Friday, October 7, 2011

സി.പി. ഐ മണ്ഡലം സമ്മേളനത്തില്‍ നേതൃത്വത്തിനെതിരെ വിമര്‍ശനമുയരും

യു.യു. മുഹമ്മദ്കുഞ്ഞ്‌ 
പെരുമ്പാവൂറ്‍: സി.പി.ഐ യുടെ പെരുമ്പാവൂറ്‍ മണ്ഡലം സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കും. നിലവിലെ നേതൃത്വത്തിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങിയായിരിക്കും ഇത്തവണത്തെ മണ്ഡലം സമ്മേളനം ആരംഭിക്കുന്നത്‌.
കഴിഞ്ഞ തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേയ്ക്ക്‌ നടന്ന തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു പോലും നേടാന്‍ കഴിയാതെ ദയനീയ പരാജയം ഏറ്റു വാങ്ങിയതും അതില്‍ മനംനൊന്ത്‌ പ്രധാന പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ട്‌ പോയതും പ്രധാന ചര്‍ച്ചകളാകും. പാര്‍ട്ടിയില്‍ മിടുക്കരായ പ്രവര്‍ത്തകര്‍ ഉള്ളപ്പോള്‍ത്തന്നെ നഗരസഭയിലെ ഇരുപത്തിഅഞ്ചാം വാര്‍ഡില്‍ ഇപ്പോഴത്തെ നഗരസഭാചെയര്‍മാന്‍ കെ.എം.എ സലാമിന്‌ എതിരായി കോണ്‍ഗ്രസ്സിലെ തന്നെ റസ്സാക്ക്‌ കരിമ്പനയ്ക്കലിനെ വാടകയ്ക്ക്‌ എടുത്ത്‌ മല്‍സരിപ്പിച്ചു. ഇദ്ദേഹം ഒരു വോട്ട്‌ മാത്രം നേടി നാണം കെട്ട തോല്‍വി ഏറ്റു വാങ്ങിയപ്പോള്‍ കേരളത്തില്‍ തന്നെ പാര്‍ട്ടിക്ക്‌ അത്‌ നാണക്കേടുണ്ടാക്കിയ സംഭവമായി. ഇവിടെ തന്നെ രണ്ടാം വാര്‍ഡില്‍ മല്‍സരിച്ച പാത്തുമ്മ അലിയാര്‍ രണ്ട്‌ വോട്ടുകള്‍ നേടി പരാജയപ്പെട്ടതും വാര്‍ത്താ പ്രാധാന്യം നേടിയ ചര്‍ച്ചകള്‍ക്ക്‌ ഇടം നല്‍കി. നിയോജകമണ്ഡലത്തില്‍ തന്നെ പാര്‍ട്ടിക്ക്‌ കൂവപ്പടിയില്‍ മാത്രമാണ്‌ ഒരു സീറ്റ്‌ നേടാനായത്‌. നഗരസഭയില്‍ ബി.ജെ.പി പോലും പ്രാതിനിധ്യം ഉറപ്പാക്കിയപ്പോള്‍ സി.പി.ഐ ക്ക്‌ കെട്ടിവച്ച കാശ്‌ പോലും തിരിച്ച്‌ വാങ്ങാന്‍ സാധിച്ചില്ല. 
എന്നാല്‍ അന്ന്‌ ആരോഗ്യ കാരണങ്ങളാല്‍ ലീവെടുത്ത്‌ വീട്ടിലിരുന്ന മണ്ഡലം സെക്രട്ടറി ആര്‍. ഉണ്ണികൃഷ്ണണ്റ്റെ തലയിലേയ്ക്ക്‌ ആരോപണങ്ങള്‍ കെട്ടിവച്ച്‌ നേതൃത്വം തലയൂരുകയായിരുന്നു. ഇപ്പോള്‍ ഇദ്ദേഹത്തെ പുറത്ത്‌ ചാടിച്ചുകൊണ്ട്‌ പകരം അന്ന്‌ അസിസ്റ്റണ്റ്റ്‌ സെക്രട്ടറിയായിരുന്ന കെ.പി. റെജിമോനെ മണ്ഡലം സെക്രട്ടറിയാക്കാന്‍ പ്രധാന നേതാക്കള്‍ നീക്കം നടത്തുന്നതായും ഒരു വിഭാഗം പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തുന്നു. തദ്ദേശ സ്വയംഭരണതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ്‌ നേതാക്കളില്‍ നിന്നും പണം വാങ്ങി റസ്സാക്ക്‌ കരിമ്പനയ്ക്കലിനെ സ്ഥാനാര്‍ത്ഥിയാക്കി കെ.എം.എ സലാമിണ്റ്റെ വിജയത്തിന്‌ എളുപ്പവഴ ിഒരുക്കുകയായിരുന്നു റെജിമോന്‍ ചെയ്തതെന്ന്‌ ഒരു വിഭാഗം പ്രവര്‍ത്തകര്‍ അന്ന്‌ ആരോപിച്ചിരുന്നു.
പെരുമ്പാവൂറ്‍ നിയോജകമണ്ഡലത്തില്‍ പാര്‍ട്ടിക്ക്‌ ചരിത്രത്തില്‍ ഉണ്ടാകാത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്ന സംഭവത്തില്‍ അന്ന്‌ മണ്ഡലം കമ്മറ്റി അംഗമായിരുന്ന പി.എസ്‌. അഭിലാഷിണ്റ്റെ നേതൃത്വത്തില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ പാര്‍ട്ടി വിട്ടു.റെജിമോനെ മണ്ഡലം സെക്രട്ടറി ആക്കിയാല്‍ സമ്മേളനത്തിനുശേഷം പാര്‍ട്ടിയില്‍ വീണ്ടും ഒരു കൊഴിഞ്ഞു പോക്കിന്‌ സാധ്യതയുണ്ടെന്നാണ്‌ ചില പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. 

ബിഗ്‌ ന്യൂസ്‌ 6.10.11

No comments: