Friday, October 21, 2011

പ്ളൈവുഡ്‌ കമ്പനികളിലെ മലിനീകരണം: പരിസ്ഥിതി, സി.പി. എം പ്രതിനിധികള്‍ സര്‍വ്വകക്ഷിയോഗം ബഹിഷ്കരിച്ചു

പെരുമ്പാവൂറ്‍: പ്ളൈവുഡ്‌ കമ്പനികള്‍ സൃഷ്ടിയ്ക്കുന്ന മലിനീകരണം ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സര്‍വ്വകക്ഷി യോഗത്തില്‍ നിന്ന്‌ സി.പി.എം, പരിസ്ഥിതി പ്രതിനിധികള്‍ ഇറങ്ങിപ്പോയി. കമ്പനിയുടമകളെ സംരക്ഷിയയ്ക്കാന്‍ ഭരണ നേതൃത്വം യോഗം പ്രഹസനമാക്കി മാറ്റിയെന്നാരോപിച്ചായിരുന്നു ഇത്‌. 
സി.പി.എം അംഗങ്ങളായ മുന്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ എസ്‌.മോഹനന്‍, മെമ്പര്‍ എന്‍.പി അജയകുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകരായ വറുഗീസ്‌ പുല്ലുവഴി, ജി.കൃഷ്ണകുമാര്‍, കെ.ആര്‍ നാരായണ പിള്ള, പി.കെ ശശി എന്നിവരാണ്‌ യോഗത്തില്‍ നിന്ന്‌ ഇറങ്ങിപ്പോയത്‌. 
പഞ്ചായത്ത്‌ കമ്മിറ്റിയില്‍ തീരുമാനമില്ലാതെ വിളിച്ചു ചേര്‍ത്ത യോഗത്തെ പറ്റി പഞ്ചായത്ത്‌ അംഗങ്ങളെ പോലും അറിയിച്ചിരുന്നില്ലെന്ന്‌ ഇറങ്ങിപ്പോയ സി.പി.എം അംഗങ്ങള്‍ പറയുന്നു. രാഷ്ട്രീയ പ്രതിനിധികളെ തലേദിവസം രാത്രിയാണ്‌ യോഗം ചേരുന്ന വിവരം അറിയിച്ചത്‌. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരേയോ ബ്ളോക്ക്‌-ജില്ലാ ജനപ്രതിനിധികളേയോ യോഗവിവരം അറിയിച്ചില്ല. ഇത്‌ പ്ളൈവുഡ്‌ കമ്പനികളെ സഹായിയ്ക്കുന്നതിന്‌ വേണ്ടിയാണെന്ന്‌ ലോക്കല്‍ സെക്രട്ടറി രാജന്‍ വറുഗീസ്‌ ആരോപിച്ചു. 
പ്ളൈവുഡ്‌ കമ്പനികള്‍ക്ക്‌ ഡിസംബര്‍ 31 വരെ സമയം കൊടുക്കണമെന്ന ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റിണ്റ്റെ നിലപാടാണ്‌ പരിസ്ഥിതി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്‌. പ്ളൈവുഡ്‌ കമ്പനികളുടെ പ്രവര്‍ത്തനം രാവിലെ ആറു മുതല്‍ വൈകിട്ട്‌ ആറുവരെയെന്ന്‌ പഞ്ചായത്തുകമ്മിറ്റി എടുത്ത തീരുമാനം പോലും നടപ്പാക്കാതെ ഉടമകളെ സഹായിയ്ക്കുന്ന നിലപാടാണ്‌ ഭരണനേതൃത്വത്തിണ്റ്റേതെന്ന്‌ ഇവര്‍ പറയുന്നു. മലിനീകരണത്തെ പറ്റി പഞ്ചായത്ത്‌ ഭരണ സമിതി അംഗങ്ങളും വിദഗ്ധരും അടങ്ങുന്ന ഒരു സമിതിയെക്കൊണ്ട്‌ അന്വേഷിപ്പിയ്ക്കണമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യവും തള്ളിയതോടെയാണ്‌ ഇവരും യോഗം ബഹിഷ്കരിച്ചത്‌.
ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജോയി പൂണേലി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്ളൈവുഡ്‌ കമ്പനിയുടെ പ്രതിനിധികളും സി.പി.ഐ, ബി.ജെ.പി തുടങ്ങിയ രാഷ്ട്രീയ കക്ഷികളുടെ പ്രതിനിധികളും പങ്കെടുത്തു. 
മംഗളം 21.10.2011

No comments: