Monday, June 29, 2015

അന്യസംസ്ഥാന തൊഴിലാളികള്‍ക്കായുള്ള അനാശാസ്യ കേന്ദ്രത്തില്‍ റെയ്ഡ്; സ്ത്രീകളടക്കം 6 പേര്‍ പിടിയില്‍

പെരുമ്പാവൂര്‍: അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടി നടത്തിവന്ന അനാശാസ്യ കേന്ദ്രത്തില്‍ പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നു സ്ത്രീകള്‍ അടക്കം ആറുപേര്‍ പിടിയില്‍.
ബംഗാള്‍ കല്‍ക്കട്ട സ്വദേശി രാജീവ് ശേഖ് (28), അസം സ്വദേശി മുനസില്‍ (21), ഒറീസ സ്വദേശി അഞ്ജന്‍ നായക് (22) എന്നിവരും കല്‍ക്കട്ട സ്വദേശിനി മുര്‍ഷിദ (22), ലൈല (25), അസം സ്വദേശിനി ബോസോമി (20) എന്നിവരുമാണ് പിടിയിലായത്. ഗര്‍ഭനിരോധന ഉറകളും ലൈംഗിക ഉത്തേജന മരുന്നുകളും ഇവിടെ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
വടയ്ക്കാട്ടുപടി തോമ്പ്രയില്‍ പോളിന്റെ വാടകവീട് കേന്ദ്രമാക്കിയായിരുന്നു അനാശാസ്യം. പിടിയിലായ ലൈലയും ഭര്‍ത്താവ് ആലുംഗീറും ചേര്‍ന്ന് വര്‍ഷങ്ങളായി ഈ സ്ഥാപനം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. ഞായറാഴ്ചകളില്‍ വിവിധ ഭാഗങ്ങളില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ ഇവിടെ വന്നുപോകാറുണ്ട്.
അസമയങ്ങളില്‍ പോലും നിരവധിപേര്‍ ഇവിടെ വന്നുപോകുന്നതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇവിടെ മിന്നല്‍ പരിശോധന നടത്തിയത്. ജൂനിയര്‍ എസ്.ഐ ജയകുമാര്‍, സീനിയര്‍ സിപിഒമാരായ ബെന്നി കുര്യാക്കോസ്, രാജീവ്, ജബ്ബാര്‍, സിപിഒ മാരായ രാജേഷ്, രതീഷ്‌കുമാര്‍, അജിത, ശ്രീജ എന്നിവരായിരുന്നു പോലീസ് സംഘത്തിലുണ്ടായിരുന്നവര്‍.

മംഗളം 29.06.2015

Wednesday, June 24, 2015

ആലാട്ടുചിറ -തൂങ്ങാലി റോഡിന്റെ ശോച്യാവസ്ഥ: നാട്ടുകാര്‍ റോഡ് റോഡ് ഉപരോധിച്ചു

പെരുമ്പാവൂര്‍: ആലാട്ടുചിറ -തൂങ്ങാലി റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പൗരസമിതിയുടെ നേതൃത്വത്തില്‍ റോഡ് ഉപരോധിച്ചു.
ടിപ്പറുകളും ടോറസുകളും നിരന്തരം ഓടുന്നതിനാല്‍ ഈ റോഡിലൂടെ ഇപ്പോള്‍ കാല്‍നടയാത്രപോലും ദുസ്സഹമാണ് വഴിയുടെ ആലാട്ടുചിറ മുതല്‍ ചൂരമുടി എം.എല്‍.എ റോഡു വരെയുള്ള ഭാഗങ്ങള്‍ പൂര്‍ണമായും തകര്‍ന്നു. ഭാരവാഹനങ്ങളുടെ ഗതാഗതം അവസാനിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിജു എം.ആര്‍,  പൗരസമിതി കണ്‍വീനര്‍ എല്‍ദോ പി ഏല്യാസ്, പി.സി ചെല്ലപ്പന്‍, ലിജു എം. കോര, കെ.ജെ വറുഗീസ് എന്നിവരുടെ നേതൃത്വത്തിലിലായിരുന്നു ഉപരോധം.

മംഗളം 24.06.2015

പാണംകുഴി വനമേഖലയില്‍ നിന്നും നാനൂറ് ലിറ്റര്‍ വാഷ് പിടിച്ചു

പെരുമ്പാവൂര്‍: പാണംകുഴി വനമേഖലയില്‍ നിന്ന് എക്‌സൈസ് സംഘം 400 ലിറ്റര്‍ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.
എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം കാസിമിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന ഓപ്പറേഷന്‍ മൂണ്‍ഷൈനിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. പാണംകുഴിയിലെ നെടുതോടിന്റെ കരയില്‍ പ്രദേശവാസികള്‍ക്ക് വാറ്റി വില്‍പ്പന നടത്തുന്നതിനായിരുന്നു വാഷ് സൂക്ഷിച്ചിരുന്നത്. വാഷ് സൂക്ഷിച്ചിരുന്ന തകര ഡ്രമ്മുകളും കന്നാസുകളും പിടിച്ചെടുത്തിട്ടുണ്ട്. 
അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ.ജെ തോമസ്, പ്രിവന്റീവ് ഓഫീസര്‍ കെ.എന്‍ നൈസാം, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗിരീഷ് കൃഷ്ണന്‍, ജിമ്മി, ഷിജീവ്, അജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് റൈഡ് നടത്തിയത്.

മംഗളം 24.06.2015

ഇരിങ്ങോളില്‍ നിലം നികത്താന്‍ ശ്രമം

പെരുമ്പാവൂര്‍: ഇരിങ്ങോള്‍ കാവു റോഡിനോടു ചേര്‍ന്ന് നിലം നികത്താന്‍ നീക്കം. 
ഇന്ദ്രധനുസ് ഓഡിറ്റോറിയത്തിന് എതിര്‍വശത്തുള്ള പാടശേഖരമാണ് നികത്താന്‍ ശ്രമിക്കുന്നത്. ഈ പാടശേഖരം നികത്തിയാല്‍ പ്രദേശത്ത് കുടിവെള്ളക്ഷാമം രൂക്ഷമാവുമെന്ന് നാട്ടുകാര്‍ പറയുന്നു. ഇരിങ്ങോള്‍ സ്‌കൂളിലേക്കും കാവിലേക്കുമുള്ള വഴികള്‍ മഴക്കാലത്ത് വെള്ളക്കെട്ടിലാവുമെന്നും ആസങ്കകളുണ്ട്.
അധികാരികളെ തെറ്റിദ്ധരിപ്പിച്ച് നിലം നികത്താനുള്ള ശ്രമത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള നീക്കത്തിലാണ് നാട്ടുകാരെന്ന് നീലംകുളങ്ങര റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

മംഗളം 24.06.2015

മൗലൂദ്പുര ഹസന്‍പടി റോഡ് പുഴയായി

പെരുമ്പാവൂര്‍: വാഴക്കുളം ഗ്രാമപഞ്ചായത്ത് ഏഴാം വാര്‍ഡിലെ മൗലൂദ്പുര ഹസന്‍പടി റോഡ് മഴപെയ്തതോടെ പുഴയായി.
മൗലൂദ്പുരയില്‍ നിന്ന് ചിറയന്‍പാടം വഴി മുടിക്കല്‍ ഹൈസ്‌കൂള്‍ ഭാഗത്തേക്കും മാവിന്‍ചുവട് വഴി പെരുമ്പാവൂരിലേക്കും എളുപ്പം ബന്ധിപ്പിക്കുന്ന റോഡാണ് ഇത്. റോഡിന്റെ ഇരുവശവും താഴ്ചയില്‍ ഉണ്ടായിരുന്ന ഭൂമി മണ്ണിട്ട് നികത്തിയതോടെയാണ് ഈ ദുരവസ്ഥ. റോഡിന്റെ അശാസ്ത്രീയമായ ടാറിംഗും മറ്റൊരു കാരണമാണ്.
പുലര്‍ച്ചെ മുതല്‍ പള്ളിയിലേക്ക് വിശ്വാസികളും നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള യാത്രക്കാരും അടുത്തുള്ള വീടുകളിലൂടെ കയറിയിറങ്ങിയോ മുട്ടോളം വെള്ളത്തില്‍ നനഞ്ഞോ പോകേണ്ട അവസ്ഥയാണ്. വലിയ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ റോഡരികിലെ വീടുകളിലേക്ക് വെള്ളം തെറിക്കുന്നതും പതിവു കാഴ്ചയാണ്.
വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിനായി വാര്‍ഡു മെമ്പറടക്കമുള്ള പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്ന് പൊതു പ്രവര്‍ത്തകനായ എം.എ മുനീര്‍ പറയുന്നു. നടപടി ഉണ്ടാവുന്നില്ലെങ്കില്‍ പഞ്ചായത്ത് ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്താനാണ് നാട്ടുകാരുടെ തീരുമാനം.

മംഗളം 24.06.2015

Tuesday, June 23, 2015

മണ്ണിരയെ തിരയുന്ന കുട്ടി; ഒരു മണ്ണാഴം ജീവന്‍ പ്രദര്‍ശിപ്പിച്ചു

പെരുമ്പാവൂര്‍: രാസവളങ്ങളുടേയും കീടനാശികളുടേയും അമിതമായ ഉപയോഗത്തിന്റെ കാലത്ത് മണ്ണിന്റെ ജൈവ സമ്പത്തിന്റെ പ്രതീകമായ മണ്ണിരയെ തിരയുന്ന കുട്ടി. നിലനില്‍ക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളിലേക്കുള്ള ആഴമുള്ള അന്വേഷണമാണ് ഒരു മണ്ണാഴം ജീവന്‍ എന്ന ഹ്രസ്വചിത്രം.
ക്രാരിയേലി സെന്റ് മേരീസ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് പ്രകൃതി വിനാശത്തിനെതിരെയുള്ള പ്രതികരണവുമായി രംഗത്ത് എത്തുന്നത്. അദ്ധ്യാപകനായ വിനോദ് പാനേത്ത് കണ്ണന്റെ നേതൃത്വത്തില്‍ സിനിമയുടെ എല്ലാ ഘട്ടങ്ങളില്‍ പ്രവര്‍ത്തിച്ചതും വിദ്യാര്‍ത്ഥികള്‍ തന്നെ. പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ വീണ ശശിയാണ് ചിത്രത്തിന്റെ  സംവിധായക. വിദ്യാര്‍ത്ഥികളായ ആദിത്യ കൃഷ്ണന്‍, അഭയ് മനോജ്, വരുണ്‍ സുരേന്ദ്രന്‍ എന്നിവരും സ്‌കൂള്‍ അദ്ധ്യാപകനായ വിനോദ് കണ്ണനും ജീവനക്കാരനായ ഐസകും പ്രധാന കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. സോന ജോയ്, അഞ്ജന സാജു എന്നീ വിദ്യാര്‍ത്ഥികളായിരുന്നു സഹസംവിധായകര്‍. സാന്ദ്ര ബിജു ലൊക്കേഷന്‍ മാനേജരായി.
ലെന്‍സ്മാന്‍ മൂവിമേക്കേഴ്‌സും മിനര്‍വ ഐക്കണ്‍ പ്രൊഡക്ഷന്‍സും ചിത്രത്തിന്റെ നിര്‍മ്മാണത്തിനാവശ്യമായ സാങ്കേതിക സഹായങ്ങള്‍ നല്‍കി. ചലച്ചിത്ര പ്രവര്‍ത്തകന്‍  ശ്രീമൂലനഗരം പൊന്നന്‍ പ്രദര്‍ശനോദ്ഘാടനം നിര്‍വ്വഹിച്ചു. ഷാഫി പ്രസാദ്, എസ് കര്‍പ്പഗം, സ്‌കൂള്‍ മാനേജര്‍ ജിജി കുര്യന്‍, പി.ടി.എ പ്രസിഡന്റ് സാജു സി മാത്യൂ, പ്രധാന അദ്ധ്യാപിക ഷീബ കെ മാത്യു എന്നിവര്‍ പ്രസംഗിച്ചു. 

മംഗളം 23.06.2015

കാറ്റിലും മഴയിലും വീട് തകര്‍ന്നു

പെരുമ്പാവൂര്‍: ശക്തമായ കാറ്റിലും മഴയിലും വീട് തകര്‍ന്നു, കൃഷി നശിച്ചു.
മൗലൂദ്പുര കൂറക്കാടന്‍ ഇബ്രാഹിംകുട്ടിയുടെ വീടിന് മേലാണ് മരം വീണത്. മേല്‍ക്കുരയും ഭിത്തിയും ഭാഗീകമായി തകര്‍ന്നു. കൂടാതെ പറമ്പില്‍ കൃഷി ചെയ്തിരുന്ന കുലച്ചു തുടങ്ങിയ 120 ഏത്തവാഴകളും 35-ഓളം പൂവന്‍വാഴകളും നശിച്ചു. 15 വര്‍ഷം പ്രായമുള്ള കായ്ച്ചുതുടങ്ങിയ ജാതിമരങ്ങളും രണ്ട് അടയ്ക്കാമരങ്ങളും കാറ്റില്‍ കടപുഴകി വീണു.
മാറംപള്ളി വില്ലേജ് ഓഫീസറും വാഴക്കുളം കൃഷി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. 

മംഗളം 23.06.2015

Monday, June 22, 2015

തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച വിദ്യാര്‍ത്ഥിനിയ്ക്കായി സ്വകാര്യബസ് യാത്രക്കാര്‍ നല്‍കിയത് 73250 രൂപ

പെരുമ്പാവൂര്‍: തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിനിയ്ക്കായി സ്വകാര്യബസ് യാത്രക്കാര്‍ നല്‍കിയത് 73250 രൂപ.
തുരുത്തി പുള്ളോര്‍കുടി വീട്ടില്‍ ജിസ്‌ന വറുഗീസി (18)നെ സഹായിക്കാനായി കോട്ടപ്പടി വഴി കോതമംഗലം ആലുവ റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസ് ഉടമയും ജീവനക്കാരുമാണ് മുന്നിട്ടിറങ്ങിയത്. കണ്ടന്തറ കോക്കാടന്‍ വീട്ടില്‍ സുല്‍ഫിക്കറിന്റെ ഉടമസ്ഥതയിലുള്ള യാത്രാസ് ബസിലെ യാത്രക്കാരില്‍ നിന്നാണ് തുക സമാഹരിച്ചത്. ടിക്കറ്റ് നല്‍കാതെ നടത്തിയ സര്‍വ്വീസില്‍ യാത്രക്കാര്‍ പണം ബക്കറ്റില്‍ നിക്ഷേപിക്കുകയായിരുന്നു. ഇതിനു പുറമെ ആലുവ, പെരുമ്പാവൂര്‍, കോതമംഗലം സ്റ്റാന്റില്‍ നിന്നും പിരിവു നടത്തി.
വേങ്ങൂര്‍ ഐ.ടി.ഐ വിദ്യാര്‍ത്ഥിനിയായ ജിസ്‌നയ്ക്ക് ചികിത്സയ്ക്കായി വേണ്ടത് പത്തുലക്ഷം രൂപയാണ്. 

മംഗളം 22.06.2015

Saturday, June 20, 2015

കൂവപ്പടിയില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നു

പെരുമ്പാവൂര്‍: കൂവപ്പടി ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഡെങ്കിപ്പനി വ്യാപകമാവുന്നു.
മാവേലിപ്പടി, പാപ്പന്‍പടി, കൊല്ലന്‍പടി, ആയത്തുപടി  പ്രദേശങ്ങളില്‍ ഇതിനോടകം തന്നെ നിരവധി ആളുകള്‍ ചികിത്സയിലാണ്. രോഗം പടര്‍ന്നുപിടിച്ചിട്ടും പഞ്ചായത്തോ, പ്രാഥമിക ആരോഗ്യകേന്ദ്രമോ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
സമീപ പ്രദേശത്തെ റൈസ് മില്ലില്‍ നിന്ന് ഒഴുകിയെത്തുന്ന മലിന ജലമാണ് രോഗകാരണമെന്ന് കരുതുന്നു. റൈസ്മില്ലില്‍ നിന്നുള്ള മലിന ജലം പ്രദേശത്തെ പ്രധാന ജലസ്രോതസായ അണുക്കോലിതുറയിലേക്ക് തുറന്നു വിടുന്നതിനെതിരെ നാളുകളായുള്ള പരാതി നിലവിലുണ്ട്. ഇതിനെതിരെ പൗരസമിതി നിരവധി സമരങ്ങള്‍ നടത്തിയിരുന്നു.
ഡെങ്കിപ്പനിക്കെതിരെ പഞ്ചായത്ത് അധികൃതര്‍ പ്രതിരോധ നടപടികള്‍ കൈക്കൊള്ളുന്നില്ലെങ്കില്‍  ശക്തമായ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാനാണ് നാട്ടുകാരുടെ തീരുമാനം.  

മംഗളം 19.06.2016

ചേലാമറ്റത്ത് റോഡ് കുളമായി; വെങ്ങോലയില്‍ റോഡ് പുനര്‍നിര്‍മ്മാണത്തിന്റെ പേരില്‍ തട്ടിപ്പ്

പെരുമ്പാവൂര്‍: ഒക്കല്‍ ഗ്രാമപഞ്ചായത്തില്‍ ചേലാമറ്റം ഭാഗത്തേക്കുള്ള റോഡ് കുളമായി. വെങ്ങോല ഗ്രാമപഞ്ചായത്തില്‍ റോഡ്പുനര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ തട്ടിപ്പ്.
ഒക്കല്‍ കവലയില്‍ നിന്നും ചേലാമറ്റം ഭാഗത്തേക്കുള്ള പഞ്ചായത്ത്  റോഡാണ് കുളമായത്. 15-ാം വാര്‍ഡിലുള്ള ഈ റോഡിലൂടെ ഒക്കല്‍ ശ്രീനാരായണ സ്‌കൂളിലെ കുട്ടികളടക്കം ആയിരക്കണക്കിന് ആളുകള്‍ യാത്ര ചെയ്യുന്നതാണ്. റോഡിന്റെ പല ഭാഗങ്ങളിലും മുട്ടോളം വെള്ളമുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പഞ്ചായത്ത് മെമ്പറോടും പഞ്ചായത്ത് ഓഫീസിലും  പരാതി നല്‍കിയെങ്കിലും പരിഹാരമുണ്ടായില്ലെന്നും നാട്ടുകാര്‍ക്ക് ആക്ഷേപമുണ്ട്.  
വെങ്ങോല പഞ്ചായത്തില്‍ പൂമല അറയ്ക്കപ്പടി വാര്‍ഡുകളെ ബന്ധിപ്പിക്കുന്ന അറയ്ക്കപ്പടി മസ്ജിദ്-പ്ലാവിന്‍ചുവട് റോഡിന്റെ പേരില്‍ തട്ടിപ്പ് നടത്തിയെന്നാണ് നാട്ടുകാരുടെ പരാതി. യാതൊരു കുഴപ്പവുമില്ലാതിരുന്ന റോഡിന് വേണ്ടി ജില്ലാ പഞ്ചായത്ത് ഫണ്ട് അനുവദിപ്പിച്ചായിരുന്നു തട്ടിപ്പെന്ന് നാട്ടുകാര്‍ പറയുന്നു. പുനര്‍ നിര്‍മ്മാണത്തിന്റെ പേരില്‍ 817264 രൂപ തട്ടിയെടുത്തുവെന്ന് കാണിച്ച്  പ്രദേശവാസിയായ എം.പി സുരേഷ് വിജിലന്‍സിന് പരാതി നല്‍കിയിട്ടുണ്ട്.  

മംഗളം 19.06.2016

വേങ്ങൂര്‍ പഞ്ചായത്തില്‍ ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു

പെരുമ്പാവൂര്‍: വേങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ അരുവപ്പാറ, പാണേലി, മുനിപ്പാറ, ക്രാരിയേലി, കൈപ്പിള്ളി തുടങ്ങിയ മേഖലകളില്‍ ഡെങ്കിപ്പനി പടന്നു പിടിക്കുന്നു.
കോതമംഗലം, കോലഞ്ചേരി, എറണാകുളം എന്നി ആശുപത്രികളില്‍ നിരവധി പേര്‍ തീവ്രപരിചരണ കേന്ദ്രത്തില്‍ ചികിത്സയിലാണ്.  അടിയന്തിരമായി പനി പടര്‍ന്നു പിടിക്കുന്നത് തടയാന്‍ ആരോഗ്യ വകുപ്പ് ഇടപെടണമെന്ന് സി.പി.എം ലോക്കല്‍ സെക്രട്ടറി പി.എസ് സുബ്രഹ്മണ്യന്‍  ആവശ്യപ്പെട്ടു.

മംഗളം 19.06.2016

Thursday, June 18, 2015

അക്ഷരപെരുമ: പെരുമ്പാവൂര്‍ നഗരസഭയില്‍ വായനാ വാരാഘോഷം നാളെ തുടങ്ങും

പെരുമ്പാവൂര്‍: നഗരസഭയില്‍ വായനാവാരാഘോഷം നാളെ തുടങ്ങും. മുനിസിപ്പല്‍ ലൈബ്രറിയില്‍ രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി ഉദ്ഘാടനം ചെയ്യുമെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം.എ സലാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 
പ്രമുഖ സാഹിത്യ നിരൂപകന്‍ എം.കെ ഹരികുമാര്‍ പി.എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തും. മുന്‍ നഗരസഭാ ചെയര്‍മാന്‍ ഡോ. കെ.എ ഭാസ്‌ക്കരന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പെയിന്‍ ഉദ്ഘാടനം ചെയ്യും. വൈസ് ചെയര്‍പേഴ്‌സണ്‍ ബിനി രാജന്‍ സാക്ഷരത പ്രവര്‍ത്തകരെ ആദരിക്കും. പ്രതിപക്ഷ നേതാവ് ജി സുനില്‍കുമാര്‍ സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തും. 
വൈകിട്ട് 4.30 ന് കവി പി മധുസൂദനന്‍ എം.പി നാരായണപിള്ള അനുസ്മരണ പ്രഭാഷണം നടത്തും. അനുസ്മരണ യോഗം വൈസ് ചെയര്‍പേഴ്‌സണ്‍ ഉദ്ഘാടനം ചെയ്യും. ഷാജി സലിം അദ്ധ്യക്ഷത വഹിക്കും. 
20 ന് രാവിലെ 9.30 ന് പുസ്തക സമര്‍പ്പണവും പ്രദര്‍ശനവും മുന്‍ നിയമസഭാ സ്പീക്കര്‍ പി.പി തങ്കച്ചന്‍ ഉദ്ഘാടനം ചെയ്യും. കെ ഹരി അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4.30 ന് സര്‍ഗ സായാഹ്നം കവി ജയകുമാര്‍ ചെങ്ങമനാട് ഉദ്ഘാടനം ചെയ്യും. സുരേഷ് കീഴില്ലം മുഖ്യ പ്രഭാഷണം നടത്തും. ആബിദ പരീത് അദ്ധ്യക്ഷത വഹിക്കും. 
21 ന് രാവിലെ 9.30 മുതല്‍ മുഴുദിന ചലച്ചിത്രമേള നടക്കും. വിധേയന്‍ (അടൂര്‍ ഗോപാലകൃഷ്ണന്‍), കലാമണ്ഡലം ഗോപി (ഷാജി എന്‍ കരുണ്‍), ചിദംബരം (അരവിന്ദന്‍), ഒരു ചെറുപുഞ്ചിരി (എം.ടി വാസുദേവന്‍ നായര്‍), സൂചിയും നൂലും (എ.എം മണി) എന്നി ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന ചലച്ചിത്ര ചര്‍ച്ച ഹൃസ്വചിത്രസംവിധായകന്‍ എ.എം മണി ഉദ്ഘാടനം ചെയ്യും. ജി സന്തോഷ്‌കുമാര്‍ അദ്ധ്യക്ഷത വഹിക്കും.
22 ന് വൈകിട്ട് 4.30 ന് ഉറൂബ് അനുസ്മരണം കവി വേണു വി.ദേശം ഉദ്ഘാടനം ചെയ്യും. ഡോ. കെ.എന്‍ ഉണ്ണികൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തും. ബിജു ജോണ്‍ ജേക്കബ് അദ്ധ്യക്ഷത വഹിക്കും. 23 ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ പരിപാടികള്‍ രാവിലെ 9.30 ന് ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയര്‍മാന്‍ കെ.എം.എ സലാം അദ്ധ്യക്ഷത വഹിക്കും. 
24 ന് വൈകിട്ട് 4.30 ന് ഗ്രന്ഥശാല സംഘം മുന്‍ സംസ്ഥാന കമ്മിറ്റിയംഗം മൂലമ്പിള്ളി ഭാസ്‌ക്കരന്‍ ചര്‍ച്ചസായാഹ്നം ഉദ്ഘാടനം ചെയ്യും. പ്രൊഫ. പി.ആര്‍ ഹരികുമാര്‍ മുഖ്യ പ്രഭാഷണം നടത്തും. ഷൈല ഷറഫ് അദ്ധ്യക്ഷത വഹിക്കും.
സമാപനസമ്മേളനം 25 ന് രാവിലെ 10.30 ന് സാജുപോള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട് വിശിഷ്ടാതിഥിയായി പങ്കെടുക്കും. സാഹിത്യകാരന്‍ കെ.ഐന്‍ ഷാജി മുഖ്യ പ്രഭാഷണം നടത്തും. മുന്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. എന്‍.സി മോഹനന്‍, കവി ബിജു പി നടുമുറ്റം തുടങ്ങിയവര്‍ പങ്കെടുക്കും. 
വാര്‍ത്താ സമ്മേളനത്തില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ പോള്‍ പാത്തിക്കല്‍, കണ്‍വീനര്‍ എന്‍.എ ലുക്ക് മാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

മംഗളം 18.06.2015