Monday, October 15, 2007

ചുണ്ടമല മണ്ണുമാഫിയായുടെ പിടിയില്‍; സി.പി. എം രംഗത്ത്‌


പെരുമ്പാവൂറ്‍: മണ്ണുമാഫിയായുടെ പിടിയിലായ വെങ്ങോല ഗ്രാമ പഞ്ചായത്തിലെ ചുണ്ടമലയെ രക്ഷിയ്ക്കണമെന്ന ആവശ്യവുമായി സി.പി.എം രംഗത്ത്‌. കിഴക്കു പി.പി റോഡ്‌ മുതല്‍ പടിഞ്ഞാറ്‌ പോഞ്ഞാശ്ശേരി -ചിത്രപ്പുഴ റോഡു വരെ നീണ്ടുകിടക്കുന്ന ഈ മലയില്‍ നിന്നാണ്‌ വല്ലാര്‍പ്പാടം കണ്ടൈനര്‍ പദ്ധതിയ്ക്കും കായല്‍ നികത്തിനുമുള്‍പ്പടെയുള്ള മണ്ണ്‌ കൊണ്ടുപോകുന്നത്‌. അതുകൊണ്ടുതന്നെ തലയെടുപ്പോടെ നിന്നിരുന്ന ഈ മല അപ്രത്യക്ഷമായിക്കൊണ്ടിരിയ്ക്കുകയാണ്‌. ചുണ്ടമലയുടെ മുകളില്‍ നിന്നാല്‍ കൊച്ചിന്‍ റിഫൈനറിയും നെടുമ്പാശ്ശേരി വിമാനത്താവളവും കാണാം. അത്രമാത്രം ഉയരമുള്ള ഈ മലയില്‍ നിന്ന്‌ തലങ്ങുംവിലങ്ങും മണ്ണെടുക്കുന്നതില്‍ മാഫിയാകള്‍ മത്സരിയ്ക്കുകയാണ്‌. പാലെടുത്തു തുടങ്ങിയ റബര്‍മരങ്ങള്‍ പോലും പിഴുത്‌ മാറിറിയാണ്‌ ഇവിടത്തെ മണ്ണെടുപ്പ്്‌ . അത്യാധുനിക യന്ത്രസംവിധാനങ്ങള്‍ ഉപയോഗിച്ച്‌ ദ്രുതഗതിയിലാണ്‌ ഇത്‌. കടല്‍ ഭിത്തി കെട്ടാന്‍ അനുയോജ്യമായ കല്ലും ഇവിടെ നിന്ന്‌ ലഭിയ്ക്കുമെന്നതിനാല്‍ ഈ പ്രദേശം മുഴുവന്‍ ചിലര്‍, നാട്ടുകാര്‍ക്ക്‌ മോഹവില നല്‍കി വാങ്ങിയിട്ടിരിയ്ക്കുകയാണ്‌. ഈ നിലയ്ക്ക്‌ പോയാല്‍, മണ്ണുമാഫിയ വട്ടമിട്ടു പറക്കുന്ന ചുണ്ടമല നാമാവശേഷമാകാന്‍ ഏറെ കാലതാമസമുണ്ടാകില്ല. ചുണ്ടമലയുടെ മരണം വെങ്ങോലയിലും പരിസരപ്രദേശങ്ങളിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്കിടയാക്കും. അതി സംഋദ്ധമായ നീരുറവ പഞ്ചായത്തിന്‌ നഷ്ടമാകുമെന്നതാണ്‌ ഇതില്‍ പ്രധാനം. ആംഗ്ളോ ഇന്ത്യന്‍ കോളനി, പഞ്ചായത്തിണ്റ്റെ പൊതുശ്മശാനം എന്നിവ സ്ഥിതി ചെയ്യുന്ന ചുണ്ടമലയുടെ നാശം വെങ്ങോലയിലെ സാമൂഹ്യജീവിതത്തേയും ബാധിയ്ക്കും. ഈ സാഹചര്യത്തിലാണ്‌ മണ്ണെടുപ്പിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിയ്ക്കണമെന്ന ആവശ്യവുമായി സി.പി.എം ലോക്കല്‍ കമ്മിറ്റി രംഗത്ത്‌ വന്നിരിയ്ക്കുന്നത്‌. നടപടികള്‍ ഉണ്ടാവുന്നില്ലെങ്കില്‍ സമരപരിപാടികളുമായി രംഗത്തു വരാനാണ്‌ പാര്‍ട്ടി തീരുമാനം.

No comments: