Thursday, February 19, 2009

പെരുമ്പാവൂരില്‍ വീണ്ടും കള്ളനോട്ട്‌ പിടിച്ചു; നാലുപേര്‍ കസ്റ്റഡിയില്‍

പെരുമ്പാവൂറ്‍: ടൌണിലെ ബാങ്കില്‍ മാറാന്‍ കൊണ്ടുവന്ന കെട്ടില്‍ നിന്ന്‌ വീണ്ടും കള്ളനോട്ടുകള്‍ കണ്ടെത്തി. നാലുപേര്‍ കസ്റ്റഡിയില്‍.
കഴിഞ്ഞ ആഴ്ചയും ഇവിടെ കള്ളനോട്ടുകള്‍ പിടിച്ചിരുന്നു. ഇന്നലെ അയ്മുറി കാവുമ്പുറം ഹൈടെക്‌ പ്ളൈവുഡ്‌ എന്ന സ്ഥാപനത്തില്‍ നിന്നും സ്റ്റേറ്റ്‌ ബാങ്ക്‌ ഓഫ്‌ ഇന്ത്യയില്‍ കൊണ്ടുവന്ന നോട്ടുകെട്ടുകളില്‍ നിന്നാണ്‌ അഞ്ഞൂറിണ്റ്റെ പത്തുകള്ളനോട്ടുകള്‍ കണ്ടെത്തിയത്‌. പണം കൊണ്ടുവന്ന സാജിത്ത്‌ അലി (26), ദീപന്‍ കര്‍ദേവ (28) എന്നി ജീവനക്കാരേയും സ്ഥാപനത്തിണ്റ്റെ നടത്തിപ്പുകാരായ അസൈനാര്‍, അസീസ്‌ എന്നിവരേയും പോലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌.
കമ്പനിയിലെ ജീവനക്കാരായ അന്യസംസ്ഥാന തൊഴിലാളികളുടെ കൈവശമാണ്‌ പണം ബാങ്കിലേയ്ക്ക്‌ കൊടുത്തുവിട്ടത്‌. സാജിത്തിണ്റ്റെ കൈവശം 26500 രൂപയും ദീപണ്റ്റെ കൈയ്യില്‍ 5000 രൂപയുമാണ്‌ കൊടുത്തുവിട്ടത്‌. ഇതില്‍ ആദ്യ കെട്ടില്‍ നിന്ന്‌ 500രൂപയുടെ 4 വ്യാജനോട്ടുകളും രണ്ടാമത്തെ കെട്ടില്‍ നിന്ന്‌ 6എണ്ണവും കണ്ടെത്തുകയായിരുന്നു. 9 എ എന്‍, 8 ബി ഡി എന്നി സീരിയലില്‍ പെട്ടവയാണ്‌ നോട്ടുകള്‍.
ഇതേ സീരിയലില്‍ പെട്ട നോട്ടുകളാണ്‌ കഴിഞ്ഞ 12-ന്‌ ഐ.സി.ഐ.സി.ഐ ബാങ്കില്‍ കൊണ്ടുവന്ന്‌ മാറാന്‍ ശ്രമിച്ചത്‌. കൊയിലോണ്‍ ട്രേഡേഴ്സ്‌ എന്ന സ്ഥാപനത്തില്‍ നിന്നാണ്‌ പണം അന്നു കൊണ്ടുവന്നത്‌. പണവുമായി വന്ന ജീവനക്കാരന്‍ ഫൈസല്‍ പോലീസ്‌ പിടിയിലാവുകയും ചെയ്തു. ടൌണില്‍ കള്ളനോട്ടുകള്‍ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ടെന്നാണ്‌ സൂചനകള്‍. വ്യാജനോട്ടുകള്‍ കിട്ടുന്നവര്‍ അവ നശിപ്പിച്ചുകളയുകയാണ്‌ ഇവിടെ പതിവ്‌. പലപ്പോഴും ആരോടും പരാതിപ്പെടാറില്ല. അതുകൊണ്ടുതന്നെ വ്യാജന്‍ പെരുമ്പാവൂരില്‍ സജീവമാണ്‌.

No comments: