Wednesday, November 26, 2008

പെരുമ്പാവൂറ്‍ നഗരസഭ ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പ്‌ ഇന്ന്‌ ; ഐഷാബീവി ടീച്ചര്‍ തെരഞ്ഞെടുക്കപ്പെട്ടേക്കും

27.2.2008

പെരുമ്പാവൂറ്‍: നഗരസഭ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ്‌ ഇന്ന്‌ നടക്കും. യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥി ഐഷാബീവി ടീച്ചര്‍ പുതിയ ചെയര്‍പേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടേക്കും.

യു.ഡി.എഫിണ്റ്റെ ഡോ.ഫാത്തിമാബീവിയ്ക്ക്‌ സ്വന്തം കക്ഷിയില്‍പ്പെട്ട കൌണ്‍സിലര്‍മാരുടെ എതിര്‍പ്പുമൂലം രാജി വയ്ക്കേണ്ടി വന്നതിനെ തുടര്‍ന്നാണ്‌ തെരഞ്ഞെടുപ്പ്‌ വേണ്ടി വന്നത്‌. ഇന്ന്‌ രാവിലെ റീജിയനല്‍ ജോയിണ്റ്റ്‌ ഡയറക്ടര്‍ അഭിലാഷിണ്റ്റെ മേല്‍നോട്ടത്തിലാണ്‌ തെരഞ്ഞെടുപ്പ്‌. ഇടതുമുന്നണിയുടെ സാവിത്രി നമ്പ്യാര്‍ മത്സരരംഗത്തുണ്ടെങ്കിലും കക്ഷിനില അനുസരിച്ച്‌ യു.ഡി.എഫ്‌ സ്ഥാനാര്‍ത്ഥിയ്ക്കാണ്‌ വിജയസാദ്ധ്യത. യു.ഡി.എഫിന്‌ ഇവിടെ 14 സീറ്റും എല്‍.ഡി.എഫിന്‌ 10 സീറ്റുമാണ്‌ ഉള്ളത്‌. ഐഷാബീവി ടീച്ചര്‍ക്ക്‌ ഇനിയുള്ള 15 മാസവും തുടര്‍ന്നുള്ള 15 മാസം മിനി ജോഷിയ്ക്കും ചെയര്‍പേഴ്സണായി തുടരാമെന്നാണ്‌ ധാരണ. ഡോ.ഫാത്തിമാ ബീവിയ്ക്കു പുറമെ യു.ഡി.എഫിലുള്ള വനിതാ കൌണ്‍സിലര്‍മാരാണിവര്‍.

രണ്ടര വര്‍ഷം എന്ന ധാരണയിലാണ്‌ ഡോ.ഫാത്തിമാ ബീവിയെ ചെയര്‍പേഴ്സണായി തെരഞ്ഞെടുത്തത്‌. എന്നാല്‍ കാലാവധിയ്ക്കു മുമ്പുതന്നെ ഒപ്പമുള്ളവര്‍ക്ക്‌ ഇവരില്‍ വിശ്വാസം നഷ്ടപ്പെട്ടു. ചെയര്‍പേഴ്സണ്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിയ്ക്കുന്നുവെന്നായിരുന്നു ആരോപണം. ഭരണസമിതിയിലെ ഉള്‍പ്പോരുമൂലം ഭരണം സ്തംഭിച്ചു. ഇതിനിടെ ഡി.സി.സി പ്രസിഡണ്റ്റ്‌ രണ്ടുവട്ടം ആവശ്യപ്പെട്ടിട്ടും ഫാത്തിമാബീവി സ്ഥാനമൊഴിയാന്‍ തയ്യാറായില്ല. യു.ഡി.എഫ്‌ കണ്‍വീനര്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത പല യോഗങ്ങളിലും ഇത്‌ മുഖ്യഅജണ്ടയായി. എന്നാല്‍ കാലാവധി പൂര്‍ത്തിയാകാതെ രാജിവയ്ക്കില്ലെന്ന നിലപാടായിരുന്നു ഡോ.ഫാത്തിമാ ബീവിയുടേത്‌. അതോടെ കാലാവധിയ്ക്ക്‌ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ യു.ഡി.എഫ്‌ കൌണ്‍സിലര്‍മാര്‍ ഒറ്റക്കെട്ടായി ബീവിയ്ക്കെതിരെ അവിശ്വാസനോട്ടീസ്‌ നല്‍കി. പ്രകോപിതയായ ചെയര്‍പേഴ്സണ്‍ യു.ഡി.എഫിലെ ചില മുതിര്‍ന്ന നേതാക്കള്‍ തന്നെ ഭരിയ്ക്കാന്‍ അനുവദിച്ചില്ലെന്ന്‌ തുറന്നടിച്ചു. അവരുടെ റബര്‍സ്റ്റാമ്പാകാത്തതാണ്‌ തന്നോടുള്ള അതൃപ്തിയ്ക്കു കാരണമെന്ന്‌ ആരോപിച്ച ഡോ.ബീവി അവിശ്വാസം അവതരിപ്പിയ്ക്കാനിരുന്ന ദിവസം നാടകീയമായി രാജിവയ്ക്കുകയും ചെയ്തു.

ഈ സംഭവങ്ങളെ തുടര്‍ന്നാണ്‌ ഇന്ന്‌ തെരഞ്ഞെടുപ്പ്‌ നടക്കുന്നത്‌. യു.ഡി.എഫിന്‌ അനുകൂലമായി വോട്ടുചെയ്യണമെന്ന കര്‍ശന നിര്‍ദേശം പാര്‍ട്ടി ഫാത്തിമാബീവി ടീച്ചര്‍ക്ക്‌ നല്‍കിയിട്ടുണ്ട്‌ എന്നറിയുന്നു.

No comments: