Sunday, November 13, 2011

പാറ-പാണംകുഴി റോഡ്‌ നിര്‍മ്മാണത്തിലെ അഴിമതി വിജിലന്‍സ്‌ അന്വേഷിയ്ക്കും

പെരുമ്പാവൂറ്‍: പാറ-പാണംകുഴി റോഡ്‌ നിര്‍മ്മാണത്തിലെ അഴിമതിയ്ക്കെതിരെ വിജിലന്‍സ്‌ അന്വേഷണത്തിന്‌ ഉത്തരവായി.
കൂവപ്പടി ബ്ളോക്ക്‌ പഞ്ചായത്ത്‌ അംഗം റെജി ഇട്ടൂപ്പ്‌ മുഖ്യ മന്ത്രിയ്ക്ക്‌ പരാതി നല്‍കിയതിനെ തുടര്‍ന്നാണ്‌ ഇത്‌. പെരുമ്പാവൂറ്‍ സബ്‌ ഡിവിഷന്‍ നിരത്തു വിഭാഗം പരിധിയില്‍പെട്ട ഈ റോഡിണ്റ്റെ അഴിമതിയ്ക്കെതിരെ ജൂലായ്‌ 9-നാണ്‌ പരാതി നല്‍കിയത്‌. 
പതിന്നാലു കിലോമീറ്റര്‍ വീതി കൂട്ടി ടാര്‍ ചെയ്യുന്നതിന്‌ രണ്ടുകോടി പതിനെട്ടു ലക്ഷം രൂപയാണ്‌ ചെലവിട്ടത്‌. വീതി കൂട്ടുന്നതിനുള്ള ഭൂമി ജനങ്ങള്‍ യാതൊരു പ്രതിഫലവും പറ്റാതെ വിട്ടു കൊടുക്കുകയായിരുന്നു. എന്നാല്‍ നിലവിലുള്ള 3.8 മീറ്ററില്‍ നിന്ന്‌ റോഡ്‌ അഞ്ചര മീറ്റരായി വീതികൂട്ടുന്നതിന്‌ മുക്കാല്‍ ഇഞ്ച്‌ മെറ്റല്‍ മാത്രമാണ്‌ തൊണ്ണൂറു ശതമാനം ഭാഗത്തും ഉപയോഗിച്ചിട്ടുള്ളതെന്ന്‌ കാട്ടിയായിരുന്നു പരാതി. അതുകൊണ്ടു തന്നെ റോഡ്‌ ചൂരത്തോട്‌ മുതല്‍ കോടംപിള്ളി ഷാപ്പ്‌ വരെ പൂര്‍ണ്ണമായും തകര്‍ന്നുപോയി. ഈ ഭാഗം അറ്റകുറ്റ പണിചെയ്യാന്‍ പോലുമാവാത്ത സ്ഥിതിയായി.. പാറ മുതല്‍ ചൂരത്തോടു വരെ പലഭാഗത്തും കുഴികള്‍ രൂപപ്പെട്ടിട്ടുമുണ്ട്‌. 
റോഡ്‌ പുതുതായി വീതി കൂട്ടി ഫോം ചെയ്തെടുക്കുന്ന ഭാഗം 60 എം.എം, 36 എം.എം ഗ്രേഡഡ്‌ മെറ്റല്‍ വിരിച്ച്‌ വാട്ടര്‍ റോളിംഗ്‌ നടത്തേണ്ടതും 12 എം.എം, 6 എം.എം മെറ്റല്‍ ഉപയോഗിച്ച്‌ ടാറിംഗ്‌ ചെയ്യേണ്ടതുമാണ്‌. എന്നാല്‍ ഇതൊന്നുമുണ്ടായിട്ടില്ല. 36 എം.എം മെറ്റല്‍ പോലും അപൂര്‍വ്വം ചില ഭാഗങ്ങളില്‍ മാത്രമേ ഉപയോഗിച്ചിട്ടുള്ളു. ടാറിംഗ്‌ നടത്തിയിരിക്കുന്നത്‌ 6 എം.എം മെറ്റല്‍ മാത്രം ഉപയോഗിച്ചാണ്‌. 
വിവരാവകാശ നിയമ പ്രകാരം ബന്ധപ്പെട്ടവരില്‍ നിന്ന്‌ ലഭിച്ച മറുപടിയില്‍ ഈ റോഡ്‌ നിര്‍മ്മാണത്തിനായി 12 എം.എം., 36 എം.എം, 60 എം.എം മെറ്റല്‍ സപ്ളെ ചെയ്തിട്ടുണ്ടെന്ന്‌ അറിയുന്നു. റോഡ്‌ തൃപ്തികരമായി പുനര്‍നിര്‍മ്മിച്ചതായി തിരുവനന്തപുരം ചീഫ്‌ ടെക്നിക്കല്‍ എക്സാമിനര്‍ക്ക്‌ റിപ്പോര്‍ട്ട്‌ ചെടതിട്ടുമുണ്ട്‌. തൃപ്തികരമായി പണിചെയ്ത റോഡ്‌ ഒരു മാസം കൊണ്ട്‌ ഉഴുതുമറിച്ച മാതിരി താറുമാറായിപോകുന്നതെങ്ങെനെയെന്ന്‌ ഉന്നയിച്ചായിരുന്നു രെജി ഇട്ടൂപ്പിണ്റ്റെ പരാതി.
പല സ്ഥലത്തും 6 എം.എം മെറ്റല്‍ ഉപയോഗിച്ച്‌ ഒരു ലെയര്‍ മാത്രമാണ്‌ ടാര്‍ ചെയ്തിരിക്കുന്നത്‌. കരാര്‍ വ്യവസ്ഥ പ്രകാരം പാറ മുതല്‍ പാണംകുഴി വരെയാണ്‌ റോഡു പണി ചെയ്യേണ്ടിയിരുന്നത്‌. പതിന്നാലര കിലോമീറ്റര്‍ പണിചെയ്യേണ്ടിയിരുന്നിടത്ത്‌ കൊമ്പനാട്‌ ഒമ്പതര കിലോമീറ്റര്‍ മാത്രമാണ്‌ ചെയ്തിട്ടുള്ളതെന്നും ആരോപണമുണ്ട്‌.
ഈ റോഡു നിര്‍മ്മാണത്തില്‍ വ്യാപകമായ അഴിമതി നടന്നതായും ഇതിന്‌ ഡിപ്പാര്‍ട്ടുമെണ്റ്റ്‌ ഉദ്യോഗസ്ഥന്‍മാരും മറ്റുചിലരും കുട്ടുനിന്നിട്ടുണ്ടെന്നും കാണിച്ച്‌ നല്‍കിയ പരാതിയെ പറ്റി അന്വേഷിയ്ക്കാനാണ്‌ ഉത്തരവ്‌. 
മംഗളം 3.11.2011

No comments: