലാ കൗണ്‍സില്‍ പ്രസിഡന്റ് കെ.വി സുകുമാരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു.
ഫുട്ട്പാത്തുകള്‍ നവീകരിയ്ക്കുകയോ റോഡുകള്‍ക്ക് വീതികൂട്ടുകയോ ചെയ്യാതെ വര്‍ഷാവര്‍ഷം നടപ്പാക്കുന്ന ഗതാഗതപരിഷ്‌കാരങ്ങള്‍ അര്‍ത്ഥമില്ലാത്തതാണെന്ന് പൊതുപ്രവര്‍ത്തകനായ എം.ബി ഹംസ പറയുന്നു. റോഡ് കയ്യേറിയുള്ള അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളയാനോ ഫുട്ട്പാത്ത് കയ്യേറിയുള്ള വഴിവാണിഭം ഒഴിപ്പിയ്ക്കാനോ അധികൃതര്‍ക്കാവുന്നില്ല. സ്ഥിരം പാര്‍ക്കിങ്ങ് സംവിധാനം ഏര്‍പ്പെടുത്താനും ബന്ധപ്പെട്ടവര്‍ക്കായിട്ടില്ല. 
ബൈ പാസ് റോഡ് അടിയന്തിരമായി യാഥാര്‍ത്ഥ്യമാക്കിയും വണ്‍വേ റോഡുകള്‍ വികസിപ്പിച്ചുമല്ലാതെയുള്ള ടൗണിലെ ഏതൊരു ട്രാഫിക് പരിഷ്‌കാരവും നടപ്പാകാന്‍ ബുദ്ധിമുട്ടാണെന്ന് ഹംസ പത്രക്കുറിപ്പില്‍ വിശദീകരിച്ചു. 

മംഗളം 12.11.2012

പെരുമ്പാവൂര്‍ ഉപജില്ലാ കലോത്സവം: വളയന്‍ചിറങ്ങര ജേതാക്കളായി


പെരുമ്പാവൂര്‍: ഉപജില്ലാ കലോത്സവത്തില്‍ 671 പോയിന്റുകളോടെ വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഒന്നാം സ്ഥാനത്ത്. അഞ്ഞൂറ്റി രണ്ട് പോയിന്‍ന്റുകളോടെ പെരുമ്പാവൂര്‍ ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ രണ്ടാം സ്ഥാനവും അഞ്ഞൂറു പോയിന്റുകളോടെ ഒക്കല്‍ ശ്രീനാരായണ ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി. 
സമാപന സമ്മേളനം വി.പി സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം.എല്‍.എ സമ്മാനദാനം നിര്‍വ്വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ടി.ജി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. 
വേങ്ങൂര്‍ പള്ളി വികാരി ഷാജന്‍ എബ്രഹാം, സഹവികാരി സെല്‍സണ്‍ ജോയി, എ.ഇ.ഒ അഹമ്മദ് കുട്ടി,  ബ്ലോക്ക് പഞ്ചായത്ത് അംഗം റെജി ഇട്ടൂപ്പ്, ജില്ലാ പഞ്ചായത്ത് അംഗം അബ്ദുള്‍ മുത്തലിബ്, എച്ച്.എം ഫോറം സെക്രട്ടറി കെ.ഇ തങ്കച്ചന്‍, പള്ളികമ്മിറ്റി അംഗം ഇ.എം ജോയി, പി.ടി.എ പ്രസിഡന്റ് പി.പി ജോയി, ഹെഡ്മിസ്ട്രസ് എം.എസ് ഷൈനി എന്നിവര്‍ പ്രസംഗിച്ചു 

മംഗളം 12.11.2012

Sunday, November 11, 2012

പെരുമാനി സെന്റ് ജോര്‍ജ് പള്ളിയില്‍ നവതി ആഘോഷങ്ങള്‍


പെരുമ്പാവൂര്‍: പെരുമാനി സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍ 90-ാമത് വാര്‍ഷിക പെരുന്നാളും നവതി ആഘോഷവും സുവിശേഷ മഹായോഗവും ഇന്ന് തുടങ്ങും.
രാവിലെ 10 ന് കൊടിയേറ്റ്, 10.30 ന് വറുഗീസ് പോള്‍ ചാലക്കുടിയുടെ നേതൃത്വത്തില്‍ കുടുംബസംഗമം, 12.15 ന് നവതി ആഘോഷം എന്നിവ നടക്കും. മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത 80 വയസിനുമുകളില്‍ പ്രായമുള്ള ഇടവക അംഗങ്ങളെ ആദരിയ്ക്കും. 
വിവിധ ദിവസങ്ങളില്‍ വൈകിട്ട് 7.15 ന് ബൈജു ചാണ്ടി കോതമംഗലം, ഫാ. റെജിപോള്‍ കോലഞ്ചേരി, സാബു വാര്യപുരം, നന്ദുജോണ്‍ ചാലക്കുടി,  ഫാ. പുന്നൂസ് കുന്നേല്‍ തിരുവല്ല, സാബു കോഴിക്കോട്ട് പാല, സ്റ്റീഫന്‍ എബ്രഹാം കോര്‍ എപ്പിസ്‌കോപ്പ തുടങ്ങിയവര്‍ പ്രസംഗിയ്ക്കും. എല്ലാദിവസവും രാവിലെ 8 ന് വി. കുര്‍ബാന നടക്കും.
18 ന് രാവിലെ 8.30 ന് ഡോ. മാത്യൂസ് മോര്‍ അന്തിമോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തിലാണ് വി. കുര്‍ബാന, തുടര്‍ന്ന് പ്രദിക്ഷണം, സെമിത്തേരിയില്‍ ധൂപ പ്രാര്‍ത്ഥന, പാച്ചോര്‍ നേര്‍ച്ച തുടങ്ങിയവ ഉണ്ടാകും.
അവസാന ദിവസമായ 19 ന് രാവിലെ 9 ന് ഡോ. കുര്യാക്കോസ് മോര്‍ തെയോഫിലോസ് മെത്രാപ്പോലീത്തയുടെ കാര്‍മ്മികത്വത്തില്‍ വി. അഞ്ചിന്മേല്‍ കുര്‍ബാന നടക്കും. കുര്‍ബാന മദ്ധ്യേ ചാത്തുരുത്തിയില്‍ മോര്‍ ഗ്രിഗോറിയോസ് (പരുമല) തിരുമേനിയുടെ തിരുശേഷിപ്പ് പുറത്തെടുക്കും.
ധൂപ പ്രാര്‍ത്ഥന സ്ലീബാ എഴുന്നള്ളിപ്പ്, നേര്‍ച്ച സദ്യ തുടങ്ങിയവയ്ക്ക് ശേഷം ഉച്ചകഴിഞ്ഞ് 2.30 ന് കൊടിയിറക്ക് നടക്കുമെന്ന് വികാരി ഫാ. എല്‍ദോസ് മൊളേക്കുടിയില്‍, ട്രസ്റ്റിമാരായ പി.വി മത്തായി, പി.ഐ എബ്രഹാം എന്നിവര്‍ അറിയിച്ചു. 

മംഗളം  11.11.12

വ്യാജമണല്‍ നിര്‍മ്മാണം: അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലേയ്ക്ക് മാര്‍ച്ച് നടത്തി


പെരുമ്പാവൂര്‍: പനിച്ചയം പാറപ്പടി പ്രദേശത്തെ വ്യാജമണല്‍ നിര്‍മ്മാണത്തിനെതിരെ ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അശമന്നൂര്‍ ഗ്രാമപഞ്ചായത്തിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ജോണ്‍ പെരുവന്താനം ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് മെമ്പര്‍മാരായ സുജു ജോണി, വല്‍സല വിജയന്‍, ലളിതകുമാരി, വിവിധ സംഘടനാ നേതാക്കളായ കെ.കെ രാജു (കെ.പി.എം.എസ്), കെ.കെ ശശീന്ദ്രന്‍ മാസ്റ്റര്‍ (എസ്.എന്‍.ഡി.പി), സി.എന്‍ രഞ്ജിത് (എന്‍.എസ്.എസ്), എന്‍.എന്‍ കുഞ്ഞ് (സി.പി.എം ലോക്കല്‍ സെക്രട്ടറി), ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ.എന്‍ അരവിന്ദാക്ഷന്‍, ചെയര്‍മാന്‍ എം.ബി വേണു എന്നിവര്‍ പ്രസംഗിച്ചു. വാര്‍ഡുമെമ്പര്‍ സൗദാ ബീവി അദ്ധ്യക്ഷത വഹിച്ചു.
വ്യാജ മണല്‍ നിര്‍മ്മാണം നിരോധിയ്ക്കുക, നിയമങ്ങളും ചട്ടങ്ങളും ലംഘിച്ച് പഞ്ചായത്ത് നല്‍കിയ ലൈസന്‍സ് പിന്‍വലിയ്ക്കുക, പ്രദേശവാസികളുടെ ജീവന്‍ രക്ഷിയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകള്‍ ധര്‍ണയില്‍ പങ്കെടുത്തു. 

മംഗളം 11.12.2012







പ്ലൈവുഡ് സമരത്തിനെതിരായ ഭീഷണി പൊതു സമൂഹം ഏറ്റെടുക്കുമെന്ന് പ്രൊഫ. സീതാരാമന്‍


പെരുമ്പാവൂര്‍: പ്ലൈവുഡ് മലിനീകരണത്തിനെതിരെ സമരം ചെയ്യുന്ന പരിസ്ഥിതി കര്‍മ്മ സമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴിയ്‌ക്കെതിരെയുള്ള ഭീഷണി പൊതു സമൂഹം ഏറ്റെടുക്കുമെന്ന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ.എസ് സീതാരാമന്‍. 
കലര്‍പ്പില്ലാത്ത വായുവും ജലവും മനുഷ്യന്റെ ജന്മാവകാശമാണ്. മനുഷ്യാവകാശങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെ കായികമായി നേരിടുമെന്ന ഭീഷണി അപമാനകരമാണെന്ന് അദ്ദേഹം പറഞ്ഞു. പെരുമ്പാവൂരില്‍  നടത്തിയ പത്രസമ്മേളനത്തിലാണ്  വറുഗീസ് പുല്ലുവഴിയ്ക്ക് ഒരു പണികൊടുക്കുമെന്ന് പ്ലൈവുഡ് കമ്പനി ഉടമകള്‍ പരസ്യഭീഷണി മുഴക്കിയത്. ഭീഷണിയ്ക്ക് എതിരെ സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രാലയത്തിലും പരാതി നല്‍കാനും സമ്മേളനം തീരുമാനിച്ചു. 
കര്‍മ്മസമിതി വൈസ് ചെയര്‍മാന്‍ ബേസില്‍ കുര്യാക്കോസ് അദ്ധ്യക്ഷത വഹിച്ചു. എ.ഡി റാഫേല്‍, ശിവന്‍ കദളി, കെ.ആര്‍ നാരായണ പിള്ള, പ്രൊഫ. എം.ആര്‍ മാലതി, ഖാദര്‍ വെങ്ങോല, ടി.കെ പൗലോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. 

മംഗളം 11.11.2012

പ്ലൈവുഡ് വ്യവസായത്തിന്റെ മറവില്‍ നാലായിരം കോടിയുടെ കള്ളപ്പണം


പെരുമ്പാവൂര്‍: ജില്ലയില്‍ പ്ലൈവുഡ് വ്യവസായത്തിന്റെ മറവില്‍ നാലായിരം കോടി രൂപയുടെ കള്ളപ്പണം ഒഴുകുന്നതായി പരിസ്ഥിതി സംരക്ഷണ കര്‍മ്മസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
അന്യ സംസ്ഥാനങ്ങളിലേയ്ക്ക് കയറ്റി അയയ്ക്കുന്ന പ്ലൈവുഡ് ഉല്‍പന്നങ്ങളുടെ യഥാര്‍ത്ഥ വിലയുടെ രണ്ടിരട്ടിയോളം കുഴല്‍പ്പണമായി കൊച്ചിയിലെ ചില നിഗൂഢകേന്ദ്രങ്ങളില്‍ എത്തിച്ചേരുന്നുണ്ടെന്ന് കര്‍മ്മസമിതി ചെയര്‍മാന്‍ വറുഗീസ് പുല്ലുവഴി പത്രസമ്മേളനത്തില്‍ പറഞ്ഞു. രഹസ്യ കോഡ് കൈമാറിയാണ് ഇവിടെ നിന്നും പണം കൈപ്പറ്റുന്നത്. ഇപ്രകാരം പണം കൈപ്പറ്റി മടങ്ങുമ്പോഴാണ് പുല്ലുവഴിയിലെ ഒരു  പ്ലൈവുഡ് ഉടമയുടെ സഹായിയെ ആക്രമിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തത്. പോലീസ് കേസെടുത്തെങ്കിലും കള്ളപ്പണമായതിനാല്‍ അത് ഒതുക്കി തീര്‍ക്കുകയായിരുന്നു.
പൊതുവഴി കയ്യേറിയും അനധികൃതമായാണ് പല കമ്പനികളുടേയും നിര്‍മ്മാണമെന്നും ഇത്തരം കമ്പനികള്‍ക്കെതിരേയും അവര്‍ക്ക് ഒത്താശ ചെയ്യുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെതിരേയും കോടതിയെ സമീപിയ്ക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ചട്ടപ്രകാരമുള്ള കെട്ടിടനികുതിയോ, തൊഴില്‍കരമോ ഈടാക്കാതെ പ്ലൈവുഡ് കമ്പനികളുമായി ഒത്തുകളിക്കുന്ന പഞ്ചായത്ത്/മുനിസിപ്പല്‍ അധികൃതര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിയ്ക്കാനും തീരുമാനമുണ്ട്. ആകെയുള്ള 800 കമ്പനികളില്‍ പകുതിപോലും ലൈസന്‍സ് ഇല്ലാത്തവയാണെന്നും ഇതുവഴി വന്‍ നികുതി വെട്ടിപ്പ് നടക്കുന്നുണ്ടെന്നും പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ വിശദീകരിച്ചു. നികുതിവെട്ടിപ്പിന് സൗകര്യം ചെയ്ത് കിട്ടാനായി ഭരണകര്‍ത്താക്കളേയും രാഷ്ട്രീയ നേതാക്കളേയും ഉദ്യോഗസ്ഥ പ്രമുഖരേയും സ്വാധീനിയ്ക്കാന്‍ ഓരോ കമ്പനിയില്‍ നിന്നും പത്ത് ലക്ഷം രൂപ വീതം, 80 കോടി രൂപ പിരിച്ചെടുത്തതായും വറുഗീസ് പുല്ലുവഴി ആരോപിച്ചു. 
പ്ലൈവുഡ് മലിനീകരണത്തിനെതിരെ കാക്കനാട് കളക്‌ട്രേറ്റ് പടിയ്ക്കല്‍ നടന്നുവരുന്ന സമരം കമ്പനികളുടെ മുന്നിലേയ്ക്കും വ്യാപിപ്പിയ്ക്കുമെന്നും കര്‍മ്മസമിതി ഭാരവാഹികള്‍ വ്യക്തമാക്കി. പാര്‍പ്പിട മേഖലയില്‍ നിന്ന് പ്ലൈവുഡ് കമ്പനികള്‍ മാറ്റി സ്ഥാപിയ്ക്കുക, കമ്പനികളിലെ രാത്രികാല പ്രവര്‍ത്തനം നിരോധിയ്ക്കുക, അനധികൃത കമ്പനികള്‍ അടച്ചുപൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞമാസം 31 ന് തുടങ്ങിയ അനിശ്ചിതകാല സമരം 9 ദിവസം പിന്നിട്ടിട്ടും കളക്ടര്‍ ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ചര്‍ച്ചയ്ക്ക്‌പോലും തയ്യാറായിട്ടില്ലെന്ന്  ഭാരവാഹികള്‍ പറയുന്നു. പത്രസമ്മേളനത്തില്‍ ബേസില്‍ കുര്യാക്കോസ്, എം.കെ ശശിധരന്‍പിള്ള, ബി പൗലോസ്, പി.എ വറുഗീസ്, ബാബു വറുഗീസ്, സി.കെ പ്രസന്നന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 

മംഗളം 11.11.2012

Saturday, November 10, 2012

ചേലാമറ്റത്ത് പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റ്; നാട്ടുകാര്‍ക്ക് പ്രതിഷേധം


പെരുമ്പാവൂര്‍: ചേലാമറ്റം ക്ഷേത്രത്തിന് സമീപം പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റ് തുടങ്ങാനുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ക്ക് പ്രതിഷേധം. 
ഒക്കല്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന അമൃത ഇന്റര്‍ ലോക്കിംഗ് ബ്രിക്‌സ് എന്ന സ്ഥാപനമാണ് അമൃത പ്രൊഡക്ട്‌സ് എന്ന പേരില്‍ വന്‍കിട പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റായി മാറുന്നത്. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ 25 സെന്റ് സ്ഥലത്താണ് നിര്‍മ്മാണ യൂണിറ്റ് സ്ഥാപിച്ചിട്ടുള്ളത്. തൊട്ടയല്‍വാസികളുടെ പോലും സമ്മതപത്രമില്ലാതെയാണ് സ്ഥാപനത്തിന്റെ നടത്തിപ്പ്. മിനിമം ദൂരപരിധിയൊ, ശബ്ദമലിനീകരണ സംവിധാനങ്ങളൊ ഇല്ലാതെയാണ് കമ്പനിയുടെ നടത്തിപ്പെന്ന് നാട്ടുകാര്‍ പറയുന്നു. 24 മണിക്കൂറും പ്രവര്‍ത്തിയ്ക്കുന്ന കമ്പനി ജനജീവിതം ദുസഹമാക്കുന്നു. യൂണിറ്റിലേയ്ക്കുള്ള യന്ത്രസാമിഗ്രികള്‍ കൊണ്ടുവന്നപ്പോഴാണ് പ്ലാസ്റ്റിക് യൂണിറ്റു  വരുന്ന വിവരം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. കമ്പനിയ്ക്ക് സമീപം തടിച്ചുകൂടിയ നാട്ടുകാര്‍ അന്നുതന്നെ യൂണിറ്റ് ഉടമയോടുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തിരുന്നു.
നിയമങ്ങളെല്ലാം അവഗണിച്ച് സ്ഥാപിച്ചിട്ടുള്ള കമ്പനി സ്ഥലത്ത് വായു-ജല മലിനീകരണം ഉണ്ടാക്കുമെന്ന് പ്രദേശവാസികള്‍ ആശങ്കപ്പെടുന്നു. ഇതുവഴി മാരകരോഗങ്ങള്‍ പടര്‍ന്നുപിടിയ്ക്കും. 
ഇത്തരം ഒരു സാഹചര്യം ഉണ്ടാക്കരുതെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ഗ്രാമപഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. 

മംഗളം 10.11.2012

രക്താര്‍ബുദം: ഗുരുതരാവസ്ഥയിലായ വീട്ടമ്മ സഹായം തേടുന്നു


പെരുമ്പാവൂര്‍: രക്താര്‍ബുദം ബാധിച്ച് ഗുരുതരാവസ്ഥയിലായ വീട്ടമ്മ ഉദാരമതികളുടെ സഹായം തേടുന്നു.
വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡില്‍പ്പെട്ട പാണിയേലി മുത്തലങ്ങവീട്ടില്‍ അജിയുടെ ഭാര്യ അഞ്ജു (22) ആണ് സഹായം തേടുന്നത്. തുരുവനന്തപുരം റീജിയണല്‍ ക്യാന്‍സര്‍ സെന്ററില്‍ അഞ്ജു ഒന്നര വര്‍ഷമായി ചികിത്സയിലാണ്.
രക്തം നിര്‍മ്മിയ്ക്കുന്ന സെല്ലുകളെ രോഗാണുക്കള്‍ നശിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ഡോക്ടര്‍മാരുടെ വിശദീകരണം. മറ്റൊരാളുടെ രക്തത്തില്‍ നിന്നും വേര്‍തിരിച്ചെടുക്കുന്ന  സെല്ലുകളെ കടത്തിവിട്ടുവേണം ഇനി അഞ്ജുവിന്റെ ശരീരത്തില്‍ രക്തം നിര്‍മ്മിയ്ക്കാന്‍. എട്ട് ലക്ഷം രൂപയോളം ചിലവുവരുന്ന ചികിത്സയാണിത്. നാലുമാസത്തെ കീമോ തെറാപ്പിയ്ക്കുശേഷം വേണം ഇത് ചെയ്യാന്‍.
കൂലിപ്പണിക്കാരനായ അജിയ്ക്ക് ഇത്രവലിയ തുക സമാഹരിയ്ക്കാന്‍ കഴിയില്ല. മാത്രവുമല്ല അജിയുടെ പിതാവ് ശശി തലയില്‍ ക്യാന്‍സര്‍ ബാധിച്ചതിനെതുടര്‍ന്ന് 10  വര്‍ഷമായി ചികിത്സയിലാണ്. തെങ്ങില്‍ നിന്ന് വീണ് പരിക്കേറ്റതിനേത്തുടര്‍ന്ന് അജിയുടെ സഹോദരന്‍ മനോജ് തുടര്‍ച്ചയായ പതിനൊന്ന് വര്‍ഷക്കാലം കിടപ്പിലായിരുന്നു ആറുവര്‍ഷം മുമ്പാണ് മരിച്ചത്. അതുവഴിയുണ്ടായ  സാമ്പത്തിക ബാധ്യതകള്‍ നിലനില്‍ക്കെയാണ് വീണ്ടും ഈ കുടുംബത്തിന് താങ്ങാനാവാത്ത ദുരന്തമുണ്ടാകുന്നത്. അജിയ്ക്കും അഞ്ജുവിനും രണ്ടര വയസു പ്രായമുള്ള ഒരു ആണ്‍കുട്ടിയും ഉണ്ട്.
ധനസഹായം ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഫെഡറല്‍ ബാങ്കിന്റെ കൊമ്പനാട് ശാഖയില്‍ തുടങ്ങിയ 12920100064869 എന്ന നമ്പറിലുള്ള അജിയുടെ അക്കൗണ്ടിലേയ്ക്ക് സഹായം നിക്ഷേപിയ്ക്കാവുന്നതാണ്.

മംഗളം 10.11.2012

Friday, November 9, 2012

മഴ: മേതലയില്‍ കനാല്‍ ബണ്ട് തകര്‍ന്നു; വീട് ഒലിച്ചു പോയി


പെരുമ്പാവൂര്‍: തുടര്‍ച്ചയായി പെയ്ത മഴയില്‍ പെരിയാര്‍വാലി കനാല്‍ ബണ്ട് തകര്‍ന്നു. ബണ്ടിനോട് ചേര്‍ന്ന് ഉണ്ടായിരുന്ന വീട് ഒലിച്ചുപോയി.
മേതല ടണല്‍ ജങ്ങ്ഷനില്‍ ഏന്ത്രാത്തുംകുടിയില്‍ ഷിനോജിന്റെ വീടാണ് ഒലിച്ചുപോയത്. തണ്ണിക്കോട് പൗലോസിന്റെ കിണര്‍ ഭാഗികമായി ഇടിഞ്ഞു. പന്ത്രണ്ട്-പതിനഞ്ച് മീറ്ററോളം നീളത്തില്‍, ടാര്‍ ചെയ്ത കനാല്‍ ബണ്ടും സമീപത്തുണ്ടായിരുന്ന തെങ്ങുകള്‍ ഉള്‍പ്പടെയുള്ള വന്‍വൃക്ഷങ്ങളടക്കമുള്ള കൃഷി ദേഹണ്ഡങ്ങളും ഒഴുക്കില്‍ പെട്ടു.
ബുധനാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. ഒറ്റയ്ക്ക് താമസിയ്ക്കുന്ന ഷിനോജ് ഐരാപുരത്തുള്ള വല്യമ്മയുടെ വീട്ടിലായിരുന്നതിനാല്‍ ആളപായമുണ്ടായില്ല. രാത്രിതന്നെ സംഭവമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ തടിച്ചുകൂടിയെങ്കിലും ആര്‍ക്കും ഒന്നും ചെയ്യാനുണ്ടായിരുന്നില്ല.
ടണല്‍ ജങ്ങ്ഷനില്‍ നിന്ന് ഇരമലപ്പടിയിലേയ്ക്കുള്ള ടാര്‍ ചെയ്ത കനാല്‍ ബണ്ടാണ് കുത്തിയൊലിച്ചുപോയത്. ഉറവ കൂടുതലുള്ള പ്രദേശമായതിനാല്‍ തുടര്‍ച്ചയായി മഴ  പെയ്തതോടെ അടിമണ്ണ് ഇളകിപ്പോയതാകാം സംഭവത്തിന് കാരണമെന്നു കരുതുന്നു. 
ഈ ബണ്ടിലൂടെഭാരവാഹനങ്ങള്‍ നിരോധിയ്ക്കണമെന്ന് നാട്ടുകാര്‍ നാളുകളായി ആവശ്യപ്പെട്ടുവരികയായിരുന്നു. ഇതിനുവേണ്ടി പ്രദേശവാസികള്‍ കോടതിയെ സമീപിയ്ക്കുകയും ചെയ്തിരുന്നു. ബണ്ടിന്റെ ബലപരിശോധന നടത്താനും ഉറപ്പുണ്ടെങ്കില്‍ മാത്രം വാഹനഗതാഗതം അനുവദിയ്ക്ക്കാനുമാണ് കോടതി പെരിയാര്‍വാലി അധികൃതര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. എന്നാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ കനത്ത അവഗണനയാണ് കാട്ടിയത്. അതുകൊണ്ടുതന്നെ, ഇന്നലെ സ്ഥലത്ത് എത്തിയ പെരിയര്‍വാലി അസിസ്റ്റന്റ് എഞ്ചിനീയറെ നാട്ടുകാര്‍ തടഞ്ഞുവയ്ക്കുകയും ചെയ്തു.
മൂവാറ്റുപുഴ ആര്‍.ഡി.ഒ ഷാനവാസ്, മറ്റ് റവന്യു ഉദ്യോഗസ്ഥര്‍, പെരിയാര്‍വാലി അധികൃതര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയ നിരവധിയാളുകള്‍ ഇന്നലെ സ്ഥലം സന്ദര്‍ശിച്ചു. കനാല്‍ ബണ്ട് പുനര്‍നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. 

മംഗളം 09.11.2012

Thursday, November 8, 2012

പെരുമ്പാവൂരില്‍ അണ്ണാ ഹസാരെ വേണ്ട


പെരുമ്പാവൂര്‍: മരവ്യവസായ മേഖലയ്‌ക്കെതിരെ നിരന്തരം സമരം ചെയ്യുന്ന അഭിനവ അണ്ണാഹസാരയെ പെരുമ്പാവൂരിന് വേണ്ടെന്ന് സോമില്‍ ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍.
ഉത്തരേന്ത്യന്‍ ലോബിയില്‍ നിന്ന് വന്‍തുക കൈപ്പറ്റിയാണ് പ്ലൈവുഡ് കമ്പനികള്‍ക്കെതിരെ മാനവദീപ്തി പ്രസിഡന്റ് വറുഗീസ് പുല്ലുവഴി സമരം ചെയ്യുന്നതെന്ന്  ഭാരവാഹികള്‍ ആരോപിച്ചു. അണ്ണാഹസാരെയാകാനാണ് വറുഗീസിന്റെ ശ്രമം. അത് ഇവിടെ നടപ്പാവില്ലെന്നും വേണ്ടി വന്നാല്‍ ഒരു പണികൊടുക്കാന്‍ തങ്ങള്‍ക്കറിയാമെന്നും പത്രസമ്മേളനത്തില്‍ ഭീഷണി ഉയര്‍ന്നു.
പണി എന്നതുകൊണ്ട് അനാവശ്യ സമരങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധ പരിപാടികള്‍ എന്നാണ് ഉദ്ദേശിച്ചതെന്ന് തിരുത്തിയ ഭാരവാഹികള്‍ പരിസ്ഥിതി സംഘടനകള്‍ എവിടെനിന്നെങ്കിലും പണം കൈപ്പറ്റുന്നതിന് തങ്ങള്‍ക്ക് തെളിവുകളൊന്നും നല്‍കാനില്ലെന്നും വ്യക്തമാക്കി.


മരവ്യവസായം സംരക്ഷിയ്ക്കാന്‍ ബഹുജന കണ്‍വെന്‍ഷന്‍


പെരുമ്പാവൂര്‍: മരവ്യവസായത്തെ തകര്‍ക്കാനുള്ള ഗൂഢനീക്കത്തിനെതിരെ ബഹുജന കണ്‍വെന്‍ഷന്‍ സംഘടിപ്പിയ്ക്കുമെന്ന് സോമില്‍ ഓണേഴ്‌സ് ആന്റ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പതിനായിരങ്ങള്‍ക്ക് നേരിട്ട് തൊഴിലും പതിന്‍മടങ്ങ് അനുബന്ധ തൊഴില്‍ അവസരങ്ങളും നല്‍കുന്ന മരവ്യവസായത്തെ തകര്‍ക്കാനുള്ള ഉത്തരേന്ത്യന്‍ ലോബിയുടെ അജണ്ട നടപ്പാക്കുന്ന ഉപകരണങ്ങളാണ് ഇവിടുത്തെ പരിസ്ഥിതിവാദികളെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സര്‍ക്കാരിന് കോടികളുടെ വരുമാനമുള്ള ഈ വ്യവസായത്തിനെതിരെ പ്രവര്‍ത്തിയ്ക്കുന്ന സംഘടനകളുടെ സാമ്പത്തിക ഉറവിടത്തെപ്പറ്റി സര്‍ക്കാര്‍ ഏജന്‍സി അന്വേഷണം നടത്തണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് എം.എം മുജ്ജീബ് റഹ്മാന്‍ ആവശ്യപ്പെട്ടു.
ജില്ലയില്‍ ആകെയുള്ള 1500 മരവ്യവസായ യൂണിറ്റുകളില്‍ 300 യൂണിറ്റുകളാണ് പ്ലൈവുഡ് നിര്‍മ്മിയ്ക്കുന്നത്. ഇവയൊക്കെ എല്ലാ നിയമങ്ങളും പാലിയ്ക്കുന്നവയാണ്. യാതൊരു പാരിസ്ഥിതിക പ്രശ്‌നങ്ങളും ഈ യൂണിറ്റുകള്‍ വഴി ഉണ്ടാവുന്നില്ല. ഒറ്റപ്പെട്ട ചില കോടതി പരാമര്‍ശത്തിന്റെ പേരില്‍ മലിനീകരണത്തിന്റേയും പകര്‍ച്ചവ്യാധികളുടേയും മുഴുവന്‍ ഉത്തരവാദിത്വവും തങ്ങള്‍ക്കുമേല്‍ കെട്ടിവച്ച് ഈ വ്യവസായത്തെ തകര്‍ക്കാമെന്ന് ആരും കരുതേണ്ടെന്നും ഭാരവാഹികള്‍ പറഞ്ഞു.
പരിസ്ഥിതി സംരക്ഷിച്ചു കൊണ്ടുള്ള വ്യവസായവും മരവ്യവസായത്തെ നിലനിര്‍ത്തികൊണ്ടുള്ള പരിസ്ഥിതി സംരക്ഷണവും ഉറപ്പുവരുത്താന്‍ സംഘടിപ്പിയ്ക്കുന്ന കണ്‍വെന്‍ഷനില്‍ എം.എല്‍.എ മാരടക്കമുള്ള രാഷ്ട്രീയ സാമൂഹിക, സാമുദായിക നേതാക്കള്‍ പങ്കെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.എം അബ്ദുള്‍ കരീം, ട്രഷറര്‍ സി. കെ അബ്ദുള്‍ മജീദ് എന്നിവര്‍ പത്രസമ്മേളനത്തില്‍ വിശദീകരിച്ചു.

മരവ്യവസായികള്‍ ആശുപത്രി തുടങ്ങും


പെരുമ്പാവൂര്‍: സോമില്‍ ഓണേഴ്‌സ് ആന്റ് പ്ലൈവുഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ പെരുമ്പാവൂരില്‍ ആശുപത്രി തുടങ്ങും. 
അസോസിയേഷനുകീഴില്‍ രൂപീകരിച്ച സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിലാണ് ആശുപത്രി.  വിവിധ പ്ലൈവുഡ് കമ്പനി തൊഴിലാളികള്‍ക്ക് ചെലവുകുറഞ്ഞ ചികിത്സാ സൗകര്യം ലഭ്യമാക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങള്‍ക്കും ഇതേ സേവനം ലഭിയ്ക്കും. ആശുപത്രി നടത്തിപ്പില്‍ നിന്ന് ലാഭം പ്രതീക്ഷിയ്ക്കുന്നില്ലെന്നും സംഘടനാ ഭാരവാഹികള്‍ പറഞ്ഞു.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന തൊഴിലാളികള്‍ക്ക് കൃത്യവും കര്‍ശനവും ആയ ആരോഗ്യ പ രിശോധന നടത്താനും ആശുപത്രി സ്ഥാപിക്കുന്നതിലൂടെ കഴിയും. അസോസിയേഷനു കീഴിലുള്ള വട്ടയ്ക്കാട്ടുപടി, അല്ലപ്ര, മുടിയ്ക്കല്‍ മാര്‍ക്കറ്റുകളില്‍ എത്തുന്ന ഓരോ ലോഡ് തടി വില്‍പ്പന സമയത്തും പത്ത് രൂപ വീതം അധികം ഈടാക്കി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വലിയൊരു തുക സമാഹരിയ്ക്കാന്‍ കഴിഞ്ഞതായും ഭാരവാഹികള്‍ പറഞ്ഞു.



പെരുമ്പാവൂര്‍ കോടതി സമുച്ചയത്തിന് ഭരണാനുമതിയായി


പെരുമ്പാവൂര്‍: കോടതി കെട്ടിടസമുച്ചയ നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. നാലു നിലകളിലായി അറുപതിനായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം 13.75 കോടി രൂപ മുടക്കിയാണ് നിര്‍മ്മിയ്ക്കുന്നത്. 
താലൂക്ക് ഓഫീസും മറ്റും മിനി സിവില്‍സ്റ്റേഷനിലേയ്ക്ക് മാറ്റിയതിനെതുടര്‍ന്ന് 1.56 ഏക്കര്‍ സ്ഥലത്താണ് കോര്‍ട്ട് കോംപ്ലക്‌സ് സ്ഥാപിയ്ക്കുന്നത്. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി, മുന്‍സീഫ് കോടതി, വാഹനാപകട നഷ്ടപരിഹാര കോടതി, സബ്‌കോടതി എന്നിവ അടങ്ങുന്നതാണ്  കോടതി സമുച്ചയം. ഇതിനുപുറമെ ന്യായാധിപര്‍, അഭിഭാഷകര്‍, വക്കീല്‍ ഗുമസ്തര്‍, കക്ഷികള്‍ തുടങ്ങിയവര്‍ക്കുള്ള സൗകര്യങ്ങളും ഇവിടെ ഉണ്ട്. വാഹനങ്ങളുടെ പാര്‍ക്കിംഗിനും  സൗകര്യമുണ്ടാകും. 
ദീര്‍ഘകാലത്തെ പരിശ്രമഫലമായാണ് കോടതി സമുച്ചയത്തിന് അനുമതി ലഭിച്ചതെന്ന് സാജുപോള്‍ എം.എല്‍.എ അറിയിച്ചു. യൂ.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, പെരുമ്പാവൂര്‍ ബാര്‍ അസോസിയേഷന്‍, നഗരസഭ തുടങ്ങിയവര്‍ കോടതി സമുച്ചയത്തിനു വേണ്ടി ശ്രമിച്ചവരാണെന്ന് എം.എല്‍.എ ചൂണ്ടിക്കാട്ടി. സാങ്കേതിക അനുമതി ലഭ്യമാക്കി ടെന്റര്‍ നടപടികള്‍  ഉടന്‍ ആരംഭിയ്ക്കുമെന്നും എം.എല്‍.എ അറിയിച്ചിച്ചു. 
കോടതി സമുച്ചയ നിര്‍മ്മാണത്തിന് അനുമതി നേടിക്കൊടുത്ത സാജുപോള്‍ എം.എല്‍.എ, നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം തുടങ്ങിയവരെ ബാര്‍ അസോസിയേഷന്‍ അനുമോദിച്ചു. ഭരണാനുമതിയുടെ കോപ്പി എം.എല്‍.എ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബി രഘുകുമാറിന് കൈമാറി. ഇതോടനുബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഡോ. കെ.എ ഭാസ്‌കരന്‍, അഡ്വ. എന്‍.സി മോഹനന്‍, അഡ്വ. കെ.എന്‍ അനില്‍കുമാര്‍, അസോസിയേഷന്‍ സെക്രട്ടറി വി.ജി സജീവ് പണിയ്ക്കര്‍, അഡ്വ. രമേഷ് ചന്ദ്, അഡ്വ. സജീവ് പി മേനോന്‍ തുടങ്ങിയവര്‍  പങ്കെടുത്തു.

Wednesday, November 7, 2012

കലാമണ്ഡലം വിനയ ദിവാകരന് നാട്യശ്രീ പുരസ്‌കാരം


പെരുമ്പാവൂര്‍: കേരള ഗണക സമുദായ സഭയുടെ നാട്യശ്രീ പുരസ്‌കാരം കലാമണ്ഡലം വിനയ ദിവാകരന് മന്ത്രി കെ ബാബു സമ്മാനിച്ചു. ചടങ്ങില്‍ കെ.ജി.എസ്.എസ് സംസ്ഥാന സെക്രട്ടറി ഒ.എന്‍ മോഹനന്‍, സംസ്ഥാന പ്രസിഡന്റ് പി.എസ് പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.
എട്ടു വര്‍ഷം കേരള കലാമണ്ഡലത്തില്‍ ഗുരുകുല സമ്പ്രദായത്തില്‍ മോഹിനിയാട്ടവും ഭരതനാട്യവും അഭ്യസിച്ച വിനയ കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്ന് ഭരതനാട്യത്തില്‍ മൂന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടിയിരുന്നു. 
റിട്ട.സപ്ലൈകോ ജീവനക്കാരന്‍ കീഴില്ലം മഠത്തേടത്ത് എം.ആര്‍ ദിവാകരന്റേയും കുമാരിയുടേയും മകളാണ്. 

മംഗളം 7.11.2012

Tuesday, November 6, 2012

വി.എന്‍ രാജന്‍ സി.എം.പി ജില്ലാ സെക്രട്ടറി




പെരുമ്പാവൂര്‍: സി.എം.പി ജില്ലാ സെക്രട്ടറിയായി വി.എന്‍ രാജനെ തെരഞ്ഞെടുത്തു. സെക്രട്ടറിയായിരുന്ന ഡോ. ജി പുരുഷന്‍ അന്തരിച്ചതിനേതുടര്‍ന്നാണിത്.
നിലവില്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും സെന്‍ട്രല്‍ കൗണ്‍സില്‍ അംഗവുമായ രാജന്‍ അശമന്നൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുകൂടിയാണ്. വി.സി രവി, എം.വി രാജേഷ് എന്നിവരാണ് ജോ. സെക്രട്ടറിമാര്‍. സംസ്ഥാന സെക്രട്ടറിമാരായ സി.പി ജോണ്‍, കെ അരവിന്ദാക്ഷന്‍ എന്നിവര്‍ തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. 

മംഗളം 06.11.2012


ടാക്‌സി ഡ്രൈവറുടെ കൊലപാതകം: നാലാം പ്രതിയും പോലീസ് പിടിയില്‍

 ശിവ

പെരുമ്പാവൂര്‍: ടാക്‌സി ഡ്രൈവറെ ദാരുണമായി കൊലപ്പെടുത്തി കാര്‍ തട്ടിയെടുത്ത കേസിലെ നാലാം പ്രതിയും പിടിയിലായി. ഇറോഡ് പെരിയാര്‍ സ്ട്രീറ്റില്‍ മുരുകന്റെ മകന്‍ സെല്‍വന്‍ എന്ന് വിളിക്കുന്ന ശിവ (25) യെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ തെളിവെടുപ്പ് നടത്തിയതിന് ശേഷം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. 
കഴിഞ്ഞ സ്വാതന്ത്ര്യദിന പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. വാഴക്കുളം പള്ളിക്കവല മൗലൂദ്പുര തച്ചിരുകുടി പൊട്ടേക്കാട്ടില്‍ ഹൈദര്‍ അലി (46) യെയാണ് പുല്ലുവഴിയ്ക്കടുത്തുള്ള ഇടറോഡില്‍ വച്ച് കൊലപ്പെടുത്തിയത്. കമ്പി വടിയ്ക്ക് തലയ്ക്കടിച്ച്  വീഴ്ത്തിയ  ശേഷം പെട്രോള്‍ ഒഴിച്ച് കത്തിയ്ക്കുകയായിരുന്നു. 
കൊലനടത്തിയ പള്ളിവാസല്‍ പോതമേട് സി.എസ്.ഐ പള്ളിയ്ക്ക് സമീപം താമസിയ്ക്കുന്ന രമേശിന്റെ മകന്‍ ശെല്‍വന്‍ എന്ന മണി (25), തമിഴ്‌നാട് തൃശ്‌നാപ്പിള്ളി സ്വദേശി വിളയൂര്‍ അമ്മന്‍കോവില്‍ തെരുവില്‍ ആരോഗ്യ സ്വാമിയുടെ മകന്‍ സെബ്സ്റ്റ്യന്‍ (45), ലാല്‍ഗുഡി താലൂക്കില്‍ അന്‍പഴകന്റെ മകന്‍ ചിന്നരാജ് (20) എന്നിവരെ കുറുപ്പംപടി സി.ഐ ക്രിസ്പിന്‍ സാമിന്റെ നേതൃത്വത്തിലുള്ള സംഘം കേവലം ഒരാഴ്ചയ്ക്കുള്ളിലായിരുന്നു വലയിലാക്കിയത്.
കൊലയാളികള്‍ക്ക് കാറിന്റെ നമ്പര്‍ മാറ്റി ഒട്ടിച്ച് നല്‍കിയ അരവിന്ദ് സ്റ്റിക്കേഴ്‌സ് ഉടമ കമ്പം ആങ്കൂര്‍ പാളയം റോഡില്‍ 30/451 നമ്പര്‍ വീട്ടില്‍ താമസിയ്ക്കുന്ന പാണ്ടി (41) യേയും കഴിഞ്ഞ സെപ്തംബറില്‍ തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. 


ഐ.എന്‍.ടി.യു.സി പൊതുസമ്മേളനവും പ്രകടനവും 17-ന്



ഔദ്യോഗിക വിഭാഗം കരുത്ത് തെളിയിയ്ക്കും

പെരുമ്പാവൂര്‍: ഐ.എന്‍.ടി.യു.സി റീജിയണല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന പ്രസിഡന്റിന് സ്വീകരണവും വര്‍ണ്ണപകിട്ടാര്‍ന്ന പ്രകടനവും 17 ന് നടക്കുമെന്ന് ജില്ലാ പ്രസിഡന്റും സ്വാഗതസംഘം ചെയര്‍മാനുമായ ടി.പി ഹസന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ സെപ്തംബറില്‍ ഐ.എന്‍.ടി.യു.സി യുടെ പേരില്‍ പട്ടണത്തില്‍ നടന്ന പ്രകടനത്തിനും പൊതുസമ്മേളനത്തിനും യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്നും ടി.പി ഹസന്‍ പറഞ്ഞു. അതിന് നേതൃത്വം നല്‍കിയ മുന്‍ മന്ത്രി ടി.എച്ച് മുസ്തഫ ഇപ്പോള്‍ കോണ്‍ഗ്രസിന്റേയോ ഐ.എന്‍.ടി.യു.സിയുടേയോ ഔദ്യോഗിക സ്ഥാനങ്ങളില്‍ ഉള്ള ആളല്ല.
കോണ്‍ഗ്രസിന് വലിയ സംഭാവനകള്‍ നല്‍കിയ നേതാവ് എന്ന നിലയില്‍ തങ്ങള്‍ക്ക് ടി.എച്ചിനോട് വലിയ ബഹുമാനമുണ്ടെന്നും എന്നാല്‍ പ്രായാധിക്യം കൊണ്ടാവണം, അദ്ദേഹത്തിന് ഓര്‍മ്മക്കുറവ് ബാധിച്ചിരിയ്ക്കുകയാണെന്നും ടി.പി ഹസന്‍ അഭിപ്രായപ്പെട്ടു. അല്ലെങ്കില്‍ എതിര്‍ രാഷ്ട്രീയ കക്ഷികള്‍ പോലും ചെയ്യാത്ത മര്യാദകേട് അദ്ദേഹത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ലായിരുന്നുവെന്നും ടി.പി കൂട്ടിച്ചേര്‍ത്തു.
മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് നടക്കുന്ന സമ്മേളനം ഐ.എന്‍.ടി.യു.സി അഖിലേന്ത്യ പ്രസിഡന്റ് ഡോ.ജി സജീവറെഡ്ഡി ഉദ്ഘാടനം ചെയ്യും. യു.ഡി.എഫ് കണ്‍വീനര്‍ പി.പി തങ്കച്ചന്‍, കേന്ദ്ര സംസ്ഥാന മന്ത്രിമാര്‍, എം.എല്‍.എ മാര്‍ തുടങ്ങിയവരും ചടങ്ങിനുണ്ടാവും. സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന് സ്വീകരണം നല്‍കും.
തൊഴിലുറപ്പു തൊഴിലാളി കോണ്‍ഗ്രസ് പ്രവര്‍ത്തകരായ വനിതകള്‍ ഉള്‍പ്പടെ പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന പ്രകടനം സമ്മേളനത്തിനു മുമ്പ് നടക്കും.
പരിപാടിയുടെ വിജയത്തിനായി 1001 അംഗ സ്വാഗത സംഘം രൂപീകരിച്ചിട്ടുണ്ട്. കാലടി കവലയിലുള്ള സ്വാഗതസംഘം ഓഫീസ് ഇന്ന് വൈകിട്ട് മൂന്നിന് ജോസഫ് വാഴയ്ക്കന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും.
പത്രസമ്മേളനത്തില്‍ കോണ്‍ഗ്രസ്, ഐ.എന്‍.ടി.യു.സി നേതാക്കളായ ഒ ദേവസി, എം.എം അവറാന്‍, കെ.എം.എ സലാം, തോമസ് പി കുരുവിള, പി.കെ സദാശിവന്‍, എം.പി വറുഗീസ്, ടി.ബി ഹസൈനാര്‍, പോള്‍ ഉതുപ്പ്, ഡേവിഡ് തോപ്പിലാന്‍ എന്നിവര്‍ പങ്കെടുത്തു.

മംഗളം 06.11.2012

Monday, November 5, 2012

സി.കെ കൃഷ്ണന്‍ നിര്യാതനായി


പെരുമ്പാവൂര്‍: കുന്നത്തുനാട് എസ്.എന്‍.ഡി.പി യൂണിയന്‍ വൈസ്പ്രസിഡന്റ് കൃഷ്ണമന്ദിരത്തില്‍ സി.കെ കൃഷ്ണന്‍ (78) നിര്യാതനായി. സംസ്‌കാരം പിന്നീട്. 
പെരുമ്പാവൂര്‍ ഫാസ്, പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ എന്നിവയുടെ പ്രസിഡന്റായി ദീര്‍ഘകാലം സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ: സുശീല കുമാരി തൃശൂര്‍ ചോലയില്‍ കുടുംബാംഗം. മക്കള്‍: രമ (വൈസ് പ്രിന്‍സിപ്പാള്‍, ഗുരുകുലം കോളജ് വേങ്ങശ്ശേരി തൃശൂര്‍), ഹേമ, സീമ (അസി.പ്രൊഫസര്‍, സെന്റ് സേവ്യേഴ്‌സ് ആലുവ). മരുമക്കള്‍: അഡ്വ.സുനില്‍കുമാര്‍ (തൃശൂര്‍), സി.കെ ബൈജു (മുന്‍സീഫ് ചാലക്കുടി), ജോഷി (എന്‍ജിനീയര്‍, എ.സി.എം.ഇ കണ്‍ഷ്ട്രക്ഷന്‍സ് എറണാകുളം) 

മംഗളം 05.11.12

കള്ളുകുടിച്ചവര്‍ക്ക് അസ്വസ്ഥത; പുഴുക്കാട് ഷാപ്പില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി


പെരുമ്പാവൂര്‍: കള്ളുകുടിച്ചതിനെ തുടര്‍ന്ന് നാലുപേര്‍ക്ക് അസ്വസ്ഥതയുണ്ടായെന്നറിഞ്ഞ് ഇന്നലെ തുരുത്തി പുഴുക്കാട് ഷാപ്പില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.
ഇന്നലെ രാവിലെ ഇവിടെ നിന്ന് മദ്യപിച്ച തുരുത്തി പാമ്പ്രക്കാരന്‍ കുര്യാക്കോസ് (50), കല്ലുവെട്ടിക്കുടി ശിവന്‍ (54) എന്നിവര്‍ ഉള്‍പ്പടെ നാലുപേര്‍ക്കാണ് ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും ഉണ്ടായത്. ഇവര്‍ വേങ്ങൂരിലെ സാമൂഹ്യക്ഷേമ കേന്ദ്രത്തില്‍ ചികിത്സ തേടി. ഉച്ചയോടെ ഇവരെ വിട്ടയയ്ക്കുകയും ചെയ്തു.
സംഭവമറിഞ്ഞതിനെ തുടര്‍ന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഷാപ്പില്‍ പരിശോധന നടത്തിയത്. ഇവിടെ നിന്നും ഷാപ്പുടമയുടെ കീഴിലുള്ള മറ്റ് ആറ് ഷാപ്പുകളില്‍ നിന്നും ഉദ്യോഗസ്ഥര്‍ സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്.
ഷാപ്പുടമയോടുള്ള വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ചിലര്‍ കെട്ടിച്ചമച്ചുണ്ടാക്കിയ നാടകമാണ് ഇതെന്നും ആരോപണമുണ്ട്. ഒരേ കന്നാസില്‍ നിന്ന് പകര്‍ന്നുകൊടുത്ത കള്ളു കുടിച്ച നാലുപേര്‍ക്ക് മാത്രം അസ്വസ്ഥതയുണ്ടായെന്നു പറയുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ആരോപണം. ഇതില്‍ രണ്ടു പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതുമില്ല. 

മംഗളം 05.11.2012

Sunday, November 4, 2012

പെരുമ്പാവൂര്‍ നഗരസഭയിലെ ജനന-മരണ-വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഓണ്‍ലൈനില്‍


പെരുമ്പാവൂര്‍: നഗരസഭയില്‍ രജിസ്റ്റര്‍ ചെയ്യുന്ന ജനന, മരണ, വിവാഹ സര്‍ട്ടിഫിക്കറ്റുകള്‍ ഇനി മുനിസിപ്പാലിറ്റിയുടെ വെബ്‌സൈറ്റില്‍ നിന്ന് ലഭിയ്ക്കും. ഡൗണ്‍ലോഡ് ചെയ്ത് എടുക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാ സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കും ആധികാരിക രേഖയായി അംഗീകരിച്ചിട്ടുണ്ട്.
കേരളത്തില്‍ ജനനമരണ വിവാഹ രജിസ്‌ട്രേഷനുകളും അനുബന്ധ സേവനങ്ങളും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ വികസിപ്പിച്ച സേവന എന്ന സിവില്‍ രിജിസ്‌ട്രേഷന്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചാണ് നിര്‍വ്വഹിയ്ക്കുന്നത്. വെബ്‌സൈറ്റില്‍ നിന്നും വാട്ടര്‍മാര്‍ക്ക്, ബാര്‍ക്കോഡ്, യൂണിക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന സുരക്ഷിതമായ സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യാനുസരണം ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. 
2005 ന് ശേഷമുള്ള ജനനമരണ രജിസ്‌ട്രേഷനുകളും 2011 നവംബര്‍ മുതലുള്ള വിവാഹ സര്‍ട്ടിഫിക്കറ്റുകളും വെബ്‌സൈറ്റില്‍ നിന്നും ലഭിക്കും.

Saturday, November 3, 2012

പെരുമ്പാവൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം തുടങ്ങി


പെരുമ്പാവൂര്‍: വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവം വേങ്ങൂര്‍ മാര്‍കൗമാ ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിയമസഭാ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ ഉദ്ഘാടനം ചെയ്തു. സാജുപോള്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു
കെ.പി ധനപാലന്‍ എം.പി മുഖ്യ പ്രഭാഷണവും മുന്‍ നിയസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉപഹാര സമര്‍പ്പണവും നടത്തി.
നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ  പോള്‍ ഉതുപ്പ്, കെ കുഞ്ഞുമുഹമ്മദ്, സ്‌കൂള്‍ മാനേജര്‍ ടി.ജി പൗലോസ്, ജില്ലാ പഞ്ചായത്തംഗങ്ങളായ ചിന്നമ്മ വറുഗീസ് എം.പി രാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്നകുമാരി വാസു, പി.വൈ പൗലോസ്, ജോയി പൂണേലി, ഡെയ്‌സി തോമസ്, ടി.എ സുനുമോള്‍, ബ്ലോക്ക് മെമ്പര്‍ റെജി ഇട്ടൂപ്പ്, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയമാന്‍മാരായ റോയി വറുഗീസ്, ജെസി പൗലോസ്, ഫെമി എല്‍ദോസ്, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍  പി.വി നാരായണന്‍, ഒ.എം സെബന്നീസ ബീവി, പി.പി ജോയി, പോള്‍ സി ചെറിയാന്‍, എന്‍.എ ഫിലിപ്പ്, അഭിജിത് ശശി തുടങ്ങിയവര്‍ പ്രസംഗിയ്ക്കും. ഫാ. ഷാജന്‍ എബ്രഹാം അനുഗ്രഹ സന്ദേശം നല്‍കും.
ഉദ്ഘാടനസമ്മേളനത്തിനു മുമ്പ് കീഴില്ലം ഉണ്ണികൃഷ്ണന്‍ നയിയ്ക്കുന്ന പഞ്ചവാദ്യവും സമ്മേളാനന്തരം കൊച്ചിന്‍ മന്‍സൂര്‍ അവതരിപ്പിയ്ക്കുന്ന വയലാര്‍-ദേവരാജന്‍ സ്മൃതി സന്ധ്യയും ഉണ്ട്.
പത്തിന് കലോത്സവം സമാപിയ്ക്കും. സമാപന സമ്മേളനം വി.പി സജീന്ദ്രന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എല്‍ദോസ് കുന്നപ്പിള്ളി സമ്മാന വിതരണം നടത്തും. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ അയ്യപ്പന്‍കുട്ടി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. എ അബ്ദുള്‍ മുത്തലിബ്, ധനൂജ ദേവരാജന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം.എം അവറാന്‍, അന്‍വര്‍ മുണ്ടേത്ത്, ടി.എച്ച് അബ്ദുള്‍ ജബ്ബാര്‍, കെ.കെ സോമന്‍, ബ്ലോക്ക് മെമ്പര്‍ വി.ജി മനോജ്, കെ.ഇ തങ്കച്ചന്‍, സിസ്റ്റര്‍ മറിയാമ്മ, ഇ.എം ജോയ്, എം.എസ് ഷൈനി തുടങ്ങിയവര്‍ പ്രസംഗിയ്ക്കും. 

മംഗളം 03.11.2012

നെടുങ്ങപ്ര പള്ളി സില്‍വര്‍ ജൂബിലിയുടെ നിറവില്‍


നെടുങ്ങപ്ര സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ സില്‍വര്‍ ജൂബിലിയും കുടുംബയൂണിറ്റുകളുടെ സംയുക്തവാര്‍ഷികവും 4 ന് നടക്കും. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം കാതോലിക്ക ആബൂന്‍മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ നിര്‍വ്വഹിയ്ക്കും. മാത്യൂസ് മാര്‍ അഫ്രേം അദ്ധ്യക്ഷത വഹിയ്ക്കും. 
വൈകിട്ട് 4.15 ന് നടക്കുന്ന പൊതുസമ്മേളനം കേരള ഭക്ഷ്യവകുപ്പു മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. കെ.പി ധനപാലന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. മുതിര്‍ന്ന ദമ്പതികളേയും വ്യക്തികളേയും സാജുപോള്‍ എം.എല്‍.എ ആദരിയ്ക്കും. ചികിത്സാ സഹായഫണ്ട് വിതരണം മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ നിര്‍വ്വഹിയ്ക്കും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്നകുമാരി വാസു, ഡെയ്‌സി തോമസ്, ഇടവക രൂപീകരണ വികാരി ഫാ. മത്തായി ആലക്കര, നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിവികാരി ഫാ. ജോര്‍ജ് നിരപ്പത്ത്, നെടുങ്ങപ്ര സെന്റ് ജോസഫ് പള്ളി വികാരി ഫാ. ജോഷി പുതുപറമ്പില്‍, വേങ്ങൂര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വത്സാജോസ്, റോയി വറുഗീസ്, കുടുംബയൂണിറ്റ് കോ-ഓര്‍ഡിനേറ്റര്‍ എല്‍ദോ പി ജോണ്‍, എം.ജെ.എസ്.എസ്.എ കേന്ദ്രകമ്മിറ്റിയംഗം എം.പി മാണി, ട്രസ്റ്റി ടി.പി ജോസഫ് തോക്കനാല്‍, സണ്ടേസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.എം ജോണി, ജന. കണ്‍വീനര്‍ ഷിബു വി ജോര്‍ജ് വെള്ളരിങ്ങല്‍, ട്രസ്റ്റി കെ.കെ ബേബി എന്നിവര്‍ സംസാരിയ്ക്കും. തുടര്‍ന്ന് സന്ധ്യാപ്രാര്‍ത്ഥന, സ്‌നേഹവിരുന്ന് എന്നിവയും ഉണ്ടായിരിയ്ക്കുമെന്ന് വികാരി ഫാ. മാത്യൂസ് കണ്ടോത്രയ്ക്കല്‍ അറിയിച്ചു. 

മംഗളം 02.11.12

പെരുമ്പാവൂരിലെ ട്രാഫിക് പരിഷ്‌കാരം: പ്രതിഷേധം വ്യാപകം



പെരുമ്പാവൂര്‍: ടൗണില്‍ നടപ്പാക്കുന്ന അശാസ്ത്രീയമായ ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്കെതിരെ പ്രതിഷേധം വ്യാപകമാവുന്നു.
തോട്ടുങ്ങല്‍ റോഡ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന സ്വാന്തനം റസിഡന്റ്‌സ് അസോസിയേഷന്‍ ട്രാഫിക് പരിഷ്‌കാരങ്ങള്‍ക്കെതിരെ എം.എല്‍.എയ്ക്ക് പരാതി സമര്‍പ്പിച്ചു കഴിഞ്ഞു. എഴുപത്തി രണ്ടോളം  വീട്ടുകാര്‍ തിങ്ങിപ്പാര്‍ക്കുന്ന ഈ മേഖലയില്‍ ബഹുഭൂരിപക്ഷവും സ്വന്തമായി വാഹനങ്ങള്‍ ഉള്ളവരാണ്. പുതിയ ട്രാഫിക് പരിഷ്‌കാരം നിലവില്‍ വന്നതോടെ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ നിന്നും കേവലം 250 മീറ്റര്‍ മാത്രം ദൈര്‍ഘ്യമുള്ള സ്ഥാനത്ത് കെ.എസ്.ആര്‍.ടി.സി റോഡ്, വെജിറ്റബിള്‍ മാര്‍ക്കറ്റ് തുടങ്ങിയ ഭാഗങ്ങളിലൂടെ ഒന്നരകിലോമീറ്ററോളം കറങ്ങിവേണം വീടുകളിലെത്താന്‍. 
നാലു ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്ന മേഖലയാണിത്. കുട്ടികളുമായി ഇവിടേയ്‌ക്കെത്തുന്ന ആളുകള്‍ക്കും പരിഷ്‌ക്കാരം ബുദ്ധിമുട്ടുണ്ടാക്കും. മാത്രവുമല്ല ലക്ഷ്മി ഹോസ്പിറ്റല്‍ പരിസരവും, കെ.എസ്.ആര്‍.ടി.സി പരിസരവും ഗതാഗതകുരുക്ക് സൃഷ്ടിയ്ക്കാന്‍ നിര്‍ദ്ദിഷ്ട വണ്‍വെ സമ്പ്രദായം കാരണമാകുമെന്നും പരാതിയിലുണ്ട്. ഇതുവഴി റോഡപകടസാധ്യത വര്‍ദ്ധിയ്ക്കുമെന്ന് അസോസിയേഷന്‍ സെക്രട്ടറി കെ.ഒ വറുഗീസ് പറയുന്നു. 

മംഗളം 01.11.2012

കുറുപ്പംപടി ഡയറ്റ് സ്‌കൂളില്‍ നിന്ന് മരം മുറിച്ച് കടത്തിയ സംഭവം; ഡി.വൈ.എഫ്.ഐ പ്രതിഷേധവുമായി രംഗത്ത്


പെരുമ്പാവൂര്‍: കുറുപ്പംപടി ഡയറ്റ് സ്‌കൂള്‍ വളപ്പില്‍ നിന്ന് ഹര്‍ത്താല്‍ ദിനത്തില്‍ മരങ്ങള്‍ വെട്ടികടത്തിയതിനെതിരെ ഡി.വൈ.എഫ്.ഐ രംഗത്ത്.
മരങ്ങള്‍ കടത്തിയ സ്‌കൂള്‍ അധികാരികള്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കുറുപ്പംപടി വില്ലേജ് സമ്മേളനം പ്രമേയം പാസാക്കി. ഡയറ്റ് സ്‌കൂള്‍ ഹോസ്റ്റലിലെ ക്രമക്കേടുകള്‍ക്കെതിരെയും പ്രതിഷേധമുയര്‍ന്നു.പുലിമലയിലെ അനധികൃത മണ്ണെടുപ്പ് തടയുക, പ്ലൈവുഡ് കമ്പനികള്‍ക്ക് നിയമം വിട്ട് ലൈസന്‍സ് നല്‍കിയ പഞ്ചായത്ത് അധികൃതര്‍ക്കെതിരെ നടപടിയെടുക്കുക, എ.എം റോഡിലെ മുടിക്കരായി, പുന്നയം റോഡ് എന്നി ഭാഗങ്ങളിലെ വെള്ളക്കെട്ട് പരിഹരിയ്ക്കുക, കുറുപ്പംപടി രജിസ്റ്റര്‍ ഓഫീസില്‍ ജനങ്ങളെ ബുദ്ധിമുട്ടിയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക തുടങ്ങിയ പ്രമേയങ്ങളും അവതരിപ്പിച്ചു.
വില്ലേജ് സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം കെ.പി രജീഷ് ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് സി.വി ഹാരീഷ് അദ്ധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പ്രസിഡന്റ് പി.എസ് സുബിന്‍, സി.പി.എം ഏരിയ കമ്മിറ്റി അംഗം ആര്‍.എം.രാമചന്ദ്രന്‍, സി.പി.എം ലോക്കല്‍ സെക്രട്ടറി എസ് മോഹനന്‍, ഡി.വൈ.എഫ്.ഐ  വില്ലേജ് ജോ. സെക്രട്ടറി അനില്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി അരുണ്‍ പ്രശോഭ് (സെക്രട്ടറി), സി.വി ഹരീഷ്‌കുമാര്‍ (പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു. 

മംഗളം 1.11.2012

Wednesday, September 26, 2012

ഭക്ഷ്യവിഷ ബാധ: പ്രതിപക്ഷം ഇറങ്ങിപ്പോയി; ഇരട്ടത്താപ്പെന്ന് പ്രസിഡന്റ്


പെരുമ്പാവൂര്‍: ഭക്ഷ്യവിഷ ബാധയ്ക്ക് ശേഷവും കുറുപ്പംപടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന മത്സ്യ സ്റ്റാളിന് ലൈസന്‍സ് നല്‍കി എന്ന് ആരോപിച്ച് രായമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ നിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോയി. കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സംരക്ഷിയ്ക്കാന്‍  ശ്രമിയ്ക്കുന്നത് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പെന്ന് പ്രസിഡന്റ്.
ആരോഗ്യവകുപ്പിന്റേയും ബന്ധപ്പെട്ട വകുപ്പുകളുടേയും എന്‍.ഒ.സി ഇല്ലാതിരുന്നിട്ടും ഈ സ്റ്റാളിന് ലൈസന്‍സ് നല്‍കിയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. പഞ്ചായത്തുകമ്മിറ്റിയില്‍ ഈ വിഷയം ചര്‍ച്ച ചെയ്തപ്പോള്‍ ലൈസന്‍സ് നല്‍കി വോട്ടിനിട്ട് പാസാക്കുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചത്.
പ്രതിപക്ഷ അംഗങ്ങളായ എ.കെ ഷാജി, ബിജു കുര്യാക്കോസ്, കെ.വി സുകുമാരന്‍, വി.കെ പത്മിനി, ശാന്ത ഗോപാലന്‍, മിനി തങ്കപ്പന്‍, കൗസല്യ ശിവന്‍ തുടങ്ങിയവരാണ് ഇറങ്ങിപ്പോയത്. 
എന്നാല്‍, ഭക്ഷ്യവിഷ ബാധയെപറ്റി അറിഞ്ഞപ്പോള്‍തന്നെ ആരോഗ്യവകുപ്പിനോട് വേണ്ട നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടതായി പ്രസിഡന്റ് ജോയി പൂണേലി പറയുന്നു. ചുമതല നല്‍കിയ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഇവിടെ വേണ്ടവിധത്തില്‍ അന്വേഷണം നടത്തുകയോ വിവരം സെക്രട്ടറിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യുകയോ ചെയ്തില്ല. അതിനാല്‍ ഇയാള്‍ക്കെതിരെ നടപടിയെടുത്തതായി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. എന്നാല്‍, ഇപ്പോള്‍ ഈ ഉദ്യോഗസ്ഥനെ സംരക്ഷിയ്ക്കാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം. വീഴ്ചകള്‍ക്ക് എതിരെ ഭരണസമിതിയെ കുറ്റപ്പെടുത്തുകയും, ഭരണസമിതി  വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുമ്പോള്‍ അയാളെ സംരക്ഷിയ്ക്കുകയും ചെയ്യുന്നത് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പാണെന്ന് പ്രസിഡന്റ് ചൂണ്ടിക്കാട്ടുന്നു.

മംഗളം 26.09.2012


ഡി.സി.സി പ്രസിഡന്റിനെതിരെ പ്രതിഷേധം; എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ എന്‍.ജി.ഒ സമ്മേളനത്തിലേയ്ക്ക് ഇരച്ചുകയറി


പെരുമ്പാവൂര്‍: ഗുരുനിന്ദ നടത്തിയ ഡി.സി.സി പ്രസിഡന്റിന് കരിങ്കൊടി കാട്ടാന്‍ എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ എന്‍.ജി.ഒ അസോസിയേഷന്‍ ജില്ലാ സമ്മേളനത്തിലേയ്ക്ക് ഇരച്ചുകയറാന്‍ ശ്രമിച്ചു. അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞതോടെ കാര്യങ്ങള്‍ ഉന്തും തള്ളിലേയ്ക്കും വഴിമാറി. പോലീസെത്തിയതോടെയാണ് സംഘര്‍ഷം ശമിച്ചത്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് സംഭവം. സമ്മേളനത്തിന് അദ്ധ്യക്ഷത വഹിയ്ക്കാന്‍ ഡി.സി.സി പ്രസിഡന്റ് വി.ജെ പൗലോസ് എത്തുമെന്ന് അറിഞ്ഞാണ് പരിപാടി നടക്കുന്ന ഫാസ് ഓഡിറ്റോറിയത്തിലേയ്ക്ക് എസ്.എന്‍.ഡി.പി പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയത്. മുദ്രാവാക്യങ്ങളുമായി ഇരച്ചുകയറിയ ഇവരെ അസോസിയേഷന്‍ പ്രവര്‍ത്തകരും മുദ്രാവാക്യം വിളികളോടെ നേരിടുകയായിരുന്നു. അതോടെ ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് എത്തി.
വി.ജെ പൗലോസ് യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അസോസിയേഷന്‍ നേതാക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് പ്രകടനക്കാര്‍ പിന്തിരിഞ്ഞു. ടൗണില്‍ പ്രകടനം നടത്തി പ്രതിഷേധം പ്രകടിപ്പിച്ചു.
എസ്.എന്‍.ഡി.പി യൂത്ത് മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ യൂണിയന്‍ ഓഫീസിന് മുന്നില്‍ നിന്ന് തുടങ്ങിയ പ്രകടനത്തിന് യൂണിയന്‍ സെക്രട്ടറി എ.ബി ജയപ്രകാശ്, വൈസ്പ്രസിഡന്റ് സി.കെ കൃഷ്ണന്‍, യോഗം കൗണ്‍സിലര്‍ സജിത് നാരായണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

മംഗളം 26.09.2012

Monday, September 24, 2012

ജാതി പറയുന്നത് അഭിമാനമായി കാണണം: വെള്ളാപ്പിള്ളി


പെരുമ്പാവൂര്‍: ജാതി പറയുന്നതില്‍ കുറച്ചില്‍ വേണ്ടെന്നും അത് അഭിമാനമായി കാണണമെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍. ഒരു ഗണകന്‍ ഈഴവനോ ഈഴവന്‍ നായരോ ആകാന്‍ പോകുന്നില്ല. അതിനാല്‍ തന്നെ സ്വന്തം ജാതി പറയാതിരിയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. കേരള ഗണക സമുദായ സഭയുടെ ആഭിമുഖ്യത്തില്‍ നടന്ന സംസ്ഥാന ഗണക സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിയ്ക്കുകയായിരുന്നു അദ്ദേഹം. ഹൈന്ദവ ഐക്യത്തിന് വേണ്ടി എന്തു വിട്ടുവീഴ്ചയ്ക്കും എസ്.എന്‍.ഡി.പി തയ്യാറാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. സംഘടിത ശക്തിയ്ക്ക് മാത്രം സാമൂഹ്യനീതി ലഭിയ്ക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും അതുകൊണ്ടുതന്നെ ഹൈന്ദവ സമുദായങ്ങള്‍ സംഘടിത ശക്തിയായി മാറണമെന്നും വെള്ളാപ്പിള്ളി നിര്‍ദ്ദേശിച്ചു. ഗണക സമുദായ സഭ സംസ്ഥാന പ്രസിഡന്റ് ഒ.എം മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. 
എം.എല്‍.എമാരായ സാജുപോള്‍, ജോസഫ് വാഴയ്ക്കന്‍, പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ വി.ആര്‍ ജോഷി, ഗുജറാത്ത് സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ വകുപ്പിലെ മുകുന്ദന്‍ കുറുപ്പ്, കേരള സ്റ്റേറ്റ് ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം തുളസി ടീച്ചര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മന്ത്രി കെ.എം ബാബു രാവിലെ ഉദ്ഘാടനം ചെയ്തു. 
കണിയാന്‍, കണിശു, കളരിക്കുറുപ്പ്, കളരിപ്പണിയ്ക്കര്‍ തുടങ്ങിയ വിവിധ അവാന്തര വിഭാഗങ്ങളില്‍ പെട്ടവരെ ഒന്നിപ്പിയ്ക്കുകയായിരുന്നു  സംഗമത്തിന്റെ ലക്ഷ്യം.

മംഗളം 24.09.2012

Sunday, September 23, 2012

മാധ്യമ സ്വാതന്ത്ര്യം സംരക്ഷിയ്‌ക്കണം: പത്രപ്രവര്‍ത്തക അസോസിയേഷന്‍

എന്‍.എം അമീര്‍
നൗഷാദ്‌
അബ്‌ദുള്‍
റഹ്മാന്‍  

പെരുമ്പാവൂര്‍: പത്രപ്രവര്‍ത്തകര്‍ക്ക്‌ നേരെയുള്ള അതിക്രമങ്ങള്‍ അവസാനിപ്പിച്ച്‌ മാധ്യമ സ്വാതന്ത്ര്യം സംരക്ഷിയ്‌ക്കണമെന്ന്‌ കേരള പത്രപ്രവര്‍ത്തക അസോസിയേഷന്‍ പെരുമ്പാവൂര്‍ മേഖല കമ്മിറ്റി രൂപീകരണ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്തുടനീളം മാധ്യമ പ്രവര്‍ത്തകര്‍ക്ക്‌ നേരെയുള്ള കയ്യേറ്റങ്ങള്‍ ഏറിവരുന്നതായി സമ്മേളനം വിലയിരുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസ്‌ ജോസഫ്‌ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ സുരേഷ്‌ കീഴില്ലം അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ മധു കടുത്തുരുത്തി, കെ.കെ അബ്‌ദുള്ള, ജില്ലാ പ്രസിഡന്റ്‌ കെ.എ സൈനുദ്ദീന്‍, സെക്രട്ടറി എം.ബി പ്രസാദ്‌, മൂവാറ്റുപുഴ മേഖലാ പ്രസിഡന്റ്‌ ബേബി കെ ഫിലിപ്പോസ്‌, ജില്ലാ കമ്മിറ്റി അംഗങ്ങളായ മനോജ്‌ വെങ്ങോല, ബൈജു മേനാച്ചേരി, പെരുമ്പാവൂര്‍ പ്രസ്‌ ക്ലബ്‌ പ്രസിഡന്റ്‌ പി.കെ ഷാജി, സെക്രട്ടറി യു.യു മുഹമ്മദ്‌ കുഞ്ഞ്‌ തുടങ്ങിയവര്‍ പ്രസംഗിച്ചു.
മേഖലാകമ്മിറ്റി ഭാരവാഹികളായി എന്‍.എം അമീര്‍ തേജസ്‌ നെടുമ്പാശ്ശേരി (പ്രസിഡന്റ്‌), സൈജൂണ്‍ സി. കിടങ്ങൂര്‍ സിറാജ്‌ അങ്കമാലി, ജോര്‍ജ്‌ മൂത്തേടന്‍ ജനയുഗം പെരുമ്പാവൂര്‍ (വൈസ്‌ പ്രസിഡന്റുമാര്‍), നൗഷാദ്‌ അബ്‌ദുള്‍ റഹ്മാന്‍ ചന്ദ്രിക പെരുമ്പാവൂര്‍ (സെക്രട്ടറി), ഷൈബി പാപ്പച്ചന്‍ മംഗളം മലയാറ്റൂര്‍, രമേഷ്‌കുമാര്‍ കെ എ.സി.വി ന്യൂസ്‌ പെരുമ്പാവൂര്‍ (ജോയിന്റ്‌ സെക്രട്ടറിമാര്‍), സുജിത്ത്‌ എന്‍.ജി ക്ലിയര്‍വിഷന്‍ കാലടി (ട്രഷറര്‍), എം.യു മുഹമ്മദ്‌കുഞ്ഞ്‌ കലാകൗമുദി ബിഗ്‌ ന്യൂസ്‌, ഗോപകുമാര്‍ ഡി.എന്‍.എന്‍ കേരള, റഷീദ്‌ മല്ലശ്ശേരി തേജസ്‌, ദേവസിക്കുട്ടി പന്തയ്‌ക്കല്‍ മെട്രോവാര്‍ത്ത (മേഖലാ കമ്മിറ്റി അംഗങ്ങള്‍), സുരേഷ്‌ കീഴില്ലം മംഗളം, ബൈജു മേനാച്ചേരി കലാകൗമുദി ബിഗ്‌ ന്യൂസ്‌, മനോജ്‌ വെങ്ങോല മെട്രോ ന്യൂസ്‌ (ജില്ലാ കമ്മിറ്റി അംഗങ്ങള്‍) എന്നിവരെ തെരഞ്ഞെടുത്തു. 

മംഗളം  

Saturday, September 22, 2012

കൂടാലപ്പാട് ഭാര്യയെ വെട്ടി പരുക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം ജീവനൊടുക്കി


 പെരുമ്പാവൂര്‍: കൂവപ്പടി കൂടാലപ്പാട് ഭാഗത്ത് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഭര്‍ത്താവ് സ്വയം ജീവനൊടുക്കി.
കൂടാലപ്പാട് വലിയവീട്ടില്‍ ദിലീപ് (42) ആണ് ഭാര്യ രേവതിയെ വാക്കത്തിയ്ക്ക് വെട്ടി പരുക്കേല്‍പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഗുരുതരമായി പരുക്കേറ്റ രേവതി എറണാകുളം സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലാണ്.
ഇന്നലെ ഉച്ചയ്ക്ക് 12.45 നാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. ഇടവൂരില്‍ ഗുരുദേവ സമാധിദിനാചരണ പരിപാടിയില്‍ പങ്കെടുക്കാന്‍ പോയ ഭാര്യയെ അവിടെ നിന്ന് വിളിച്ചുകൊണ്ടു വന്ന ശേഷമായിരുന്നു ഭര്‍ത്താവിന്റെ ആക്രമണം.
അനുജന്‍ സജി താമസിയ്ക്കുന്ന തറവാട് വീടിന് മുന്നിലെത്തിയപ്പോള്‍ ദിലീപ് കയ്യില്‍ കരുതിയിരുന്ന വാക്കത്തി ഉപയോഗിച്ച് ഭാര്യയെ തുരുതുരാ വെട്ടുകയായിരുന്നു. വെട്ടേറ്റ് രേവതിയുടെ വലതു കൈ അറ്റുപോയ നിലയിലാണ്. തോളിനും തലയിലും ചെവിയിലും ആഴത്തില്‍ വെട്ടേറ്റിട്ടുണ്ട്. 
ഓടിക്കൂടിയ നാട്ടുകാര്‍ രേവതിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയില്‍ ദിലീപ് വീടിന് അകത്തുകയറി വാതിലടച്ചു. സംഭവമറിഞ്ഞ് കോടനാട് പോലീസ് സ്ഥലത്ത് എത്തി. എന്നാല്‍, വീടിന് അകത്തുകയറിയ ദിലീപ് വിഷം കഴിയ്ക്കുകയായിരുന്നു. ബലമായി വാതില്‍ തുറന്ന പോലീസും നാട്ടുകാരും ചേര്‍ന്ന് ഇയാളെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. 
മരംവെട്ടു തൊഴിലാളിയാണ് ദിലീപ്. ഭാര്യയെ പറ്റിയുള്ള സംശയമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു.  ഇവര്‍ക്ക് രണ്ടു മക്കളുണ്ട്. രുഗ്മ, ലക്ഷ്മി. ദിലീപിന്റെ സംസ്‌കാരം പിന്നീട്.

മംഗളം 22.09.2012

ടാക്‌സി ഡ്രൈവറുടെ കൊലപാതകം കുടുംബസഹായ നിധി സമാഹരണം തുടങ്ങി


പെരുമ്പാവൂര്‍: സ്വാതന്ത്ര്യദിന പുലര്‍ച്ചെ ദാരുണമായി കൊല്ലപ്പെട്ട ടാക്‌സിഡ്രൈവര്‍ ഹൈദരാലിയുടെ കുടുംബത്തെ സഹായിയ്ക്കാനുള്ള നിധി സമാഹരണം തുടങ്ങിയതായി മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം പത്രസമ്മേളനത്തില്‍ അറിയിച്ചു.
പൂപ്പാറയിലേയ്ക്ക് ഓട്ടം  വിളിച്ചുകൊണ്ടുപോയി മടങ്ങി വരുംവഴിയാണ് ഹൈദരലിയെ തായ്ക്കരചിറയ്ക്ക് സമീപം വച്ച് ദാരുണമായി കൊലപ്പെടുത്തിയത്. കൊലയാളികള്‍ കാര്‍ തട്ടിയെടുക്കുകയും ചെയ്തു.
വാഹനം വാങ്ങിയതിനുള്ള വായ്പ തുകയും വലിയ കുടുംബ പ്രാരാബ്ധങ്ങളും ഉള്ളതിനാലാണ് പരിചയമില്ലാത്തവര്‍ക്കൊപ്പം ഹൈദരലി ദീര്‍ഘദൂര ഓട്ടത്തിന് തയ്യാറായത്. ഇദ്ദേഹത്തിന്റെ മരണത്തോടെ ഒരു കുടുംബം അനാഥമായി.
വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ മൂലം ദുരിതമനുഭവിയ്ക്കുന്ന മാതാപിതാക്കളും ഹൃദ്രോഗിയായ മകനും ഭാര്യയും ഹൈദരലിയുടെ തുഛവരുമാനം കൊണ്ടാണ് ജീവിച്ചിരുന്നത്. അഞ്ച് സെന്റ് സ്ഥലവും ജീര്‍ണിച്ച പുരയുമാണ് ഇവര്‍ക്കുള്ളത്.
മാസങ്ങള്‍ക്കു മുമ്പ് ഹൃദയ ശസ്ത്രക്രിയ നടത്തിയ മകന്റെ തുടര്‍ചികിത്സ നടക്കേണ്ടതുണ്ട്. വിവിധ സാമ്പത്തിക സ്ഥാപനങ്ങളിലുള്ള കടബാദ്ധ്യതയും അടച്ച് തീര്‍ക്കണം. നിത്യ ചിലവുകള്‍ക്കു പോലും വക കാണാതെ  വിഷമിയ്ക്കുന്ന ഈ കുടുംബത്തെ സഹായിയ്ക്കുന്നതിനാണ് നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം ചെയര്‍മാനായി ഹൈദരലി കുടുംബസഹായ സമിതി രൂപീകരിച്ചത്. അടുത്തമാസം 31 നകം പത്തുലക്ഷം രൂപ സമാഹരിച്ച് നല്‍കുകയാണ് സമിതിയുടെ ലക്ഷ്യം.
ഹൈദരലിയുടെ കുടുംബത്തെ സഹായിയ്ക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ പെരുമ്പാവൂര്‍ ശാഖയില്‍ തുടങ്ങിയ എസ്.ബി 23427 നമ്പര്‍ അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിയ്ക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847043219 എന്ന നമ്പറില്‍ ബന്ധപ്പെടാമെന്ന് സമിതി ഭാരവാഹികളായ അഡ്വ. അജിത്, കെ.ഇ നൗഷാദ് തുടങ്ങിയവര്‍ അറിയിച്ചു.

മംഗളം 22.09.2012

നൂറു രൂപ മുടക്കുമോ, വീട്ടുവളപ്പില്‍ മാലിന്യങ്ങള്‍ സംസ്‌കരിയ്ക്കാം


പെരുമ്പാവൂര്‍: കേവലം നൂറു രൂപ മുതല്‍ മുടക്കാന്‍ തയ്യാറുണ്ടോ? മാലിന്യങ്ങളുമായി എവിടേയും അലയേണ്ട. അവ വീട്ടുവളപ്പില്‍ തന്നെ സംസ്‌കരിയ്ക്കാം.
ഉറവിട മാലിന്യ സംസ്‌കരണ സംവിധാനങ്ങളെ മുന്‍ നിര്‍ത്തി നഗരസഭ നടത്തിയ പ്രദര്‍ശനത്തിലാണ് പുതു സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തിയത്. 
കേവലം 1000 രൂപ ചെലവില്‍ മാലിന്യം സംസ്‌കരിയ്ക്കാന്‍ കഴിയുന്ന പൈപ്പ് കംമ്പോസ്റ്റ് സംവിധാനം മുതല്‍ ഇന്ധന ദൗര്‍ലഭ്യത്തിന് പരിഹാരമുണ്ടാക്കാന്‍ കഴിയുന്ന ബയോഗ്യാസ് പ്ലാന്റുകള്‍ വരെ പ്രദര്‍ശനത്തിനുണ്ടായിരുന്നു.
വെള്ളം കെട്ടിനില്‍ക്കാത്ത ഇടങ്ങളില്‍ മാലിന്യം സംസ്‌കരിയ്ക്കാന്‍ കഴിയുന്ന ലളിതമായ സംവിധാനമാണ് പൈപ്പ് കംമ്പോസ്റ്റ്. 1000 രൂപ ഇതിന് ചെലവ് വരുമെങ്കിലും 90 ശതമാനം സബ്‌സിഡിയുണ്ട്. അതായത് മാലിന്യ സംസ്‌കരണത്തിന് വീട്ടുടമസ്ഥന്‍ മുതല്‍ മുടക്കേണ്ടത് വെറും നൂറുരൂപ. 
പോട്ട് കംമ്പോസ്റ്റാണ് മറ്റൊരു മാര്‍ഗം. ഇതിന് 1200 രൂപയാണ് മുടക്കുമുതല്‍. എന്നാല്‍ 90 ശതമാനം സബ്‌സിഡി ലഭിക്കുന്നതിനാല്‍ 120 രൂപ വീട്ടുടമസ്ഥന്‍ മുടക്കിയാല്‍  മതിയാവും.
ഇന്ധന ദൗര്‍ലഭ്യത്തിന്റെ കാലത്ത് ഓരോ വീട്ടിലേയ്ക്കും ആവശ്യമായ പാചകവാതകം മാലിന്യ സംസ്‌കരണത്തിലൂടെ ഉത്പാദിപ്പിയ്ക്കാന്‍ കഴിയും. പ്രതിദിനം 10 കിലോ മാലിന്യം നിക്ഷേപിയ്ക്കാന്‍ കഴിയുന്നവര്‍ക്ക് ബയോഗ്യാസ് പ്ലാന്റ് നിര്‍മ്മിയ്ക്കാം. 9000 രൂപയാണ് മുതല്‍ മുടക്ക്. ഇതില്‍ സര്‍ക്കാരിന്റെ 50 ശതമാനം സബ്‌സിഡിയുണ്ട് കൂടാതെ നഗരസഭ 25 ശതമാനം സബ്‌സിഡിയും നല്‍കും.  
ഫ്‌ളാറ്റുകളിലേയ്ക്ക് ആവശ്യമുള്ള ബയോബിന്നുകളും ഇവിടെ പ്രദര്‍ശിപ്പിച്ചു. ഇതിന് 51000 രൂപയോളം ചെലവു വരും.
രാജഗിരി ഔട്ട് റീച്ച്, കെഡായി ക്ലീന്‍ സിറ്റി എറണാകുളം, അന്ത്യോദയ അങ്കമാലി, എവര്‍ഗ്രീന്‍ എറണാകുളം, ഗ്രേസ് ലാന്റ് തിരുവനന്തപുരം, ശാസ്ത്രസാഹിത്യ പരിഷത്ത്, റെയ്‌ക്കോ തുടങ്ങിയ പത്തോളം ഏജന്‍സികളാണ് പ്രദര്‍ശനം നടത്താനെത്തിയത്.
നഗരസഭ ചെയര്‍മാന്‍ കെ.എം.എ സലാം ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബിജു ജോണ്‍ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. 
മംഗളം 22.09.2012

കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലി നിറവില്‍


പെരുമ്പാവൂര്‍: കൂവപ്പടി ഗണപതി വിലാസം ഹൈസ്‌കൂള്‍ പ്ലാറ്റിനം ജൂബിലിയുടെ നിറവില്‍. എ.എസ് നാരായണ അയ്യര്‍ 1938-ല്‍ സ്ഥാപിച്ച സ്‌കൂളാണ് ഇത്. 
ആലാട്ടുചിറയ്ക്കും പെരുമ്പാവൂരിനും ഇടയ്ക്ക് വിദ്യാഭ്യാസത്തിന് സൗകര്യമില്ലാതിരുന്ന കാലഘട്ടത്തില്‍ നീണ്ട അഞ്ചു വര്‍ഷത്തെ പ്രയത്‌നങ്ങള്‍ക്കൊടുവിലാണ് അന്നത്തെ ദിവാന്‍ സര്‍.സി.പി രാമസ്വാമി അയ്യര്‍ സ്‌കൂളിന് അനുമതി നല്‍കിയത്. ഏഴു ക്ലാസുകളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്.
ബ്രിട്ടീഷ് ഭരണമായതിനാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളായാണ് അനുമതി ലഭിച്ചത്. ഇന്ത്യ സ്വതന്ത്രമായതിനുശേഷമാണ് ഗണപതിവിലാസം മലയാളം മാധ്യമത്തിലേയ്ക്ക് മാറുന്നത്. 
നാരായണയ്യരുടെ മകന്‍ എന്‍ പത്മനാഭ അയ്യര്‍ 48-ല്‍ അദ്ധ്യാപകനായി ചേര്‍ന്നതോടെയാണ് സ്‌കൂളിന് വലിയ മാറ്റങ്ങള്‍ ഉണ്ടായത്. 51-ല്‍ ഗണപതിവിലാസം ഹൈസ്‌കൂളായി. 57-ല്‍ പ്രധാന അദ്ധ്യാപകനായി മാറിയ പത്മനാഭ അയ്യര്‍ തന്നെയാണ് സ്‌കൂളിന്റെ ചരിത്രത്തില്‍ നീണ്ടകാലം ആ പദവി വഹിച്ചത്. 
എന്നാല്‍, സ്‌കൂള്‍ നടത്തിപ്പ് ശ്രമകരമായതിനെത്തുടര്‍ന്ന് പത്മനാഭഅയ്യര്‍ കൂവപ്പടിയിലെ പ്രശസ്തമായ പറമ്പികുടുംബത്തിന് ഉടമസ്ഥത കൈമാറി. 
പോള്‍ വാള്‍ട്ടില്‍ ദേശീയ, അന്തര്‍ ദേശീയ ജേതാവായ എം.എ വറുഗീസ്, ദേശീയ പോള്‍വാള്‍ട്ട് താരം ബൈജു വി.എം, കേരള ഫുട്‌ബോള്‍ ടീം അംഗമായിരുന്ന പോളി റാഫേല്‍, പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ പ്രൊഫ. സീതാരാമന്‍, തുടങ്ങിയവരൊക്ക ഈ സ്‌കൂളിന്റെ സംഭാവനകളാണ്.
ഇടക്കാലത്ത് ചില തര്‍ക്കങ്ങളും വ്യവഹാരങ്ങളും സ്‌കൂളിന്റെ പുരോഗതിയ്ക്ക് തടസമായെങ്കിലും കഴിഞ്ഞ വര്‍ഷവും എസ്.എസ്.എല്‍.സി പരീക്ഷയില്‍ നൂറു ശതമാനം വിജയം കൈവരിച്ചിരുന്നു.
അനേക വര്‍ഷം അദ്ധ്യാപക പരിശീലകനായിരുന്ന കെ.എം പൗലോസാണ് ഇപ്പോള്‍ പ്രധാന അദ്ധ്യാപകന്‍. മാനേജര്‍ മംഗളാംബാളും പി.ടി.എ പ്രസിഡന്റ് അര്‍ജുനന്‍പിള്ളയും സ്‌കൂള്‍ ഭരണത്തിന് നേതൃത്വം വഹിയ്ക്കുന്നു.  ജോയി ജോസഫ് നെടുംകണ്ടത്തില്‍ ചെയര്‍മാനായി രൂപീകരിച്ച സ്വാഗതസംഘത്തിന്റെ നേതൃത്വത്തില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളിലാണ് ഇപ്പോള്‍ സ്‌കൂള്‍ അധികൃതര്‍. 

മംഗളം 22.09.2012

Friday, September 21, 2012

ബ്രൗണ്‍ഷുഗറുമായി മൂന്നുപേര്‍ പോലീസ് പിടിയില്‍

സിദ്ധിക്ക് മണ്ഡല്‍ 


മിലന്‍ മോള 

 ലാലം ഷെയ്ക്
പെരുമ്പാവൂര്‍: ബ്രൗണ്‍ഷുഗറുമായി മൂന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ പിടിയിലായി.
പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശികളായ മിലന്‍ മോള (20), സിദ്ധിക്ക് മണ്ഡല്‍ (20), ലാലം ഷെയ്ക്  (22) എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് അഞ്ചു പാക്കറ്റുകളിലായി രണ്ടര ഗ്രാം ബ്രൗണ്‍ഷുഗറും കണ്ടെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കിലോയ്ക്ക് ഒരു കോടി രൂപയോളം വിലയുള്ള മയക്കുമരുന്നാണ് ഇതെന്ന് പോലീസ് പറയുന്നു. 
ലോറി ഡ്രൈവറായ മിലന്‍ മോളയായിരുന്നു വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബ്രൗണ്‍ ഷുഗര്‍ എത്തിച്ചിരുന്നത്. മറ്റു രണ്ടുപേരും സ്ഥിരം മയക്കുമരുന്ന് ഉപയോഗിയ്ക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.
ഓള്‍ഡ് വല്ലം റോഡിലെ ജെ.ജെ പ്ലൈവുഡ്‌സ് എന്ന സ്ഥാപനത്തിനു മുന്നില്‍ നിന്നാണ് പോലീസ് ഇത് പിടികൂടിയത്. സിദ്ധിക്കും ലാലം ഷെയ്ക്കും ഈ സ്ഥാപനത്തിലെ ജീവനക്കാരാണ്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. 
ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നിര്‍ദ്ദേശ പ്രകാരം സി.ഐ വി.റോയ്, എസ്.ഐ ഹണി.കെ ദാസ്, എ.എസ്.ഐ മാരായ റെജി, കുര്യാക്കോസ്, സീനിയര്‍ സി.പി.ഒ ഷുക്കൂര്‍, ബദറുദ്ദീന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

 മംഗളം 21.09.2012

ടാക്‌സി ഡ്രൈവറുടെ കൊലപാതകം; കാറിന്റെ നമ്പര്‍ മാറ്റിയൊട്ടിച്ചു കൊടുത്തയാളും പിടിയിലായി


പാണ്ടി

പെരുമ്പാവൂര്‍: ടാക്‌സി ഡ്രൈവറെ കൊന്ന് കാര്‍ കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ കൂടി പിടിയിലായി.
കാറിന്റെ കേരള രജിസ്‌ട്രേഷനിലുള്ള നമ്പറിനു മുകളില്‍ വ്യാജ തമിഴ്‌നാട് രജിസ്‌ട്രേഷന്‍ നമ്പര്‍ ഒട്ടിച്ചു നല്‍കിയ അരവിന്ദ് സ്റ്റിക്കേഴ്‌സ് ഉടമ കമ്പം ആങ്കൂര്‍ പാളയം റോഡില്‍  30/451- നമ്പര്‍ വീട്ടില്‍ താമസിയ്ക്കുന്ന പാണ്ടി (41) ആണ് പിടിയിലായത്. കാറിന്റെ ഗ്ലാസില്‍ ശ്രീ മുരുകന്‍ തുണൈ എന്ന തമിഴ് സ്റ്റിക്കറും ഇയാള്‍ ഒട്ടിച്ചു നല്‍കി.
കഴിഞ്ഞ സ്വാതന്ത്യദിന പുലര്‍ച്ചയിലാണ് മൗലൂദ്പുര തച്ചിരുകുടിയില്‍ പൊട്ടേക്കാട്ടില്‍ ഹൈദര്‍ അലി (45) ദാരുണമായി കൊലചെയ്യപ്പെട്ടത്. നെല്ലിമോളത്തിനടുത്തുള്ള ഇടറോഡില്‍ വച്ച് ചുറ്റികയ്ക്ക് ഹൈദര്‍ അലിയുടെ തലയ്ക്ക് അടിച്ചുവീഴ്ത്തി പെട്രോള്‍ ഒഴിച്ച് കത്തിച്ച ശേഷം കാര്‍ കടത്തുകയായിരുന്നു.
ഈ കേസില്‍ കുറുപ്പംപടി പോലീസ് ഒരാഴ്ചയ്ക്കകം മുഖ്യപ്രതികളെ പിടികൂടി. പള്ളിവാസലില്‍ താമസിയ്ക്കുന്ന ശെല്‍വന്‍ (മണി), തൃശ്‌നാപ്പിള്ളി സ്വദേശികളായ സെബസ്റ്റ്യന്‍, ചിന്നരാജ് എന്നിവരാണ് വലയിലായത്.ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ശിവ എന്നയാളെ ഇനിയും കിട്ടാനുണ്ട്. 
അതിനിടയിലാണ് കാറിന്റെ രൂപഭാവങ്ങള്‍ മാറ്റിക്കൊടുത്ത് പ്രതികളെ സഹായിച്ച പാണ്ടിയെ സി.ഐ ക്രിസ്പിന്‍ സാം, എസ്.ഐ രാജുമാധവന്‍, സീനിയര്‍ സി.പി.ഒ നന്ദകുമാര്‍, സാബു, ഇക്ബാല്‍, വിനോദ് എന്നിവരടങ്ങുന്ന സംഘം കമ്പത്തുനിന്ന് പിടികൂടിയത്.

മംഗളം 21.09.2012

Thursday, September 20, 2012

കുറുപ്പംപടി ഡയറ്റിലെ മരങ്ങള്‍ വെട്ടിക്കടത്തല്‍; ജില്ലാ പഞ്ചായത്ത് അന്വേഷണം തുടങ്ങി



വെട്ടിക്കടത്തിയ തടി മുഴുവന്‍ തിരിച്ചെത്തിച്ച് ലേലം ചെയ്യും

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര (ഡയറ്റ്) ത്തിന്റെ വളപ്പില്‍ നിന്ന് ഹര്‍ത്താല്‍ ദിനത്തില്‍ അനധികൃതമായി മരങ്ങള്‍ മുറിച്ചുമാറ്റിയ സംഭവത്തില്‍ ജില്ലാ പഞ്ചായത്ത് അന്വേഷണം തുടങ്ങി.
ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള ഡയറ്റിലെ മരം മുറിയ്ക്കലിനെ സംബന്ധിച്ച് അന്വേഷിയ്ക്കാന്‍ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ സോമന്‍, ജില്ലാ പഞ്ചായത്ത് അംഗം ടി.എ ഷാജഹാന്‍ എന്നിവരാണ് ഇന്നലെ ഡയറ്റിലെത്തിയത്. 
കാമ്പസ് ഹരിതവത്കരിയ്ക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നുവരുന്നതിന്നിടയില്‍, തേക്കും മാവും ഉള്‍പ്പടെ എട്ടോളം മരങ്ങള്‍ ഹര്‍ത്താല്‍ ദിനത്തില്‍ മുറിച്ച് മാറ്റിയത് കഴിഞ്ഞ ദിവസം മംഗളം റിപ്പോര്‍ട്ട് ചെയ്തിരുന്നു. സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ഇലക്ട്രിക് ലൈനും ഭീഷണിയായ മരങ്ങളാണ് മുറിച്ചതെന്ന് അന്വേഷണത്തിനെത്തിയവര്‍ കണ്ടെത്തി. എന്നാല്‍, സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള മരങ്ങള്‍  മുറിയ്ക്കുമ്പോള്‍ പാലിയ്‌ക്കേണ്ട ചട്ടങ്ങള്‍ പാലിയ്ക്കാതെയാണ് മരങ്ങള്‍ മുറിച്ചുമാറ്റിയതെന്ന് കെ.കെ സോമന്‍ മംഗളത്തോട് പറഞ്ഞു. മരങ്ങള്‍ വെട്ടുന്നതിന് മുമ്പ് ജില്ലാപഞ്ചായത്തിന്റെ അനുമതി തേടുകയോ, ടെന്റര്‍ നടപടികള്‍ സ്വീകരിയ്ക്കുകയോ ചെയ്തിട്ടില്ല.
അതുകൊണ്ടു തന്നെ സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പ്രാഥമിക അന്വേഷണത്തിനെത്തിയവര്‍ വ്യക്തമാക്കി. മുറിച്ചുവിറ്റ തടി മുഴുവന്‍ ഡയറ്റില്‍ തിരിച്ചുകൊണ്ടുവരണമെന്നും അവ നിയമാനുസരണം ലേലം ചെയ്യണമെന്നും  നിര്‍ദ്ദേശം നല്‍കിയതായും വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.
ഡയറ്റ് ഓഫീസിനു മുന്നില്‍ തണല്‍ പരത്തി നിന്ന പ്ലാവിന്റെ കൊമ്പുള്‍പ്പടെ മുറിച്ച് വിറ്റു. ഈ തണലില്‍ നിരവധി ക്ലാസുകള്‍ നടക്കാറുള്ളതാണ്. വളപ്പിലെ ഇരട്ടമാവിന്റെ കൂറ്റന്‍ കൊമ്പും അക്കേഷ്യായും മുറിച്ച് വിറ്റവയില്‍ പെടുന്നു.
പി.ടി.എ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തില്‍ സുതാര്യമായാണ് മരങ്ങള്‍ വെട്ടിയതെന്ന് പ്രിന്‍സിപ്പാള്‍ പറയുന്നുണ്ടെങ്കിലും ഡയറ്റിലെ ഇതര ഉദ്യോഗസ്ഥരോ അദ്ധ്യാപകരോ തടിവില്‍പനയ്ക്ക് ശേഷമാണ് സംഭവത്തെ കുറിച്ച് അറിയുന്നത്. അതുകൊണ്ടു തന്നെ ഡയറ്റിന് അകത്തും പുറത്ത് നാട്ടുകാര്‍ക്ക് ഇടയിലും പ്രതിഷേധം വ്യാപകമാണ്.

മംഗളം 20.09.2012

താടിയെല്ലുകള്‍ക്ക് അപൂര്‍വ്വരോഗം ബാധിച്ച വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു

പ്രിന്‍സ് കാലുകള്‍ തളര്‍ന്ന
പിതാവിനൊപ്പം.
 

പെരുമ്പാവൂര്‍: താടിയെല്ലുകള്‍ക്ക് അപൂര്‍വ്വരോഗം ബാധിച്ച വിദ്യാര്‍ത്ഥി ചികിത്സാ സഹായം തേടുന്നു.
ഐമുറി തേലക്കാടന്‍ ദേവസിയുടെ മകന്‍ പ്രിന്‍സ് (16) ആണ് കാരുണ്യം തേടുന്നത്.
ജന്മനാ രോഗലക്ഷണമുണ്ടായിരുന്ന പ്രിന്‍സ് അന്നുമുതലേ ചികിത്സ നടത്തിവരുന്നുണ്ട്. താടിയെല്ലുകള്‍ക്ക് അമിതമായ വളര്‍ച്ചയാണ് പ്രിന്‍സിന്റെ രോഗം. ഇപ്പോള്‍ വായ് തുറക്കാനോ ഭക്ഷണം കഴിയ്ക്കാനോ സാധിക്കാത്ത അവസ്ഥയാണ്.
എറണാകുളം സിറ്റി ഹോസ്പിറ്റല്‍, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലായി പ്രിന്‍സിന് മൂന്ന് ശസ്ത്രക്രിയകള്‍ ഇതിനകം നടത്തിയിട്ടുണ്ട്. എന്നിട്ടും കാര്യമായ മാറ്റമുണ്ടായില്ല. ഇപ്പോള്‍ ചികിത്സിയ്ക്കുന്ന ഇടപ്പിള്ളി കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടിയന്തിര ശസ്ത്രക്രിയയ്ക്ക് നിര്‍ദ്ദേശിച്ചിരിയ്ക്കുകയാണ്. തുടര്‍ച്ചയായി രണ്ട് ശസ്ത്രക്രിയകള്‍ നടത്തിയാല്‍ താടിയെല്ലുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലാക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. ആറുമണിക്കൂറോളം നീണ്ടു നില്‍ക്കുന്ന ശസ്ത്രക്രിയകള്‍ക്കും തുടര്‍ചികിത്സയ്ക്കുമായി നാലു ലക്ഷത്തോളം രൂപ വേണം.
അരയ്ക്ക് താഴെ തളര്‍ന്ന പിതാവ് ലോട്ടറി വിറ്റാണ് ഉപജീവനം നടത്തുന്നത്. അതുകൊണ്ട് തന്നെ ഇത്ര വലിയ തുക സമാഹരിയ്ക്കുവാന്‍ ഈ കുടുംബത്തിനാവില്ല. 
ഈ സാഹചര്യത്തില്‍ പ്രിന്‍സിന്റെ ചികിത്സാ ചെലവിലേയ്ക്ക് ഫണ്ട് ശേഖരയ്ക്കുന്നതിനായി മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍, ലോട്ടറി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ ബാബു ജോസഫ്, ബ്ലോക്ക് പ്രസിഡന്റ് പോള്‍ ഉതുപ്പ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വൈ പൗലോസ്, ഐമുറി പള്ളിവികാരി ഫാ. വറുഗീസ് പുളിയ്ക്കല്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്. സഹായിയ്ക്കാന്‍ മനസുള്ളവര്‍ക്ക് സമിതി, ഫെഡറല്‍ ബാങ്കിന്റെ കുറുപ്പംപടി ശാഖയില്‍ തുറന്നിട്ടുള്ള അക്കൗണ്ടിലേയ്ക്ക് പണം നിക്ഷേപിയ്ക്കാം. അക്കൗണ്ട് നമ്പര്‍ 12910100127543. കൂടുതല്‍ വിവരങ്ങള്‍ക്ക് 9847877520 എന്ന നമ്പറില്‍ ബന്ധപ്പെടാം.

മംഗളം 20.09.2012


Wednesday, September 19, 2012

തേന്‍കുളങ്ങരപ്പാടത്ത് വീണ്ടും നെല്‍കൃഷി: വയലില്‍ തൊഴിലുറപ്പ് സേന


പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ തേല്‍കുളങ്ങര പാടശേഖരത്തില്‍ വീണ്ടും നെല്‍കൃഷിയുടെ നല്ലകാലം. കൃഷി ഇറക്കാന്‍ തൊഴിലുറപ്പ് സേന.
നെല്‍കൃഷിയുടെ ശോചനീയാവസ്ഥാ പരിഹരിയ്ക്കുന്നതിനാണ് 22-ാം വാര്‍ഡില്‍പ്പെട്ട ഈ പാടശേഖരത്തില്‍ കൃഷിയിറക്കാന്‍ തീരുമാനിച്ചത്. പാടത്തിന്റെ ചുറ്റുമുള്ള നീര്‍ച്ചാലുകള്‍ തെളിച്ചും വരമ്പുകള്‍ പുനര്‍ നിര്‍മ്മിച്ചും പാടത്തിറങ്ങിയത് മഹാത്മഗാന്ധി ദേശിയ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങള്‍. അവര്‍ക്ക് നേതൃത്വം നല്‍കാന്‍ സമൂഹത്തിലെ പ്രമുഖരും. 
വിത്ത് വിതയ്ക്കാനും കള പറിക്കാനുമായി തൊഴിലുറപ്പ് പദ്ധതിയില്‍പ്പെട്ട ഇരുപത്തിയഞ്ചോളം പേരാണ് രംഗത്ത് വന്നിട്ടുള്ളത്. നൂറു തൊഴില്‍ ദിനങ്ങള്‍ക്കുള്ള കൂലി പദ്ധതി പ്രകാരം പഞ്ചായത്ത് അധികൃതരില്‍ നിന്ന് ലഭിയ്ക്കും. ശേഷിയ്ക്കുന്ന ദിനങ്ങളിലെ ഓരോ ജോലിയ്ക്കും തക്കതായ  കൂലി കൃഷിഭൂമിയുടമ നല്‍കണമെന്നാണ് ധാരണ.
പ്രമുഖ വ്യവസായിയായ രാജു തുണ്ടത്തിലിന്റേയും തേന്‍കുളങ്ങര പാടശേഖര സമിതി ഭാരവാഹിയായ കെ.കെ സുരേഷിന്റെയും നേതൃത്വത്തിലാണ് കൃഷി. 
മംഗളം 19.09.2012

വെങ്ങോലയില്‍ നന്നങ്ങാടികള്‍ കണ്ടെത്തി



പെരുമ്പാവൂര്‍: വെങ്ങോല ഗ്രാമപഞ്ചായത്തിലെ കുറ്റിപ്പാടം ഭാഗത്തുനിന്ന് നന്നങ്ങാടികളും ആയുധങ്ങളും  കണ്ടെത്തി.
മനയത്തുകുടി ചെറുങ്ങായി ബീരാന്റെ മകള്‍ സലീനയുടെ പുരയിടത്തോടു ചേര്‍ന്ന് കിണര്‍ കുഴിച്ചപ്പോഴാണ് നന്നങ്ങാടികള്‍ കണ്ടത്. വാള്‍, വളഞ്ഞ കത്തി, മഴു, തൂക്കുകട്ട, ചെറുകുടം തുടങ്ങിയവ ഇതോടൊപ്പം ഉണ്ടായിരുന്നു. ഓര്‍ണ സ്വദേശികളായ സുകുമാരന്‍, വാസു, കുഞ്ഞപ്പന്‍ എന്നി തൊഴിലാളികളാണ് ഇത് കണ്ടെത്തിയത്.
തണ്ടേക്കാട് ജമാ അത്ത് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥി അഷ്‌കര്‍ അദ്ധ്യാപകനായ കെ.എ നൗഷാദ് മാസ്റ്ററെ അറിയിച്ചതിനെ തുടര്‍ന്നാണ് വിവരം പുറത്തുവന്നത്. പ്രാദേശിക ചരിത്ര പഠിതാവായ ഇസ്മയില്‍ പള്ളിപ്പുറം പുരാവസ്തു അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്.
ലഭിച്ച നാലു നന്നങ്ങാടികളില്‍ മൂന്നെണ്ണവും ഉടഞ്ഞുപോയിട്ടുണ്ട്.  ഉപകരണങ്ങളില്‍ പലതും സമീപത്തുള്ള വിദ്യാലയങ്ങളിലും പ്രദേശവാസികളുടെ കൈകളിലുമാണ്.

മംഗളം 19.09.12


Tuesday, September 18, 2012

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര വളപ്പിലെ മരങ്ങള്‍ അനധികൃതമായി മുറിച്ചുമാറ്റിയെന്ന് ആക്ഷേപം


മരങ്ങള്‍ വെട്ടിയത് ഹര്‍ത്താല്‍ ദിനത്തില്‍

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര (ഡയറ്റ്) ത്തിന്റെ വളപ്പില്‍ നിന്ന് അനധികൃതമായി മരങ്ങള്‍ മുറിച്ചുമാറ്റിയെന്ന് ആക്ഷേപം.
കാമ്പസ് ഹരിതവത്കരിയ്ക്കാനുള്ള ഊര്‍ജ്ജിത ശ്രമങ്ങള്‍ നടന്നുവരുന്നതിന്നിടയില്‍, തേക്കും മാവും ഉള്‍പ്പടെ എട്ടോളം മരങ്ങള്‍ ഹര്‍ത്താല്‍ ദിനത്തില്‍ മുറിച്ച് മാറ്റിയെന്നാണ് ആരോപണം. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള മരങ്ങള്‍  മുറിയ്ക്കുമ്പോള്‍ പാലിയ്‌ക്കേണ്ട ചട്ടങ്ങളൊന്നും ഇവിടെയുണ്ടായില്ലെന്നറിയുന്നു.
ഡയറ്റ് ഓഫീസിനു മുന്നില്‍ തണല്‍ പരത്തി നിന്ന പ്ലാവിന്റെ കൊമ്പുള്‍പ്പടെ മുറിച്ച് വിറ്റു. ഈ തണലില്‍ നിരവധി ക്ലാസുകള്‍ നടക്കാറുള്ളതാണ്. വളപ്പിലെ ഇരട്ടമാവിന്റെ കൂറ്റന്‍ കൊമ്പും അക്കേഷ്യായും മുറിച്ച് വിറ്റവയില്‍ പെടുന്നു.
എന്നാല്‍, കുട്ടികള്‍ക്കും സ്ഥാപനത്തിനും ഭീഷണിയായ മരങ്ങള്‍ മാത്രമാണ് മുറിച്ച് നീക്കിയതെന്ന് ഡയറ്റ് പ്രിന്‍സിപ്പല്‍ വി.മുരളീധരന്‍ മംഗളത്തോടു പറഞ്ഞു. ഇത് പി.ടി.എ പ്രസിഡന്റിന്റെ സാന്നിദ്ധ്യത്തിലുമായിരുന്നു.
ഡയറ്റിനു കീഴിലുള്ള എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന് ഭീഷണിയായതിനാലാണ് ഇവിടെ നിന്ന മാവിന്റെ കൊമ്പ് മുറിച്ചത്. ലേഡീസ് ഹോസ്റ്റലിന് പിന്നിലുള്ള കിണറിലെ വെള്ളം ഇലകള്‍ വീണ് സ്ഥിരമായി മലിനപ്പെടുന്നതിനാല്‍ ചേര്‍ന്നു നിന്ന വട്ടയും ഡയറ്റിലേയ്ക്കുള്ള ത്രീ ഫേയ്‌സ് ഇലക്ട്രിക് പവര്‍ ലൈന് ഭീഷണിയായതിനാല്‍ താഴെ നിന്ന തേക്കും വെട്ടിമാറ്റി.
കൊമ്പു വെട്ടിയിറക്കുന്നതിന് മരംവെട്ടുകാര്‍ വലിയ കൂലിയാണ് ആവശ്യപ്പെട്ടിരുന്നത്. അതിനാല്‍ത്തന്നെ ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ച് നീക്കല്‍ നാളുകളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഒടുവില്‍ വെട്ടിയ മരങ്ങള്‍ നല്‍കാമെന്ന കരാറിലാണ് തൊട്ടടുത്ത തടിമില്‍ നടത്തുന്നയാള്‍ കൊമ്പിറക്കാന്‍ തയ്യാറായത്. മരം നല്‍കിയതിന് വെട്ടുകൂലി കിഴിച്ച് തടിമില്‍ ഉടമസ്ഥന്‍ 6500 രൂപ നല്‍കിയതായും പ്രിന്‍സിപ്പാള്‍ പറഞ്ഞു.
അതേസമയം, വന്‍തുകയ്ക്കുള്ള മരങ്ങളാണ് ഇവിടെ നിന്ന് വെട്ടിക്കടത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. സ്വകാര്യഭൂമിയില്‍ നില്‍ക്കുന്ന തേക്കുപോലുള്ള സംരക്ഷിത മരങ്ങള്‍ വെട്ടണമെങ്കില്‍ പോലും വനം വകുപ്പിന്റെ അനുമതി വേണമെന്നിരിയ്‌ക്കെ എല്ലാ നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് മരംവെട്ടി കടത്തല്‍ നടന്നത്.  ഇല വീഴാതിരിയ്ക്കാന്‍, കിണറിന് മുകളിലേയ്ക്കുള്ള കൊമ്പ് മുറിച്ച് മാറ്റിയാല്‍ മതിയെന്നിരിയ്‌ക്കെ മരം തന്നെ മുറിച്ച് മാറ്റുന്നതെന്തിനെന്നും നാട്ടുകാര്‍ ചോദിയ്ക്കുന്നു. 
ജില്ലാ പഞ്ചായത്തിന് കീഴിലാണ് ഡയറ്റ്. അതുകൊണ്ടു തന്നെ ഇവിടെത്തെ മരങ്ങള്‍ മുറിയ്ക്കാന്‍ അവരോട് അനുമതി തേടേണ്ടതുണ്ട്. എന്നാല്‍, അതൊന്നും ചെയ്യാതെ ഹര്‍ത്താല്‍ ദിനത്തില്‍ അതീവ രഹസ്യമായി മരങ്ങള്‍ മുറിച്ച് വിറ്റതിലുള്ള ദുരൂഹതയെ കുറിച്ച് അന്വേഷിയ്ക്കണമെന്നാണ് ആവശ്യം.

മംഗളം 18.09.2012

Monday, September 17, 2012

ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് മലയാറ്റൂര്‍ വനം ഡിവിഷനില്‍


പെരുമ്പാവൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ തേക്ക് എറണാകുളം ജില്ലയിലെ മലയാറ്റൂര്‍ വനം ഡിവിഷനില്‍ കണ്ടെത്തി. 
തുണ്ടത്തില്‍ റേഞ്ച് റേപ്പാറ ഭാഗത്ത് ഒറ്റക്കല്ലന്‍ മേഖലയിലാണ് 765 സെ.മി വണ്ണമുള്ള കൂറ്റന്‍ തേക്ക് കണ്ടെത്തിയത്. ഇതിന്റെ ഉയരം സ്ഥിരീകരിച്ചിട്ടില്ല. നാല്‍പതു മീറ്ററിന് മുകളില്‍ ഉയരമുണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
ഭൂകണ്ഡത്തിലെ ഏറ്റവും വലിയ തേക്ക് പറമ്പിക്കുളം വനമേഖലയിലാണ് എന്നാണ് പൊതുവെ കരുതപ്പെടുന്നത്. ഇവിടെയുള്ള കന്നിമാറ തേക്കിന് 648 സെ.മി വണ്ണമാണ് ഉള്ളത്. നാല്‍പ്പത്തിയെട്ടു മീറ്ററോളം ഉയരമുണ്ട്. എന്നാല്‍ കുട്ടമ്പുഴ റേഞ്ചില്‍ പെട്ട ഇടമലയാര്‍ റേഞ്ചിന് കീഴിലുള്ള കപ്പായം മേഖലയില്‍ 730 സെ.മി വണ്ണമുള്ള തേക്ക് കണ്ടെത്തിയിരുന്നു. മുപ്പത്തിയെട്ടു മീറ്ററാണ് ഉയരം. അതിലും ഏറെ വലുതാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ള തേക്ക്.
പറമ്പിക്കുളത്തെ തേക്ക് കാണാന്‍ സഞ്ചാരികള്‍ക്ക് സൗകര്യമുണ്ട്. എന്നാല്‍ മലയാറ്റൂര്‍ ഡിവിഷനിലെ വനാന്തരത്തില്‍ നില്‍ക്കുന്ന തേക്കുകള്‍ കാണാന്‍ എളുപ്പമല്ല. വനംവകുപ്പിന്റെ പ്രത്യേക അനുമതിയോടെ ഇടമലയാര്‍ തടാകത്തിലൂടെ ബോട്ടില്‍ പതിനഞ്ച് കിലോ മീറ്ററോളം സഞ്ചരിച്ചാല്‍ മാത്രമാണ് കപ്പായത്തുള്ള തേക്കിന് അടുത്ത് എത്താനാകൂ. റേപ്പാറയില്‍ എത്തണമെങ്കില്‍ ഇടമലയാര്‍ ഡാമില്‍ നിന്ന് മുക്കാല്‍ മണിക്കൂറോളം ബോട്ടില്‍ പോയതിന് ശേഷം അരമണിക്കൂറിലേറെ കാല്‍നടയായി യാത്ര ചെയ്യേണ്ടി വരും.
ഈറ്റ തൊഴിലളിയായ എ.ജെ ആന്റണി ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് മലയാറ്റൂര്‍ ഡി.എഫ്.ഒ ബി.എന്‍ നാഗരാജ്, റേഞ്ച് ഓഫീസര്‍ ജോസ് പണിയ്ക്കര്‍, ഫോറസ്റ്റര്‍ ആര്‍ മധുസൂദനന്‍, ഗാര്‍ഡ് കെ.കെ മനോജ്, ഡ്രൈവര്‍ പി.ഡി ബിജു, വാച്ചര്‍ കെ.ജെ അബ്രഹാം തുടങ്ങിയവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘമാണ് തേക്കിന്റെ വലിപ്പം സ്ഥിരീകരിച്ചത്.

മംഗളം 17.09.2012