Sunday, December 28, 2008

വ്യാജ മണല്‍പ്പാസുകള്‍ വ്യാപകം; താലൂക്ക്‌ ഓഫീസില്‍ നിന്നുള്ള പാസ്‌ വിതരണം നിര്‍ത്തിവച്ചു

18.12.2008

പെരുമ്പാവൂറ്‍: മണല്‍ക്കടവുകളില്‍ വ്യാജ മണല്‍പ്പാസുകള്‍ വ്യാപകമായെന്ന സൂചനകള്‍ ലഭിച്ചതിനെ തുടര്‍ന്ന്‌ കുന്നത്തുനാട്‌ താലൂക്ക്‌ ഓഫീസില്‍ നിന്നുള്ള പാസു വിതരണം താത്കാലികമായി നിര്‍ത്തിവച്ചു.

റൂറല്‍ പോലീസ്‌ സൂപ്രണ്ടിന്‌ ലഭിച്ച രഹസ്യ സന്ദേശത്തെ തുടര്‍ന്ന്‌ ഇന്നലെ നടന്ന പരിശോധനയില്‍ വ്യാജപാസുകള്‍ ഉപയോഗിച്ചുള്ള മണല്‍ക്കടത്ത്‌ കണ്ടെത്തി. ഒക്കല്‍ ഗ്രാമപഞ്ചായത്തിലെ തോമാട്ടുകടവില്‍ നിന്നാണ്‌ വ്യാജപാസ്‌ ഉപയോഗിച്ച്‌ മണല്‍ കടത്തിയത്‌. എസ്‌.പിയുടെ നിര്‍ദ്ദേശപ്രകാരം ഓപ്പറേഷന്‍ പെരിയാറിണ്റ്റെ ഭാഗമായി കാലടി എസ്‌.ഐ ആണ്‌ ഇന്നലെ രാവിലെ 7.30മുതല്‍ 11.30വരെ പരിശോധന നടത്തിയത്‌. ഇരുപതു ലോഡുകള്‍ പരിശോധിച്ചതില്‍ ഒന്ന്‌ വ്യാജപാസ്‌ ഉപയോഗിച്ചുള്ളതാണെന്ന്‌ കണ്ടെത്തി.

തഹസില്‍ദാര്‍, പഞ്ചായത്ത്‌ സെക്രട്ടറി, മൈനിങ്ങ്‌ ആണ്റ്റ്‌ ജിയോളജി വകുപ്പ്‌ ഉദ്യോഗസ്ഥന്‍ എന്നിവരുടെ പാസിലുള്ള ഒപ്പുകള്‍ വ്യാജമാണെന്ന്‌ തെളിഞ്ഞു. ഈ വിവരം പോലീസ്‌ തഹസില്‍ദാര്‍ക്കും തഹസില്‍ദാര്‍ ജില്ലാ കളക്ടര്‍ക്കും റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. ഇതേ തുടര്‍ന്നാണ്‌ പാസു വിതരണം നിര്‍ത്തിവച്ചത്‌. ഇനി പാസുകള്‍ ജില്ലാ വിദഗ്ദ്ധ സമിതി ചേര്‍ന്നശേഷമേ വിതരണം ചെയ്യൂ. കര്‍ശനമായ പരിശോധന നടക്കുന്നുണ്ടെന്ന്‌ അറിഞ്ഞതോടെ പല ലോഡുകളും റോഡരികിലും റോഡരികിലുള്ള പുരയിടങ്ങളിലും തട്ടി ലോറിക്കാര്‍ തടിയൂരുകയായിരുന്നു. അല്ലായിരുന്നുവെങ്കില്‍ കൂടുതല്‍ വ്യാജമണല്‍പ്പാസുകള്‍ ഇന്നലെത്തന്നെ കണ്ടെത്താനാകുമായിരുന്നുവെന്ന്‌ ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.

ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ മാത്രം 12 മണല്‍ക്കടവുകളാണുള്ളത്‌. എല്ലാകടവുകളില്‍ നിന്നുമായി പ്രതിദിനം 116 ലോഡ്‌ മണല്‍ പോകുന്നുണ്ടെന്നാണ്‌ കണക്ക്‌. ലോഡ്‌ ഒന്നിന്‌ പഞ്ചായത്തിന്‌ 1000 രൂപ വീതം ലഭിയ്ക്കും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഈ കടവുകളില്‍ നിന്ന്‌ കയറിപ്പേകുന്നത്‌ 500-ലധികം ലോഡുകളാണ്‌. ഈ നിലയ്ക്ക്‌ പഞ്ചായത്തിന്‌ ലക്ഷങ്ങളുടെ നഷ്ടമാണുള്ളത്‌.

വ്യാജ പാസുകള്‍ക്ക്‌ പിന്നില്‍ പഞ്ചായത്ത്‌ സെക്രട്ടറിയാണെന്നാണ്‌ ഒക്കല്‍ ഗ്രാമപഞ്ചായത്ത്‌ ഭരണപക്ഷത്തിണ്റ്റെ ആരോപണം. എന്നാല്‍ ഭരണസമിതി അറിയാതെ ഇതു സംഭവിയ്ക്കില്ലെന്നും പഞ്ചായത്ത്‌ സെക്രട്ടറിയെ ബലിയാടാക്കുകയാണെന്നുമാണ്‌ പ്രതിപക്ഷത്തിണ്റ്റെ ആക്ഷേപം.

No comments: